ബ്രെയിന്‍ ട്യൂമര്‍ അഥവാ മസ്തിഷ്ക ട്യൂമര്‍ പ്രായ-ലിംഗ വ്യത്യാസമില്ലാതെ ഏതൊരാളെയും ബാധിക്കുന്ന അപകടകരവും സങ്കീര്‍ണവുമായ അവസ്ഥയാണ്. സ്ത്രീകളിലുണ്ടാകുന്ന ബ്രെയിന്‍ ട്യൂമറുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണകൾ ഈയിടെ വലിയ ചർച്ചയായിരുന്നു. ആഗോളതലത്തില്‍ ജൂണ്‍, ബ്രെയിന്‍ ട്യൂമര്‍ ബോധവത്കരണ മാസമായി ആചരിക്കുന്ന സാഹചര്യത്തില്‍ സ്ത്രീകളിലെ ബ്രെയിന്‍ ട്യൂമറിനെക്കുറിച്ചുള്ള ചിലകാര്യങ്ങൾ നമുക്കു പരിശോധിക്കാം
1. ബ്രെയിന്‍ ട്യൂമറിനു ചികിത്സാ പരിമിതികളുണ്ടോ?
പുരുഷന്മാരിലേതുപോലെ തന്നെ സ്ത്രീകളിലും ബ്രെയിന്‍ ട്യൂമറിന് ഒട്ടനവധി ചികിത്സാരീതികള്‍ നിലവിലുണ്ട്. ശസ്ത്രക്രിയ, റേഡിയേഷന് തെറാപ്പി, കീമോ തെറാപ്പി, ടാര്‍ഗെറ്റഡ് തെറാപ്പി തുടങ്ങി മറ്റു ക്ലിനിക്കല്‍ ട്രയലുകളും ഇതിലുള്‍പ്പെടുന്നു. ട്യൂമറിന്റെ പ്രകൃതം, ഘട്ടം, രോഗിയുടെ ആരോഗ്യനില എന്നിങ്ങനെ നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കും ഉചിതമായ ചികിത്സാ പദ്ധതിയുടെ നിര്‍ണയം. പുത്തന്‍ ഗവേഷണങ്ങളും പഠനങ്ങളും മികച്ച ചികിത്സ ഉറപ്പാക്കാനുള്ള അവസരങ്ങളാണു തുറക്കുന്നത്.
2. പ്രധാന ലക്ഷണം തലവേദനയോ?
സാധാരണഗതിയില്‍ മസ്തിഷ്ക ട്യൂമറിന്റെ ലക്ഷണമായി അറിയപ്പെടുന്നത് തലവേദനയാണ്. മസ്തിഷ്ക ട്യൂമറുകള്‍ക്ക് വേറെയും പല ലക്ഷണങ്ങളും ഉണ്ടാകാം. ഉദാഹരണത്തിന് ഓര്‍മക്കുറവ്, കാഴ്ചസംബന്ധമായ പ്രശ്നങ്ങള്‍, ശാരീരിക ബലഹീനത, മരവിപ്പ് എന്നിങ്ങനെയുള്ള ലക്ഷണങ്ങള്‍ സ്ഥിരമായി കാണിക്കുന്നെങ്കില്‍ ഉടനടി വൈദ്യസഹായം തേടേണ്ടതാണ്. പെരുമാറ്റത്തിലെ മാറ്റങ്ങളും ആശയക്കുഴപ്പവും രോഗലക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നു. അതുകൊണ്ടുതന്നെ തലവേദന ബ്രെയിന്‍ ട്യൂമറാണെന്നോ അല്ലെന്നോ സ്വയം തീരുമാനിക്കാന്‍ പാടില്ല. പരിശോധനകളിലൂടെ രോഗനിര്‍ണയം നടത്തുക.
3. ബ്രെയിന്‍ ട്യൂമര്‍ എല്ലായ്പ്പോഴും മറ്റുവൈകല്യങ്ങള്ക്കു കാരണമാകുമോ?
മസ്തിഷ്ക ട്യൂമര്‍ ഓര്മ, ഭാഷ തുടങ്ങിയ വൈജ്ഞാനിക പ്രക്രിയകള്‍ക്ക് സഹായകമായ തലച്ചോറിന്റെ ഭാഗങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കും. എന്നിരുന്നാലും, അത് സൃഷ്ടിക്കാന്‍ സാധ്യതയുള്ള വൈകല്യത്തിന്റെ വ്യാപ്തി ഓരോരുത്തരുടെയും രോഗാവസ്ഥയ്ക്ക് അനുസരിച്ചു വ്യത്യാസപ്പെടാം. ഇങ്ങനെ ഏതവസ്ഥയിലേക്കും പോകുന്ന രോഗിക്ക് അനുയോജ്യമായ ചികിത്സാ രീതികളിലൂടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാനുള്ള സാധ്യതയുണ്ടെന്ന കാര്യം വിസ്മരിച്ചുകൂടാ.
4.എല്ലാ ബ്രെയിന്‍ ട്യൂമറുകളും കാന്‍സറാണോ?
ബ്രെയിന്‍ ട്യൂമറുകള്‍ രണ്ടു തരമുണ്ട്. എല്ലാ ട്യൂമറുകളും കാന്സറാകുന്നില്ല. മൂന്നിലൊന്ന് ബ്രെയിന്‍ ട്യൂമറുകള്‍ മാത്രമാണ് കാന്‍സറായി മാറുന്നതെന്ന് പഠനങ്ങള്‍ പറയുന്നു. ബ്രെയിന്‍ ട്യൂമറുകളില്‍ ചിലത് അതിവേഗം പടരുന്നതായിരിക്കാം, മറ്റു ചിലതാകട്ടെ സാവധാനത്തില്‍ വളരുകയും പതിയെ ലക്ഷണങ്ങള്‍ കാണിക്കുകയും ചെയ്യും. കാന്സറസല്ലാത്ത ബ്രെയിന്‍ ട്യൂമറുകള്‍ താരതമ്യേന അപകടസാധ്യത കുറഞ്ഞതും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു പടരാന്‍ സാധ്യതയില്ലാത്തവയുമാണ്.
5. പ്രായമായവരില്‍ മാത്രമേ ബ്രെയിന്‍ ട്യൂമറുകള്‍ ഉണ്ടാകൂ?
ഇത് സംബന്ധിച്ച് നിലനില്‍ക്കുന്ന മറ്റൊരു തെറ്റിദ്ധാരണയാണ് പ്രായമായവരില്‍ മാത്രമേ ബ്രെയിന്‍ ട്യൂമര്‍ വരൂ എന്നത്. ബ്രെയിന്‍ ട്യൂമറുകള്‍ എല്ലാ പ്രായക്കാരിലും വരാമെന്നതാണ് യാഥാര്‍ഥ്യം. എന്നാല്‍, പ്രായം കൂടുന്നതിനനുസരിച്ച് ഹോര്‍മോണ്‍ ബാലൻസിലെ മാറ്റങ്ങളും ജീവിതശൈലീ മാറ്റങ്ങളും ബ്രെയിന്‍ ട്യൂമറുകൾ വരാനുള്ള സാധ്യത വര്‍ധിപ്പിക്കും. കുട്ടികളിലും ബ്രെയിന്‍ ട്യൂമറുകൾ സ്ഥിരീകരിക്കുന്ന കേസുകള്‍ വര്‍ധിക്കുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു.
7. ഹോര്‍മോണുകള്‍ ഉപയോഗിക്കുന്നത് മസ്തിഷ്ക ട്യൂമര്‍ വര്‍ധിക്കാന്‍ കാരണമാകുമോ?
ഹോര്‍മോണ്‍ തെറാപ്പി ഉപയോഗിച്ച് തുടര്‍ച്ചയായി ഗര്‍ഭനിരോധന മുറകള്‍ ഉപയോഗിക്കുന്നത് ചില സ്ത്രീകളില്‍ ട്യൂമറുകളുടെ വളര്‍ച്ചയെ ബാധിക്കാമെങ്കിലും നിലവില്‍ ഇത് നിരീക്ഷണത്തിന്റെയും ഗവേഷണത്തിന്റെയും വിഷയമാണ്. ഡോക്ടറുടെ നിര്‍ദേശമനുസരിച്ച് ഹോര്‍മോണ്‍ തെറാപ്പി ഉപയോഗിക്കുന്നതു തികച്ചും സുരക്ഷിതമാണ്.
8. മസ്തിഷ്ക ട്യൂമര്‍ ജനിതകമാണോ?
കുടുംബത്തില്‍ ഒരാള്‍ക്ക് മസ്തിഷ്ക ട്യൂമര്‍ സ്ഥിരീകരിച്ചതുകൊണ്ട് അത് ജനിതകമായി പകര്‍ന്നുവന്നതാണ് എന്നു പറയാന്‍ കൃത്യമായ തെളിവുകളൊന്നുമില്ല. ബ്രെയിന്‍ ട്യൂമറിന്റെ പ്രധാന കാരണങ്ങള്‍ പാരിസ്ഥിതിക ഘടകങ്ങളോ ജീവിതശൈലീഘടകങ്ങളോ ആണ്. പക്ഷേ, ജനിതക പാരമ്പര്യം രോഗം വരാനുള്ള സാധ്യത വര്‍ധിപ്പിച്ചേക്കാമെന്നു കണ്ടെത്തലുകളുണ്ട്. ബ്രെയിന്‍ എംആര്‍ഐ, ബയോപ്സി തുടങ്ങിയ പ്രത്യേക പരിശോധനകള്‍ മസ്തിഷ്ക മുഴകളുടെ കുടുംബചരിത്രമുള്ള ആളുകള്‍ക്ക് ഈ അവസ്ഥയുടെ സാധ്യത കണ്ടെത്തുന്നതിനു സഹായകരമാകാറുണ്ട്.
മസ്തിഷ്ക ട്യൂമര്‍ വരാനുള്ള സാധ്യതകളെക്കുറിച്ച് ബോധവത്കരണം നടത്തുന്നതുപോലെതന്നെ പ്രധാനമാണ് അതുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണകളെക്കുറിച്ചുള്ള അവബോധവും. ട്യൂമറുകളെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ ഇല്ലാതാക്കി ശാസ്ത്രീയമായ യാഥാര്‍ഥ്യങ്ങള്‍ അറിയുക എന്നത് അത്യാവശ്യമാണ്.
(ലേഖകൻ അങ്കമാലി അപ്പോളോ അഡ്ലക്സ്
ഹോസ്പിറ്റലിലെ ന്യൂറോസർജറി വിഭാഗത്തിലെ
സീനിയർ കൺസൾട്ടന്റാണ്)
Tags :
Brain Tumor