ADVERTISEMENT
സ്റ്റാഫ് ലേഖകൻ
എറണാകുളം ജില്ലാ അതിർത്തിയിൽനിന്നു 40 കിലോമീറ്റർ പിന്നിട്ട് തൃശൂരിലെത്താൻ കുറഞ്ഞത് രണ്ടു മണിക്കൂർ. പാലക്കാട്ടേക്കാണെങ്കിൽ വീണ്ടുമൊരു രണ്ടു മണിക്കൂർ. ദേശീയപാത 544ൽ ഏഴ് അടിപ്പാതനിർമാണങ്ങളുടെ പേരിൽ ഏതാനും മാസങ്ങളായി യാത്രക്കാർ അനുഭവിക്കുന്ന ദുരിതചിത്രമാണിത്.
ചിറങ്ങര, മുരിങ്ങൂർ, പേരാന്പ്ര, ആന്പല്ലൂർ, മുടിക്കോട്, കല്ലിടുക്ക്, വാണിയന്പാറ എന്നിവിടങ്ങളിലാണ് അടിപ്പാതനിർമാണം നടക്കുന്നത്. ദേശീയപാത പൊളിക്കുന്നതിനുമുന്പ് കൃത്യമായ ബദൽറോഡുകളും സർവീസ് റോഡുകളും സജ്ജമാക്കാതെ ഏഴിടത്തും ഒരുമിച്ച് അടിപ്പാതനിർമാണം ആരംഭിച്ചപ്പോൾ തുടങ്ങിയതാണ് ഗതാഗതക്കുരുക്ക്. പ്രശ്നപരിഹാര ചർച്ചകൾ പലവട്ടം നടന്നതല്ലാതെ നിരത്തിലെ നരകയാതനയ്ക്ക് ഒരു പരിഹാരവുമായിട്ടില്ല. ജനരോഷം ഇരന്പുന്പോഴും അധികാരികൾക്ക് അനക്കമില്ല. ഒന്നുമാത്രം കൃത്യമായി നടക്കുന്നുണ്ട്; പാലിയേക്കരയിലെയും പന്നിയങ്കരയിലെയും ടോൾപിരിവ്.
ആറുവരി, നാലുവരി ദേശീയപാതകൾ അടച്ചുകെട്ടി, ഒറ്റവരിയായി വാഹനങ്ങൾക്കു പോകാനാവുന്ന സർവീസ് റോഡുകളിലൂടെ മാത്രം യാത്ര ഒരുക്കിയതോടെ തുടങ്ങിയതാണ് വൻ കുരുക്ക്. വാഹനബാഹുല്യം സർവീസ് റോഡുകളെയും തകർത്തു. മഴയും വഴിമുടക്കുന്നു. ഒരിടത്തല്ല, പലയിടത്താണ് കിലോമീറ്ററുകൾ നീളുന്ന കുരുക്ക്.
ചിറങ്ങരയ്ക്കും വാണിയന്പാറയ്ക്കുമിടയിലെ 56 കിലോമീറ്ററിൽ വാഹനയാത്ര ഒഴിവാക്കുകയാണ് അഭികാമ്യം എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. പക്ഷേ, അത്യാവശ്യക്കാർക്ക് അതു പറ്റില്ലല്ലോ. കൊച്ചി വിമാനത്താവള യാത്രക്കാരും രോഗിയുമായി പായുന്ന ആംബുലൻസുകളും ഫയർ എൻജിനുകളുമടക്കം കിലോമീറ്ററുകൾ നീളുന്ന വാഹനക്കുരുക്കിൽപ്പെടുകയാണ്. മരണംപോലും സംഭവിക്കുന്നു. ഇന്ധനനഷ്ടം കോടികളാണ്.
കുറേപ്പേർ റോഡ് യാത്രതന്നെ ഒഴിവാക്കി ട്രെയിനുകളിലേക്കു മാറി. ട്രെയിനുകളിലാണെങ്കിൽ കാലുകുത്താനിടമില്ലാത്ത അവസ്ഥയാണ്. കുരുക്കിൽനിന്നു രക്ഷപ്പെടാൻ യാത്രക്കാരും അധികൃതരും കണ്ടെത്തിയ ഉപറോഡുകളാണെങ്കിൽ മഴകൂടിയായതോടെ ഉഴുതിട്ട പാടംപോലെയായി. ഓരോ ചർച്ചകളിലും “ഇപ്പോ ശരിയാക്കിത്തരാം” എന്നു ദേശീയപാതാ അഥോറിറ്റി അധികൃതർ ഉറപ്പുനൽകുന്നതു മാത്രം മിച്ചം.
രണ്ടു ടോൾ പ്ലാസകളിൽനിന്നായി കൃത്യമായി കോടിക്കണക്കിനു രൂപ പിരിച്ചെടുക്കുന്ന കരാർ കന്പനി, തങ്ങൾ നൽകാൻ ബാധ്യസ്ഥമായ സൗകര്യങ്ങൾ ഒരുക്കുന്ന കാര്യം തുടക്കംമുതൽ ഗൗരവമായി ചിന്തിച്ചിട്ടുപോലുമില്ല. ഏതൊരു കരാർലംഘനവും സ്വാധീനത്തിന്റെയും പണത്തിന്റെയും കരുത്തിൽ മറികടക്കാമെന്ന ഉറപ്പ് അവർക്കു നൽകുന്നതാരാണ്? ഗതാഗതക്കുരുക്ക് ദുഃസഹമായപ്പോൾ ടോൾപിരിവ് നിർത്തിവയ്ക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടതാണ്. 24 മണിക്കൂർ തികയുംമുന്പ് ‘ചില ഉറപ്പിന്റെ’ പേരിൽ ആ ഉത്തരവ് പിൻവലിക്കേണ്ടിവന്നു കളക്ടർക്ക്! മാസമൊന്നു കഴിഞ്ഞിട്ടും ഉറപ്പുകളും മുന്നറിയിപ്പുകളുമൊക്കെ കടലാസിൽ മാത്രം തുടരുകയാണ്; ജനം കൊടുംദുരിതത്തിലും.
തീർത്തും ദുരൂഹമാണ് കരാർ കന്പനിയുടെ ഇടപാടുകൾ എന്നതു കാലങ്ങളായുള്ള ആരോപണംതന്നെയാണ്. മണ്ണുത്തിക്കും ഇടപ്പള്ളിക്കുമിടയിൽ 64.94 കിലോമീറ്റർ ദേശീയപാത വികസനത്തിന് 721.17 കോടി രൂപ ആകെ ചെലവായെന്നാണ് ഔദ്യോഗികരേഖ. പത്തുവർഷംകൊണ്ടുതന്നെ ടോൾപിരിവ് ആയിരം കോടി കടന്നു. 2023 ജൂണിലെ കണക്കുപ്രകാരം പിരിച്ച തുക 1,225 കോടിയായി ഉയർന്നു. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ മാത്രം പിരിച്ചത് 683.38 കോടി എന്ന കണക്കും പുറത്തുവന്നിരുന്നു. എന്നുവച്ചാൽ ചെലവിട്ടതിന്റെ 95 ശതമാനത്തിലേറെ കഴിഞ്ഞ അഞ്ചുവർഷത്തിലും പിരിച്ചു. എന്നിട്ടും 2028 വരെ ടോൾപിരിവ് നീട്ടിക്കൊടുത്തിരിക്കുകയാണ് സർക്കാർ.
ദേശീയപാതയ്ക്കായി ചെലവിട്ടതിന്റെ ഇരട്ടിയിലേറെ ടോൾ പിരിച്ചെടുത്തിട്ടും പിരിവു തുടരുന്നതിനെതിരായ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. അടിപ്പാതനിർമാണത്തിന്റെ പേരിൽ മാസങ്ങളായി ജനങ്ങളെ ശ്വാസംമുട്ടിക്കുന്ന ഗതാഗതക്കുരുക്ക് തുടരുന്നതിനാൽ ടോൾപിരിവ് നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ഉപഹർജിയും നൽകപ്പെട്ടിരുന്നു. ഹർജി പരിഗണിച്ച ഡിവിഷൻ ബഞ്ച്, ഗതാഗതക്കുരുക്കിനെതിരേ രൂക്ഷവിമർശനമാണ് നടത്തിയത്. ടോൾ നൽകുന്നവർക്കു മികച്ച സേവനത്തിന് അവകാശമില്ലേ എന്ന ചോദ്യമുയർത്തിയ കോടതി, യാത്രക്കാർക്കു തൃപ്തികരമായ സേവനം ലഭിക്കുന്നതുവരെ റോഡ് ടോൾ നിർത്തിവയ്ക്കണമെന്നും പരാമർശം നടത്തി. ആരു കേൾക്കാൻ? നിലപാടറിയിക്കാൻ കേന്ദ്രസർക്കാർ സമയം തേടിയതിനെത്തുടർന്ന് ഹർജി 25ലേക്കു മാറ്റിയിരിക്കുകയാണ്. എതിർകക്ഷിയാണെങ്കിലും സംസ്ഥാന സർക്കാർ കോടതിയിലും മൗനത്തിലാണ്.
നിബന്ധനകൾ പാലിക്കാതെയും കരാറിലെ പഞ്ച് ലിസ്റ്റിലുള്ള പ്രവൃത്തികൾ ചെയ്തുതീർക്കാതെയും സേഫ്റ്റി ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്ന പരിഹാരമാർഗങ്ങൾ പൂർത്തിയാക്കാതെയും വർഷാവർഷം ടോൾനിരക്ക് വർധിപ്പിക്കുന്നതിനെതിരേയുള്ള ഹർജിയും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.
കുരുക്കു മുറുകുന്പോഴും ടോൾപിരിവു മാത്രം കൃത്യമായി തുടരുകയാണ്. എണ്ണമറ്റ കരാർ ലംഘനങ്ങൾക്കു സ്വാധീനവും പണവും മറയാകുന്നില്ലെങ്കിൽ പിന്നെയെങ്ങനെ ഇതു സാധിക്കും? ജനം ഈ ചോദ്യം ചോദിക്കാൻ തുടങ്ങിയിട്ടു വർഷങ്ങളായി. മറുപടിയാരും നൽകുന്നി
Tags :