ADVERTISEMENT
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ മാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ടിൽ നാലു വർഷമായിട്ടും തീരുമാനമെടുക്കാതെ സർക്കാർ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപ് 2021 മാർച്ചിലാണ് പങ്കാളിത്ത പെൻഷൻ പദ്ധതിയുമായി ബന്ധപ്പെട്ട റിപ്പോർട്ട് മുഖ്യമന്ത്രിക്കു ലഭിക്കുന്നത്. പഠനത്തിനും മറ്റുമായി മന്ത്രിസഭയിലും ധനവകുപ്പിലും എത്തിയ ഫയലിൽ ഇനിയും സർക്കാർ അന്തിമതീരുമാനമെടുത്തിട്ടില്ല.
പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ അംഗങ്ങളായ സർക്കാർ ജീവനക്കാർ വിമരിക്കുന്പോൾ തുച്ഛമായ പെൻഷൻ മാത്രമാണ് ലഭിക്കുന്നതെന്ന വിമർശനവുമുണ്ട്. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുന്നതിനെക്കുറിച്ചു പഠിക്കുന്നതിനായി ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 2018 നവംബറിലാണ് സമിതിയെ നിയമിച്ചത്. സംസ്ഥാന സർക്കാരിനുതന്നെ പദ്ധതി പിൻവലിക്കുന്നതിൽ തീരുമാനം എടുക്കാമെന്നു സമിതി സർക്കാരിനു ശിപാർശ നൽകി. 2021 മാർച്ചിൽ മുഖ്യമന്ത്രിക്ക് നൽകിയ റിപ്പോർട്ട് അതേ വർഷം ഏപ്രിലിൽ ധനവകുപ്പിനു കൈമാറി. ധനവകുപ്പ് സെക്രട്ടറി അടക്കം പരിശോധിച്ച ശേഷം 2021 ജൂലൈ 20ന് ഫയൽ ധനമന്ത്രിയുടെ കൈവശമെത്തി.
എന്നാൽ ഇനിയും ഫയലിൽ തീരുമാനം എടുത്തിട്ടില്ലെന്നാണ് ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ സർവീസ് സംഘടനകൾ ആരോപിക്കുന്നത്. പങ്കാളിത്ത പെൻഷൻ പിൻവലിക്കുന്നില്ലെന്നാണ് സർക്കാർ തീരുമാനമെങ്കിൽ കേന്ദ്രസർക്കാരും മറ്റ് സംസ്ഥാന സർക്കാരുകളും ചെയ്യുന്നതു പോലെ ജീവനക്കാരുടെ പെൻഷൻ അക്കൗണ്ടിലേക്കുള്ള സർക്കാർ വിഹിതം 14 ശതമാനമാക്കണമെന്നും ജീവനക്കാർക്ക് മരണാനന്തര വിരമിക്കൽ ആനുകൂല്യം അനുവദിക്കണമെന്നുമായിരുന്നു സമിതി ശിപാർശ. ഇതോടൊപ്പം മിനിമം പെൻഷൻ ഉറപ്പ് വരുത്തണമെന്ന ശിപാർശയുമുണ്ടായിരുന്നു. ഭരണാനുകൂല സർവീസ് സംഘടനയായ ജോയിന്റ് കൗണ്സിൽ കോടതിയെ സമീപിച്ചപ്പോൾ മറ്റൊരു ഉന്നതതല സമിതിയെക്കൂടി പഠനത്തിനു നിയോഗിച്ചാണ് സർക്കാർ അന്നു തടി തപ്പിയത്.
പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കില്ലെന്ന ഉറപ്പിൽ 3000 കോടിയോളം അധികമായി സംസ്ഥാനം കടമെടുത്തിരുന്നു. വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ ജീവനക്കാരെ പഴയ പെൻഷനിൽ ഉൾപ്പെടുത്തണമെന്ന സുപ്രീം കോടതി വിധിയും കേരളം മാത്രം നടപ്പാക്കിയിട്ടില്ല. സംസ്ഥാനത്ത് ഫയൽ അദാലത്ത് സർക്കാർ പ്രഖ്യാപിച്ചപ്പോൾ ജീവനക്കാരുടെ പെൻഷൻ പദ്ധതിയെ സാരമായി ബാധിക്കുന്ന പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ തീരുമാനമെടുക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
Tags :