ADVERTISEMENT
തിരുവനന്തപുരം: മെഡിക്കൽ കോളജിലെ ഉപകരണക്ഷാമവും ശസ്ത്രക്രിയ പ്രതിസന്ധിയും തുറന്നു പറഞ്ഞ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കലിന് പൊതു സമൂഹത്തിന്റെ പിന്തുണ. ഇതോടെ ഡോ. ഹാരിസിനെ തള്ളാതെ സർക്കാരും രംഗത്തെത്തി. മെഡിക്കൽ കോളജ് ആശുപത്രിയിലെ കുറവുകൾ തുറന്നുപറഞ്ഞ ഡോക്ടർക്കെതിരേ നടപടിയെടുത്താൽ പ്രതിഷേധവുമായി രംഗത്തെത്തുമെന്ന് സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംസിടിഎ പ്രസിഡന്റ് ഡോ. റോസനാര ബീഗവും വ്യക്തമാക്കിയതോടെ അച്ചടക്ക നടപടിയെടുക്കാനുള്ള നീക്കത്തിൽനിന്നു സർക്കാർ പൂർണമായി പിൻമാറി.
മെഡിക്കൽ കോളജിലെ ചികിത്സാ ഉപകരണങ്ങളുടെ അപര്യാപ്തത നേരത്തേതന്നെ അധികാരികളെയും ആരോഗ്യമന്ത്രിയുടെ ഓഫീസിനെയും അറിയിച്ചിരുന്നുവെന്ന് ആവർത്തിച്ച് ഡോ. ഹാരിസ് രംഗത്തെത്തി.
രോഗികളെക്കൊണ്ട് ഉപകരണങ്ങൾ വാങ്ങിപ്പിക്കുന്നതുകൊണ്ടാണ് ശസ്ത്രക്രിയകൾ മുടങ്ങാത്തതെന്നും അദ്ദേഹം തുറന്നടിച്ചു. അതേസമയം ഡോ. ഹാരിസ് പറഞ്ഞ കാര്യങ്ങൾ ഒരു സിസ്റ്റത്തിന്റെ പ്രശ്നമായാണ് കാണേണ്ടതെന്ന നിലപാടിലാണു മന്ത്രി വീണാ ജോർജ്. ഡോക്ടർ ഹാരിസ് പറഞ്ഞ കാര്യങ്ങൾ സൂക്ഷ്മമായി അന്വേഷിച്ച് റിപ്പോർട്ട് നല്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു. റിപ്പോർട്ട് ലഭിച്ചശേഷമാകും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് തുടർനടപടി സ്വീകരിക്കുക.