ADVERTISEMENT
മണ്ണുത്തി (തൃശൂർ): നെല്ലങ്കരയിൽ പോലീസുകാർക്കുനേരേ ഗുണ്ടാസംഘത്തിന്റെ ആക്രമണം. നാലു പോലീസുകാർക്കു പരിക്കേറ്റു. എഎസ്ഐ ജയൻ, സീനിയർ സിപിഒ അജു, സിപിഒമായ ഷനോജ്, ശ്യാം എന്നിവർക്കാണു പരിക്കേറ്റത്. ഇവരെ തൃശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമികൾ മൂന്നു പോലീസ് ജീപ്പുകൾ തല്ലിത്തകർത്തു. സംഭവവുമായി ബന്ധപ്പെട്ട് ഒല്ലൂക്കര കാട്ടുപറന്പിൽ മുഹമ്മദ് അൽത്താഫ്, സഹോദരൻ അൽ അഹദിൽ, നെല്ലിക്കുന്ന് പുത്തൂർ തറയിൽ എവിൻ ആന്റണി, ആഷ്മിര് ആന്റണി, ചെന്പുക്കാവ് മറിയഭവനിൽ ഷാർബൽ, മൂർക്കനിക്കര പടിഞ്ഞാറെവീട്ടിൽ ബ്രഹ്മജിത്ത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ പുലർച്ചെയാണു സംഭവം. വൈലോപ്പിള്ളി നഗറിൽ അൽത്താഫ്, അഹദിൽ എന്നിവരുടെ വീട്ടിൽ പിറന്നാളാഘോഷവുമായി ബന്ധപ്പെട്ടു സംഘടിപ്പിച്ച ലഹരി പാർട്ടിക്കിടെയാണു സംഭവമെന്നു പോലീസ് പറഞ്ഞു. ആഘോഷം അതിരുവിട്ടതോടെ പ്രതികളിലൊരാളുടെ അമ്മ വിളിച്ചതിനെത്തുടർന്നാണു പാർട്ടി നടന്ന സ്ഥലത്തേക്കു പോലീസ് എത്തിയത്. പോലീസ് സംഘത്തെ കണ്ടതോടെ ഗുണ്ടാസംഘം ആക്രമണം അഴിച്ചുവിടുകയായിരുന്നു.
മൂന്നു പോലീസ് ജീപ്പുകൾ കന്പിവടി ഉപയോഗിച്ച് അടിച്ചുതകർത്തു. വടിവാൾ വീശി പോലീസിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. കൊലക്കേസ് പ്രതി ബ്രഹ്മജിത്തിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. ബ്രഹ്മജിത്ത് എന്താനും ദിവസം മുൻപാണു ജാമ്യത്തിലിറങ്ങിയത്. ആക്രമണം രൂക്ഷമായതോടെ തൃശൂർ, പീച്ചി, വിയ്യൂർ എന്നിവിടങ്ങളിൽനിന്ന് കൂടുതൽ പോലീസ് എത്തിയാണ് ഗുണ്ടാസംഘത്തെ കസ്റ്റഡിയലെടുത്തത്.
Tags : Goons attack police