ADVERTISEMENT
ആൽഫ്രഡിന്റെയും എമിലിന്റെയും മൃതദേഹം അട്ടപ്പാടി താവളം ഹോളിട്രിനിറ്റി പള്ളി പാരിഷ് ഹാളിൽ പൊതുദർ
സ്വന്തം ലേഖകർ
ചിറ്റൂർ, അഗളി: കാർ പൊട്ടിത്തെറിച്ചു കത്തി പൊള്ളലേറ്റു മരിച്ച ആറു വയസുകാരൻ ആൽഫ്രഡ് മാർട്ടിനും നാലുവയസുകാരി എമിൽ മരിയ മാർട്ടിനും അമ്മയുടെ അന്ത്യചുംബനത്തിനു കാത്തുനിൽക്കാതെ യാത്രയായി. അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ ഇരുവരുടെയും അമ്മ എൽസി മാർട്ടിൻ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ രാവിലെ ഒന്പതോടെ മോർച്ചറിയിൽനിന്നു പുറത്തെടുത്ത മൃതദേഹങ്ങൾ പാലന ആശുപത്രി പരിസരത്ത് പൊതുദർശനത്തിനുവച്ചു. ഇവിടെ നഴ്സായിരുന്ന എൽസി മാർട്ടിന്റെ മക്കൾക്കു സഹപ്രവർത്തകർ വിടചൊല്ലി. വെളുത്ത റോസാപ്പൂക്കൾകൊണ്ട് അലങ്കരിച്ച ശവമഞ്ചത്തിൽ ഇരുവരും പഠിച്ചിരുന്ന വിദ്യാലയമായ പൊൽപ്പുള്ളി കെവിഎം സ്കൂളിലേക്ക് രണ്ട് ആംബുലൻസുകളിൽ അവസാനയാത്ര.
സ്കൂൾ അങ്കണത്തിൽ മൃതദേഹങ്ങൾ പൊതുദർശനത്തിനു വച്ചപ്പോൾ ഓടിച്ചാടി സ്കൂളിൽ പറന്നുനടന്നിരുന്ന കുരുന്നുകളുടെ സഹപാഠികൾക്കും അധ്യാപകർക്കും പിടിച്ചുനിൽക്കാനായില്ല. പൊട്ടിക്കരഞ്ഞ സഹപാഠികളെയും അധ്യാപകരെയും ആശ്വസിപ്പിക്കാൻ ആർക്കും വാക്കുകൾ കിട്ടിയില്ല.
സ്കൂളിലെ പൊതുദർശനത്തിനുശേഷം അമ്മയുടെ നാടായ താവളം അടിയക്കണ്ടിയൂരിലുള്ള വീട്ടിലേക്ക് മൃതദേഹങ്ങൾ എത്തിച്ചു. കുഞ്ഞുമക്കളുടെ ചേതനയറ്റ മൃതദേഹത്തിനുമുന്നിൽ മുത്തശി ഡെയ്സിക്കു പിടിച്ചുനിൽക്കാനായില്ല. അമ്മയ്ക്ക് അന്ത്യചുംബനം നൽകാനായില്ലെങ്കിലും മുത്തശി അന്ത്യചുംബനം നൽകി കുരുന്നുകളെ യാത്രയാക്കി.
താവളം ഹോളി ട്രിനിറ്റി പള്ളിയിലെ പ്രാർഥനാശുശൂഷകൾക്കുശേഷം നാടൊന്നാകെ കുരുന്നുകൾക്കു വിടചൊല്ലി. പാലക്കാട് ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കലിന്റെ മുഖ്യകാർമികത്വത്തിലായിരുന്നു സംസ്കാരശുശ്രൂഷകൾ. 3.15ന് പാരിഷ് ഹാളിൽ പൊതുദർശനത്തിനുശേഷം പള്ളിയിൽ സംസ്കാരശുശ്രൂഷകൾ നടന്നു. പിതാവ് മാർട്ടിന്റെ കല്ലറയ്ക്കുസമീപം ഇരുവരുടെയും മൃതദേഹം വൈകുന്നേരം അഞ്ചോടെ സംസ്കരിച്ചു.
മക്കളുടെ മൃതദേഹങ്ങൾ അമ്മ എൽസിക്ക് ഒരു നോക്കുകാണാനാണ് പാലന ആശുപത്രിയിൽ രണ്ടുദിവസം സൂക്ഷിച്ചിരുന്നത്. എന്നാൽ, എൽസിയുടെ ആരോഗ്യനിലയിൽ പുരോഗതി കാണാത്തതിനെത്തുടർന്നാണു മൃതദേഹങ്ങൾ ഇന്നലെ സംസ്കരിക്കാൻ തീരുമാനിച്ചത്. 40 ശതമാനത്തോളം പൊള്ളലേറ്റ എൽസി ഇടയ്ക്കിടെ കണ്ണുതുറന്ന് കുട്ടികളെ അന്വേഷിക്കുന്നുണ്ടെങ്കിലും ശരിയായ ബോധം ഇനിയും തിരിച്ചുകിട്ടിയിട്ടില്ലെന്ന് ആശുപത്രി അധികൃതർ പറയുന്നു.
എൽസിയെ ഇനിയും കുട്ടികളുടെ മരണവിവരം അറിയിച്ചിട്ടില്ല. അമ്മയ്ക്കൊപ്പം ചികിത്സയിലുള്ള, 35 ശതമാനം പൊള്ളലേറ്റ മൂത്തമകൾ അലീനയും ഗുരുതരാവസ്ഥയിലാണ്.
Tags :