ADVERTISEMENT
ഭൂപരിഷ്കരണ നിയമത്തിലൂടെ രാജ്യത്തിനാകെ മാതൃകയായ കേരളത്തിന്റെ രണ്ടാം ഭൂപരിഷ്കരണമാണ് ഡിജിറ്റൽ റീ സർവേ. 1966ലാണ് കേരളത്തിൽ റീ സർവേ നടപടികൾ ആരംഭിച്ചത്. പല സംസ്ഥാനങ്ങളിലും സർവേപോലും ആരംഭിച്ചിട്ടില്ല എന്ന വസ്തുത നിലനിൽക്കേയാണ് 66ൽ കേരളം ഭൂ റീസർവേ നടപടികൾക്ക് തുടക്കമിട്ടത്. ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ റീസർവേ നടപടികൾ എത്തിനിന്നിരുന്നത് 921 വില്ലേജുകളിലായിരുന്നു. ചങ്ങല വലിച്ചും ലിങ്സ് അടയാളപ്പെടുത്തി ശ്രമകരമായ സർവേ നടപടികളായിരുന്നു അന്ന്. 1995ൽ ഇലക്ട്രോണിക്സ് ടോട്ടൽ സ്റ്റേഷൻ (ഇടിഎസ്) എന്ന സാങ്കേതിക വിദ്യയിലേക്ക് കടന്നു. 2021 ൽ ഇന്നു കാണുന്ന ഡിജിറ്റൽ റീ സർവേയെ കുറിച്ച് ആലോചിക്കുമ്പോൾ, അതുവരെയുള്ള 16 വർഷം കൊണ്ട് ഇടിഎസ് സഹായത്തോടെ അളന്നത് കേവലം 92,000 ഹെക്ടർ ഭൂമി മാത്രമായിരുന്നു.
ഈയൊരു പ്രത്യേക ഘട്ടത്തിലാണ് വളരെ വേഗത്തിൽ പൂർത്തിയാവുന്നതും ഏറ്റവും സുതാര്യവുമായ ഡിജിറ്റൽ റീസർവേ സംവിധാനത്തെക്കുറിച്ച് ആലോചിച്ചത്. 2022 നവംബർ ഒന്നിനാണ് ഡിജിറ്റൽ റീസർവേ നടപടികൾ മുഖ്യമന്തി ഉദ്ഘാടനം ചെയ്തത്. കേരളത്തിൽ ആകെ ഉള്ളത് 35 ലക്ഷം ഹെക്ടറാണ്. അതിൽ ഏതാണ്ട് ഏഴ് ലക്ഷം ഹെക്ടർ വനമൊഴിച്ചുള്ള 28 ലക്ഷം ഹെക്ടറിന്റെ നാലിൽ ഒന്ന് ഭാഗവും ഈ കുറഞ്ഞ കാലം കൊണ്ട് അളന്ന് നടപടികൾ പൂർത്തീകരിക്കാൻ കഴിഞ്ഞു. നേരത്തേ ഉണ്ടായിരുന്നതിനേക്കാൾ കൃത്യതയും വേഗതയും കൈവരിക്കാൻ സാധിച്ചു എന്നതാണ് നേട്ടം.
ഡിജിറ്റൽ റീ സർവേയുടെ മൂന്നാം ഘട്ടമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. 639 വില്ലേജുകളിൽ ആരംഭിച്ച റീ സർവേ നടപടികൾ 312 വില്ലേജുകളിൽ പൂർത്തീകരിച്ചു. മറ്റിടങ്ങളിൽ പുരോഗമിക്കുകയുമാണ്. റീസർവേ നടപടികൾ പൂർത്തിയായ വില്ലേജുകളിൽ രണ്ട് പ്രവർത്തനങ്ങൾ കൂടി നടപ്പാക്കി വരികയാണ്. ഭൂമിയുടെ ക്രയവിക്രയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു വേണ്ടി, റവന്യു വകുപ്പിന്റെ പോർട്ടലായ റെലിസും രജിസ്ട്രേഷൻ വകുപ്പിന്റെ പോർട്ടലായ പേളും സർവേ വകുപ്പിന്റെ പോർട്ടലായ ഇ-മേപ്പും സംയോജിപ്പിച്ച് ‘എന്റെ ഭൂമി’ ഒറ്റ പോർട്ടലാണ് അതിൽ ഏറ്റവും പ്രധാനം.
ഡിജിറ്റൽ റീസർവേ പൂർത്തിയാക്കിയ വില്ലേജുകളിൽ മറ്റൊരു ചരിത്ര നടപടിക്കു കൂടി കേരളം തയാറാവുകയാണ്. ഇന്ത്യയുടെ ചരിത്രത്തിൽ ഭൂ വിവരങ്ങളടങ്ങിയ ഒരു ആധികാരിക ഡിജിറ്റൽ റവന്യു കാർഡ് കേരളം അവതരിപ്പിക്കുകയാണ്. ക്യൂആർ കോഡും പത്തക്ക ഡിജിറ്റൽ നമ്പറും ഡിജിറ്റൽ റവന്യു കാർഡ് കേരളപ്പിറവി ദിനമായ നവംബർ ഒന്നു മുതൽ റീ സർവേ പൂർത്തിയായ വില്ലേജുകളിലെ ഭൂ ഉടമകളുടെ കൈവശം എത്തിത്തുടങ്ങും. വിവിധ ഓഫീസുകളിൽ കയറിയിറങ്ങാതെതന്നെ അവരുടെ ഭൂമിയും അതിലെ കെട്ടിടങ്ങളും സംബന്ധിച്ച മുഴുവൻ വിവരങ്ങളും എടിഎം കാർഡ് വലുപ്പത്തിലുള്ള റവന്യു കാർഡിൽ ലഭ്യമാകും.
ഇക്കാര്യങ്ങളിൽ കേരളത്തെ പഠിക്കാൻ വേണ്ടി വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള സർവേ ഉദ്യോഗസ്ഥരുടെ സംഘങ്ങൾ എത്തിച്ചേർന്ന അനുഭവങ്ങൾ നമുക്കുണ്ടായി. ഈ സാഹചര്യത്തിലാണ് ലോകത്തെ മുഴുവൻ ഈ നേട്ടങ്ങളെ പരിചയപ്പെടുത്താൻ കഴിയും വിധം, ‘സ്മാർട്ട് ലാൻഡ് ഗവേണൻസ്’ ആധാരമാക്കി റവന്യു, സർവേ, ഭൂരേഖാ വകുപ്പുകളുടെ നേതൃത്വത്തിൽ ‘ഭൂമി’ - ദേശീയ കോൺക്ലേവ് സംഘടിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. 23 സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതിനിധികൾ ഇതിനകം രജിസ്ട്രേഷൻ ഉറപ്പിച്ചുകഴിഞ്ഞു. ഇന്നു വൈകുന്നേരം നാലിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കോൺക്ലേവ് ഉദ്ഘാടനം ചെയ്യും. തുടർന്നുള്ള രണ്ട് ദിവസങ്ങളിൽ കോവളം ഉദയ് സമുദ്ര ഹോട്ടലിലാണ് കോൺക്ലേവും എക്സ്പോയും നടക്കുക. സമാപന ദിവസമായ 28ന് വിവിധ ജില്ലകളിൽ തുടരുന്ന ജനകീയ ഡിജിറ്റൽ റീ സർവേ നേരിട്ട് കാണാനും ചാലകശക്തിയായ ഉദ്യോഗസ്ഥരുമായി സംവദിക്കാനും പ്രതിനിധികൾക്ക് അവസരമൊരുക്കും.
Tags :