ADVERTISEMENT
കൊച്ചി: അവയദാനവുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ രൂപീകരിച്ച ഉപദേശക സമിതിയുടെ വിശദാംശങ്ങള്‍ അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശം.
അംഗങ്ങള്‍, പ്രവര്‍ത്തനം, മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കാന്‍ നല്‍കിയിട്ടുള്ള സമയപരിധി തുടങ്ങിയവയടക്കമുള്ള കാര്യങ്ങളില്‍ വിശദീകരണം നല്‍കാനാണു ചീഫ് ജസ്റ്റീസ് നിധിന് ജാംദാര്‍, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്. അവയവദാനത്തിനു സന്നദ്ധരായവരും സ്വീകര്‍ത്താക്കളും ചൂഷണത്തിനിരയാകുന്നതു തടയാന്‍ അംഗീകൃത സംവിധാനം വേണമെന്നാവശ്യപ്പെട്ടു വൃക്കരോഗം ബാധിച്ചു മരിച്ച തൃശൂര്‍ സ്വദേശിയുടെ 19 കാരനായ മകന് നല്കിയ പൊതുതാത്പര്യ ഹര്‍ജിയാണു കോടതിയുടെ പരിഗണനയിലുള്ളത്.
പരോപകാര അവയവദാനവുമായി ബന്ധപ്പെട്ട് സന്നദ്ധര്ക്കും സ്വീകര്‍ത്താക്കള്‍ക്കും പേര് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്ന വെബ് പോര്‍ട്ടല്‍ കെസോട്ട സംവിധാനത്തിനു കീഴിലോ ജില്ലാതല ഓതറൈസേഷന്‍ കമ്മിറ്റിക്കു കീഴിലോ വേണമെന്നാണു ഹര്‍ജിയിലെ ആവശ്യം. നിലവില്‍ അവയവമാറ്റ ശസ്ത്രക്രിയ വേണ്ടിവരുന്നവര്‍ക്ക് ഈ ആവശ്യമുന്നയിച്ചു പത്രപ്പരസ്യമടക്കം നല്‍കുന്നതിനും വിലക്കുണ്ട്. അടുത്ത ബന്ധുക്കളില്‍ നിന്നല്ലെങ്കില്‍ പരോപകാരമെന്ന നിലയിലാണ് അവയവദാനം സാധ്യമാകുക. ഇതുണ്ടാക്കുന്ന ബുദ്ധിമുട്ടിന്റെ സാധ്യത ഇടനിലക്കാർ ഇപ്പോള്‍ ചുഷണം ചെയ്യുന്നതായും ഹര്ജിക്കാരന് ചൂണ്ടിക്കാട്ടി. ഇതിനുള്ള മറുപടിയായി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഉപദേശക സമിതിയുണ്ടാക്കി 2024 ഓഗസ്റ്റ് 24ന് ഉത്തരവിട്ടതായും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ക്കു നിര്‍ദേശിച്ചതായും സര്‍ക്കാര്‍ അറിയിച്ചത്.
Tags : Organ Donation