ADVERTISEMENT
ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയിൽ ദീപിക കാട്ടിയ ചങ്കൂറ്റം ചരിത്രത്തിൽ തങ്കലിപികളാൽ ആലേഖനം ചെയ്യപ്പെട്ടതാണ്. പത്രസ്വാതന്ത്ര്യത്തിനു കടുത്ത വെല്ലുവിളി ഉയർന്ന ആ നാളുകളിൽ ദീപികയുടെ പോരാട്ടം ത്രസിപ്പിക്കുന്നതായിരുന്നു.
1975 ജൂണ് 25നാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. 1977 മാർച്ച് 21 വരെ ഇതു നീണ്ടു. ഇക്കാലത്തു പത്രസ്വാതന്ത്ര്യം ഉൾപ്പെടെ എല്ലാ സ്വാതന്ത്ര്യത്തിനും കൂച്ചുവിലങ്ങു വീണു. പ്രസ് ഇൻഫർമേഷൻ ബ്യൂറോയിലെ (പിഐബി) ഉദ്യോഗസ്ഥരെ പേജുകൾ കാട്ടി അവരുടെ അനുവാദത്തോടെമാത്രമേ പത്രം പ്രസിദ്ധീകരിക്കാൻ സാധിക്കുമായിരുന്നുള്ളൂ. സർക്കാരിനെതിരായുള്ള എല്ലാ വാർത്തകളും അവർ നീക്കംചെയ്തു. അവരെ കബളിപ്പിച്ച് പ്രസിദ്ധീകരിച്ച വാർത്തകൾക്കു ശിക്ഷയായി കനത്ത പിഴ അടയ്ക്കേണ്ടിവന്നു.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ തൊട്ടടുത്ത ദിവസം ഇറങ്ങിയ ദീപികയിൽ മുഖപ്രസംഗം ഉണ്ടായിരുന്നില്ല. ചില ദേശീയ പത്രങ്ങളും ഇതേ മാതൃക സ്വീകരിച്ചു. ഇവർക്കെല്ലാം സർക്കാരിന്റെ ശക്തമായ താക്കീതു കിട്ടി. ഇന്നത്തെ ഒന്നാം പേജിൽ പുനഃപ്രസിദ്ധീകരിച്ചിരിക്കുന്ന കാർട്ടൂൺ 1975 ജൂൺ 26ന് ദീപിക നാലാം പേജിൽ ‘പൊൻമുട്ടയിടുന്ന താറാവ് ’എന്ന ശീർഷകത്തിൽ പ്രസിദ്ധീകരിച്ചതാണ്. ഈ കാർട്ടൂൺ അധികാരകേന്ദ്രങ്ങളെ പിടിച്ചുകുലുക്കുകതന്നെ ചെയ്തു.
ജൂൺ 28ന് ദീപിക മുഖപ്രസംഗത്തിന്റെ സ്ഥാനത്ത് ചിന്താവിഷയമായി രവീന്ദ്രനാഥ ടാഗോറിന്റെ പ്രശസ്തമായ ഗീതാഞ്ജലിയിലെ വരികളുടെ പരിഭാഷ പ്രസിദ്ധീകരിച്ചു. അതിപ്രകാരമായിരുന്നു:
“എവിടെ മനസ് നിർഭയമായിരിക്കുന്നുവോ,
ശിരസ് ഉയർത്തിപ്പിടിക്കപ്പെടുന്നുവോ,
എവിടെ ലോകം ഇടുങ്ങിയ ഗാർഹികഭിത്തികളിൽ
ശിഥിലമായിത്തീരാതിരിക്കുന്നുവോ,
എവിടെ വാക്കുകൾ സത്യത്തിന്റെ അഗാധതയിൽനിന്ന് ഉയർന്നുവരുന്നുവോ,
എവിടെ അക്ഷീണമായ യത്നം പൂർണതയിലേക്ക്
അതിന്റെ കൈകൾ നീട്ടുന്നുവോ,
എവിടെ യുക്തിയുടെ സ്വച്ഛമായ സരിത്ത് മൃതമായ
ശീലങ്ങളുടെ മണലാരണ്യത്തിലേക്കു വഴിതെറ്റിപ്പോകാതിരിക്കുന്നുവോ,
എവിടെ മനസ് അങ്ങയാൽ സദാ വികസിച്ചുകൊണ്ടിരിക്കുന്ന ചിന്തായത്നത്തിലേക്കും
കർമത്തിലേക്കും മുന്നോട്ടു നയിക്കപ്പെടുന്നുവോ
സ്വാതന്ത്ര്യത്തിന്റെ ആ സ്വർഗത്തിലേക്ക് അല്ലയോ
പിതാവെ എന്റെ നാട്ടിനെ ഉണർത്തിയാലും..
1933 ഓഗസ്റ്റ് 9-ന് പണ്ഡിറ്റ് നെഹ്റു മകൾക്കയച്ച കത്തിൽ രവീന്ദ്രനാഥ ടാഗോറിന്റെ ഗീതാഞ്ജലിയിൽ നിന്നും ഉദ്ധരിച്ച ഒരു കവിത.
വിശ്വചരിത്രാവലോകനം-പേജ് 1314.
മുഖപ്രസംഗത്തിനു പകരം ഇങ്ങനെയൊരു കൃത്യം നടത്തിയതു വലിയ ധിക്കാരമാണെന്നു സർക്കാർ താക്കീതുനൽകി. ജൂൺ 29ന് ഭരണഘടനയിലെ 14, 21, 22 വകുപ്പുകളനുസരിച്ച് കോടതിയെ സമീപിക്കാൻ പൗരന്മാർക്കുള്ള അവകാശം റദ്ദാക്കിക്കൊണ്ടുള്ള പ്രസിഡന്റിന്റെ ഉത്തരവാണ് ‘കോടതിയെ സമീപിക്കാനുള്ള അവകാശം റദ്ദാക്കി’ എന്ന തലക്കെട്ടിൽ പ്രധാന വാർത്തയാക്കിയത്. ഈ വാർത്തയോടു ചേർന്ന് ഇറ്റലിയിലെ ചെരിഞ്ഞ പിസ ഗോപുരത്തിന്റെ പടവും പ്രാമുഖ്യത്തോടെ പ്രസിദ്ധീകരിച്ചു. ചാഞ്ഞുനിൽക്കുന്ന പിസ ഗോപുരത്തെ ഒരു യുവതി താങ്ങിനിർത്തുന്ന മട്ടിലുള്ളതായിരുന്നു ചിത്രം. ‘പിസായിലെ ചെരിയുന്ന ഗോപുരത്തെ താങ്ങുന്ന വനിത...’
(ഫോട്ടോഗ്രഫി സൃഷ്ടിച്ച മിഥ്യ) എന്ന അടിക്കുറിപ്പോടെയാണ് ദീപിക ചിത്രം പ്രസിദ്ധീകരിച്ചത്. രാജ്യം എത്രനാൾ അടിയന്തരാവസ്ഥയെ താങ്ങും എന്നായിരുന്നു വ്യംഗ്യം. പിഐബിക്കു പിറ്റേദിവസമാണ് സംഭവം കത്തിയത്. ദീപികയ്ക്ക് 25,000 രൂപ പിഴ. ഇതുകൊണ്ടും ദീപിക പത്തിമടക്കിയില്ല. ഇത്തരം ഒളിപ്പോരുകൾ തുടർന്നു. ശിക്ഷയും കിട്ടിക്കൊണ്ടിരുന്നു.
എറണാകുളം ജില്ലയിലെ കോടനാട് ആനപരിശീലനകേന്ദ്രമുണ്ട്. കാട്ടാനകളെ വാരിക്കുഴിയിൽ വീഴ്ത്തി പിടിച്ചുകെട്ടി ഇവിടെ കൊണ്ടുവന്ന് പരിശീലിപ്പിക്കുകയാണ് പതിവ്. ആയിടെ ഒന്പത് ആനകൾ ഒറ്റയടിക്കു വാരിക്കുഴിയിൽ വീണു. അതിന്റെ ഉഗ്രനൊരു പടവുമായി അവിടത്തെ ഏജന്റ് വന്നു. ‘സ്വാതന്ത്ര്യമേ വിട...’എന്ന അടിക്കുറിപ്പോടെ 1975 ഓഗസ്റ്റ് മൂന്നിന് ദീപിക അത് ഒന്നാംപേജിൽ പ്രസിദ്ധീകരിച്ചു. പിഐബി ഉദ്യോഗസ്ഥർ പത്രം അച്ചടിക്കുന്നതിനുമുന്പ് ചിത്രം കണ്ടെങ്കിലും അവർക്കു ഗുട്ടൻസ് പിടികിട്ടിയില്ല. പ്രസിദ്ധീകരിച്ച അന്നുതന്നെ സർക്കാരിന്റെ നോട്ടീസ്. അടിയന്തരാവസ്ഥയെ കളിയാക്കിയിരിക്കുന്നു. സമാധാനം ബോധിപ്പിക്കണം. ദീപിക നൽകിയ വിശദീകരണം സർക്കാരിനു ബോധിച്ചില്ല. ഒന്നര ലക്ഷം രൂപ പിഴയടിച്ചു. ഇത്തരത്തിലായിരുന്നു ദീപികയുടെ പോരാട്ടം.
Tags :