ADVERTISEMENT
കൊച്ചി: ആ ജീവൻ രക്ഷിക്കാന്‍ ദീപമോൾ സാധ്യമായത് എല്ലാം ചെയ്തു; അതും ഒറ്റയ്ക്ക്. എന്നിട്ടും ആ വയോധിക മരണത്തിനു കീഴടങ്ങിയപ്പോൾ, വിപിഎസ് ലേക്ഷോര് ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ കെ.എം. ദീപമോള്‍ക്ക് സങ്കടം ബാക്കി.
വിപിഎസ് ലേക്ഷോര് ആശുപത്രിയിലെ ഓപ്പറേറ്റിംഗ് തിയറ്റര്‍ സ്റ്റാഫ് നഴ്സായ കെ.എം.ദീപമോള്‍ രാത്രി ഷിഫ്റ്റ് കഴിഞ്ഞ് കെഎസ്ആര്‍ടിസി ബസില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് തുറവൂരിനടുത്ത് വച്ച് കാല്‍നടയാത്രക്കാരിയായ ശോഭനയെ (63) ബസിടിച്ചത് ശ്രദ്ധയിൽപ്പെട്ടത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് റോഡരികില്‍ അബോധാവസ്ഥയിലായ ഇവരെ രക്ഷിക്കാന്‍ രാത്രി ഒറ്റയ്ക്ക് ദീപമോള്‍ മുന്നിട്ടിറങ്ങുകയായിരുന്നു. ബസില്‍ നിന്നിറങ്ങിയ ദീപമോള്‍ ആരുടെയും സഹായമില്ലാതെ ശോഭനയ്ക്ക് സിപിആര്‍ ആരംഭിച്ചു.
ആന്തരിക രക്തസ്രാവത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ദുര്‍ബലമായ നാഡിമിടിപ്പ് തിരികെ കൊണ്ടുവന്നു. തുടര്‍ന്ന് ശോഭനയെ അടുത്തുള്ള തുറവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അവിടെ പ്രഥമശുശ്രൂഷ നല്‍കിയെങ്കിലും നില ഗുരുതരമായതിനാല്‍, ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. എന്നാല്‍ അവിടേക്ക് വളരെ ദൂരമുള്ളതിനാലും രക്തസ്രാവം ഗുരുതരമായതിനാലും ശോഭനയെ വിപിഎസ് ലേക്ഷോറിലേക്ക് കൊണ്ടുവന്നു. യാത്രയിലുടനീളം രോഗിയുടെ ശ്വാസോഛ്വാസം നിലനിര്‍ത്താന്‍ ആംബു ബാഗ് ഉപയോഗിച്ച് തുടര്‍ച്ചയായി ദീപമോള്‍ സിപിആര്‍ നല്കി.
ലേക്ഷോറില്‍ എത്തിയയുടനെ എമര്‍ജന്‍സി വിഭാഗത്തിലെ വിദഗ്ധ സംഘം രോഗിയെ ഇന്‍ട്യൂബ് ചെയ്ത് ഹൃദയാഘാതത്തില്‍ നിന്ന് പുനരുജ്ജീവിപ്പിച്ചു. തുടര്‍ന്ന് ന്യൂറോ സര്‍ജിക്കല്‍ ഐസിയുവിലേക്ക് മാറ്റി. പക്ഷേ പരിക്കുകള്‍ ഗുരുതരമായതിനാല്‍ അടുത്ത ദിവസം ശോഭന മരണപ്പെടുകയായിരുന്നു. തലയ്ക്കേറ്റ പരിക്ക് വളരെ ഗുരുതരമാണെന്ന് അറിയാമായിരുന്നുവെങ്കിലും അവര്‍ അതിജീവിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന് ദീപമോള്‍ പറഞ്ഞു. വിപിഎസ് ലേക്ഷോര് മാനേജിംഗ് ഡയറക്ടര്‍ എസ്.കെ. അബ്ദുള്ളയും മറ്റ് ജീവനക്കാരും ദീപമോളുടെ മനഃശക്തിയെയും സമയോചിത ഇടപെടലിനെയും പ്രശംസിച്ചു. അപകടത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Tags : Deepamol