ADVERTISEMENT
ഭരണപക്ഷം അംഗീകരിച്ചാലും ഇല്ലെങ്കിലും സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ശക്തമാണ്. ഇരുമുന്നണികൾക്കും ഏറെക്കുറെ തുല്യശക്തി അവകാശപ്പെടാവുന്ന നിലന്പൂരിലെ ഉപതെരഞ്ഞെടുപ്പുഫലം തെളിയിക്കുന്നത് അതാണ്.
ഇടതുപക്ഷത്തിന്റെ സിറ്റിംഗ് സീറ്റ് യുഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. യുഡിഎഫിനൊപ്പമുണ്ടാകുമെന്നു കരുതിയിരുന്ന പി.വി. അൻവർ മത്സരരംഗത്തിറങ്ങിയിട്ടും 11,077 വോട്ടിന്റെ ഭൂരിപക്ഷത്തോടെയുള്ള ആര്യാടൻ ഷൗക്കത്തിന്റെ വിജയം തികച്ചും ആധികാരികമാണ്. വരാനിരിക്കുന്ന തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ യുഡിഎഫിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്ന വിജയമാണിത്.
മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടായിരുന്നു നിലന്പൂരിലെ ഇടതു പ്രചാരണം നയിച്ചത്. മന്ത്രിമാരുടെ വലിയ നിരയുമുണ്ടായിരുന്നു. എന്നിട്ടും വിജയത്തിനടുത്തെത്താനായില്ല. ആശാ സമരത്തോടുള്ള സർക്കാരിന്റെ നിലപാടും മലയോര ജനതയുടെ പ്രതിഷേധവുമെല്ലാം ഭരണമുന്നണിക്കും സർക്കാരിനുമെതിരായ രോഷം വർധിപ്പിക്കുന്നതിനുള്ള കാരണങ്ങളായിട്ടുണ്ട്. ഇനിയും സർക്കാർ നൽകുന്ന വാഗ്ദാനങ്ങളിലും ഉറപ്പുകളിലും മലയോരജനത മയങ്ങുമെന്നു കരുതിയാൽ അതു തെറ്റാണെന്നു മലയോരവാസികൾ ധാരാളമുള്ള നിലന്പൂർ തെളിയിച്ചു.
ടീം യുഡിഎഫ്
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞതുപോലെ, ഇതു ടീം യുഡിഎഫ് ഒരുക്കിയ വിജയമാണ്. കെപിസിസിയുടെ പുതിയ നേതൃത്വത്തിന് ഈ വിജയത്തിൽ അഭിമാനിക്കാം.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഒരുക്കുന്ന തെരഞ്ഞെടുപ്പു തന്ത്രങ്ങളും മികച്ച ആസൂത്രണവും അതുമായിറങ്ങി കളം കീഴടക്കുന്ന യുഡിഎഫിന്റെ യുവനേതൃത്വവും മുതിർന്ന നേതാക്കളുടെ പിന്തുണയും എല്ലാം ചേർന്നു നേടിയതാണീ വിജയം. തൃക്കാക്കരയിലും പുതുപ്പള്ളിയിലും പാലക്കാട്ടും വിജയം കണ്ട തെരഞ്ഞെടുപ്പു പ്രവർത്തനം ഇപ്പോൾ നിലന്പൂരിലും ആവർത്തിച്ചിരിക്കുന്നു. കെപിസിസിയുടെ പുതിയ നേതൃത്വത്തിനും ഈ വിജയം ആത്മവിശ്വാസം പകരും.
സതീശന്റെ വിജയം
തെരഞ്ഞെടുപ്പിന്റെ ഉത്തരവാദിത്വം തുടക്കത്തിലേ ഏറ്റെടുത്തുകൊണ്ടുള്ള വി.ഡി. സതീശന്റെ ശൈലി ഇപ്പോൾ പാർട്ടിക്കുള്ളിലെ എതിരാളികൾ പോലും അംഗീകരിക്കുന്നു. പി.വി. അൻവർ കോണ്‍ഗ്രസിനു മുന്‍പാകെ കടുത്ത ഉപാധികൾ വച്ചു വില പേശിയപ്പോൾ അൻവറിനെ പരസ്യമായി തള്ളി കോണ്‍ഗ്രസിന്റെ അഭിമാനം കാത്ത നേതാവായാണ് ഇപ്പോൾ സതീശനെ പാർട്ടിക്കാർ കാണുന്നത്. ഇവിടെ യുഡിഎഫ് സ്ഥാനാർഥി പരാജയപ്പെട്ടിരുന്നെങ്കിൽ സതീശന്റെ രാഷ്ട്രീയഭാവി തന്നെ അപകടത്തിലാകുമായിരുന്നു. സതീശൻ ആ റിസ്ക് ഏറ്റെടുത്തുകൊണ്ട് ശക്തമായ ഒരു തീരുമാനമെടുത്തു. റിസ്ക് എടുക്കുന്നവർക്കു കൂടുതൽ ഫലം കിട്ടുമെന്ന സാമാന്യതത്വം നോക്കിയാൽ സതീശന്റെ നേതൃത്വം പാർട്ടിയിലും മുന്നണിയിലും ഒന്നുകൂടി ഉറച്ചു. അൻവറിന്റെ പിന്തുണയോടെ യുഡിഎഫ് വിജയിച്ചിരുന്നെങ്കിൽ അതിന്റെ ക്രെഡിറ്റ് അൻവറിനാകുമായിരുന്നു. ഈ വിജയം യുഡിഎഫിനു മാത്രം അവകാശപ്പെട്ടതാണ്.
യുഡിഎഫ് വിജയത്തിൽ ലീഗിന്റെ സംഭാവന ചെറുതല്ല. തങ്ങളുടെ തട്ടകമായ മലപ്പുറം ജില്ലയിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ നല്ല വിജയം ഉണ്ടായില്ലെങ്കിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അതു തങ്ങളുടെ സാധ്യതകളെക്കൂടി ബാധിക്കുമെന്ന തിരിച്ചറിവ് ലീഗിനുണ്ടായിരുന്നു. പാണക്കാട് കുടുംബവും പി.കെ. കുഞ്ഞാലിക്കുട്ടിയും ഉൾപ്പെടെയുള്ള നേതൃനിര സജീവമായി പ്രചാരണരംഗത്തുണ്ടായിരുന്നു. അതിന്റെ ഗുണം യുഡിഎഫ് സ്ഥാനാർഥിക്കു ലഭിച്ചു എന്നതിൽ സംശയമില്ല.
കരുത്തു കാട്ടി അൻവർ
നിലപാടുകളിലെ ചാഞ്ചല്യം അൻവറിന്റെ വിശ്വാസ്യതയ്ക്കു മങ്ങലേൽപിച്ചു എന്നു പറയുന്പോഴും തന്നെ നിസാരമായി തള്ളിക്കളയാനാകില്ലെന്ന് പി.വി. അൻവർ തെളിയിച്ചു. രണ്ടു മുന്നണികൾ തമ്മിൽ വാശിയേറിയ പോരാട്ടം നടക്കുന്ന മണ്ഡലത്തിൽ 11.23 ശതമാനം വോട്ടുകൾ നേടുക എന്നതു നിസാരമല്ല. യുഡിഎഫ് നേതൃത്വം കണക്കുകൂട്ടിയിരുന്നത് ആര്യാടൻ ഷൗക്കത്തിന് 80,000 വോട്ടുകൾ ലഭിക്കുമെന്നാണ്. അവർക്ക് 77,737 വോട്ടുകൾ ലഭിച്ചു. അവരുടെ വോട്ടുകൾ ഏറെക്കുറെ പൂർണമായി അവർക്കു ലഭിച്ചു എന്നു മനസിലാക്കാം. അൻവറിനു ലഭിച്ചത് ഭരണവിരുദ്ധ വോട്ടുകൾതന്നെ എന്ന് ഉറപ്പാണ്. ഇരുപതിനായിരത്തോളം വരുന്ന അൻവറിന്റെ വോട്ടുകൾകൂടി കണക്കാക്കിയാൽ ഭരണവിരുദ്ധ വോട്ടുകളുടെ എണ്ണം വീണ്ടും വർധിക്കുകയാണ്. മലയോര ജനതയുടെ സർക്കാർ വിരുദ്ധ പ്രതികരണങ്ങളും അൻവറിനെ സഹായിച്ചതായി കരുതണം.
അൻവറിനെ തള്ളാതെ സൂക്ഷിച്ചായിരുന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മുതലുള്ള നേതാക്കളുടെ പ്രതികരണങ്ങൾ. അൻവറും യുഡിഎഫിനെ നോവിക്കാതെ പരമാവധി സൂക്ഷിച്ചു. യുഡിഎഫ് ഇല്ലെങ്കിൽ മാത്രമേ മറ്റു വഴികൾ നോക്കുകയുള്ളൂ എന്നാണ് അൻവർ ഇന്നലെ പ്രതികരിച്ചത്. ഏതായാലും ഇക്കാര്യത്തിൽ യുഡിഎഫിൽ കൂടുതൽ ചർച്ചകൾ വേണ്ടി വരും. കാരണം, അൻവറിന്റെ കാര്യത്തിൽ യുഡിഎഫിലും കോണ്‍ഗ്രസിലും പല അഭിപ്രായക്കാരുണ്ട്.
ഇനി പുതിയ മുദ്രാവാക്യങ്ങൾ
മൂന്നാം ഇടതുസർക്കാർ എന്ന മുദ്രാവാക്യം സിപിഎമ്മും ഇടതുമുന്നണിയും അതിശക്തമായി പ്രചരിപ്പിച്ചു വരുന്പോഴാണ് നിലന്പൂരിലെ പരാജയം. ഇനി ആ മുദ്രാവാക്യത്തിനു ശക്തിയില്ല. രമേശ് ചെന്നിത്തലയും വി.ഡി. സതീശനുമൊക്കെ ഈയിടെയായി പറഞ്ഞുവരുന്ന നൂറു സീറ്റിന്റെ വിജയം എന്ന് പ്രചാരണവാക്യമായിരിക്കും ഇനി കൂടുതലായി ഉയർന്നു കേൾക്കുക. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് ഇനിയും പത്തു മാസത്തിലേറെയുണ്ട്. നിലന്പൂരിന്റെ പരിക്കു മാറ്റാൻ ഇടതുപക്ഷത്തിന് ആവശ്യത്തിനു സമയമുണ്ട്. ഏതായാലും എൽഡിഎഫിന്റെ മൂന്നാം സർക്കാർ എന്ന സ്വപ്നത്തിനു വലിയ തിരിച്ചടിയാണ് നിലന്പൂരിലെ കനത്ത പരാജയം.
ഒരുമിച്ചു നിന്നാൽ
ഒരുമിച്ചു നിന്നാൽ വിജയം സാധ്യം എന്ന സന്ദേശമാണ് ജനങ്ങൾ യുഡിഎഫിന് ഒരിക്കൽകൂടി നൽകിയിരിക്കുന്നത്. തമ്മിൽത്തല്ലി നിന്നാൽ ഇടതുപക്ഷം വീണ്ടും ഭരണത്തിലേറുമെന്ന ഭയമാണ് കോണ്‍ഗ്രസിലെ നേതാക്കളെയും യുഡിഎഫിനെയും ഇപ്പോൾ ഒരുമിപ്പിച്ചിരിക്കുന്നത്. യുഡിഎഫിലെ യുവനേതാക്കൾക്കു മുന്നണിക്കു ചുറുചുറുക്കും ആവേശവും പകർന്നുനൽകാൻ സാധിച്ചിട്ടുണ്ട്. നിലന്പൂരിൽതന്നെ ആര്യാടൻ ഷൗക്കത്തിനു നറുക്കു വീണപ്പോൾ സ്ഥാനാർഥിത്വം പ്രതീക്ഷിച്ചിരുന്ന ഡിസിസി പ്രസിഡന്റ് വി.എസ്. ജോയി നൽകിയ പിന്തുണ ശ്രദ്ധിക്കേണ്ടതാണ്. കോണ്‍ഗ്രസിൽ ഇതു പതിവുള്ളതല്ല. അതുകൊണ്ടുതന്നെ ഷൗക്കത്തിന്റെ വിജയത്തിന്റെ ക്രെഡിറ്റ് വി.എസ്. ജോയിക്കുകൂടിയുള്ളതാണ്.
ഉപതെരഞ്ഞെടുപ്പുകളിൽ പരീക്ഷിക്കുന്ന പ്രചാരണരീതിയും തന്ത്രവും പൊതുതെരഞ്ഞെടുപ്പുകളിൽ പ്രായോഗികമല്ല. കാരണം നിലന്പൂരിനെ ഇളക്കിമറിച്ച യുവനേതാക്കളിൽ ഷാഫി പറന്പിൽ, ഹൈബി ഈഡൻ തുടങ്ങി പാർലമെന്റ് അംഗങ്ങളായ അപൂർവം പേർ ഒഴികെയുള്ളവരെല്ലാവരുംതന്നെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളാകും. അവർ അവരവരുടെ മണ്ഡലങ്ങളിൽ ഒതുങ്ങിനിൽക്കും. അപ്പോഴേക്കും താഴേത്തട്ടിൽ ശക്തമായ സംഘടനാ സംവിധാനം ഒരുക്കിയെങ്കിൽ മാത്രമേ സുശക്തമായ സംഘടനാ സംവിധാനങ്ങളുള്ള സിപിഎമ്മിനോടും ബിജെപിയോടും പിടിച്ചു നിൽക്കാനാകൂ. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള പുതിയ നേതൃത്വത്തിന്റെ ശ്രദ്ധ ഇനി ഇക്കാര്യത്തിലാകുമെന്നു കരുതാം.
അപ്രസക്തമായി എൻഡിഎ
ബിജെപി സംസ്ഥാന പ്രസിഡന്റായി രാജീവ് ചന്ദ്രശേഖർ ചുമതലയേറ്റതിനു ശേഷം നടന്ന ആദ്യ ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്കു കാര്യമായ സാന്നിധ്യമറിയിക്കാൻ സാധിച്ചില്ല. നിലന്പൂർ പാർട്ടിയുടെ ശക്തികേന്ദ്രമല്ല എന്നതു വസ്തുതയാണ്. എങ്കിലും വളരുന്ന പാർട്ടി എന്നവകാശപ്പെടുന്ന ബിജെപി നിലന്പൂരിൽ പിന്നോട്ടു പോകുന്നതാണു കണ്ടത്. 2021ൽ 4.96 ശതമാനം വോട്ട് നേടിയ അവർക്ക് ഇത്തവണ കിട്ടിയത് 4.91 ശതമാനം. 2016ൽ എൻഡിഎയ്ക്കു വേണ്ടി ബിഡിജെഎസ് മത്സരിച്ചപ്പോൾ 7.56 ശതമാനം വോട്ട് നേടിയിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിലേതിനേക്കാൾ 53 വോട്ടുകൾ അധികം നേടിയെന്നു വേണമെങ്കിൽ അവകാശപ്പെടാം.
നിലന്പൂരിൽ മത്സരിക്കുന്നില്ലെന്ന തുടക്കത്തിലെ നിലപാട് രാഷ്ട്രീയമായി ഗുണകരമായിരുന്നില്ല. പിന്നീട് കേരള കോണ്‍ഗ്രസുകാരനെ ബിജെപിയാക്കി മത്സരിപ്പിച്ചപ്പോൾ ലക്ഷ്യംവച്ചത് എന്തെന്നും വ്യക്തമായിരുന്നു. അതൊന്നും വോട്ടർമാർക്കിടയിൽ ഒരു ചലനവും സൃഷ്ടിച്ചില്ല എന്നത് ബിജെപിക്കും ഒരു പാഠമാകേണ്ടതാണ്.
Tags :