ADVERTISEMENT
സ്വന്തം ലേഖകൻ
പുല്ലാട് (പത്തനംതിട്ട): അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച പുല്ലാട് - കൊഞ്ഞോണ്‍ വീട്ടില്‍ രഞ്ജിത ജി. നായര്‍ (39)ക്ക് നാടിന്റെ കണ്ണീർമൊഴി. കഴിഞ്ഞ 12നുണ്ടായ വിമാനദുരന്തത്തിൽപ്പെട്ട രഞ്ജിതയുടെ മൃതദേഹം ഇന്നലെയാണ് നാട്ടിലെത്തിച്ചു സംസ്കരിച്ചത്.
അഹമ്മദാബാദില്‍നിന്നു ഡല്‍ഹിവഴി ഇന്നലെ രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ ഭൗതികാവശിഷ്ടങ്ങൾ അടക്കം ചെയ്ത പേടകം എത്തുന്പോൾ ബന്ധുക്കളും മന്ത്രിമാരും രാഷ്ട്രീയ നേതാക്കളുമടക്കം നിരവധി പേര് കാത്തുനിന്നിരുന്നു. സഹോദരന് രതീഷും ബന്ധു ഉണ്ണിക്കൃഷ്ണനും മൃതദേഹത്തെ അനുഗമിച്ചു. രഞ്ജിതയുടെ ബന്ധുക്കളും കുടുംബാംഗങ്ങളും ഏറ്റുവാങ്ങിയ മൃതദേഹത്തില്‍ സംസ്ഥാന സര്‍ക്കാരിനുവേണ്ടി മന്ത്രിമാരായ വി.എന്‍. ശിവന്‍കുട്ടിയും ജി.ആർ. അനിലും ആദരാഞ്ജലിയര്‍പ്പിച്ചു.
സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്, കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, കേരള കോണ്‍ഗ്രസ് വൈസ് ചെയര്മാന് ജോസഫ് എം. പുതുശേരി തുടങ്ങിയവരും വിമാനത്താവളത്തില്‍ ആദരാഞ്ജലിയര്‍പ്പിച്ചു.
വിലാപയാത്രയായി രഞ്ജിത പഠിച്ച പുല്ലാട് ശ്രീവിവേകാനന്ദ ഹൈസ്കൂളില്‍ രാവിലെ 9.45 ഓടെ എത്തി. മൃതദേഹം പൊതുദര്‍ശനത്തിനു വച്ചപ്പോഴേക്കം ജീവിതത്തിന്റെ നാനാതുറകളില്‍പ്പെട്ടവര്‍ അന്ത്യാഞ്ജലിയര്‍പ്പിക്കാൻ കാത്തുനിന്നു. നാടിനും വീടിനും ഏറെ പ്രിയപ്പെട്ടവളായിരുന്ന രഞ്ജിതയുടെ ഭൗതികശരീരം അടക്കം ചെയ്ത പേടകം കണ്ട് ആളുകൾ വിങ്ങിപ്പൊട്ടി.
മന്ത്രിമാരായ വി.എൻ. വാസവൻ, സജി ചെറിയാൻ ആന്റോ ആന്റണി എംപി, എംഎൽഎമാരായ മാത്യു ടി. തോമസ്, കെ.യു. ജനീഷ് കുമാർ, പ്രമോദ് നാരായൺ, മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരൻ, മുൻ കേന്ദ്രമന്ത്രി പ്രഫ. പി.ജെ. കുര്യൻ, യാക്കോബായ സഭ മെത്രാപ്പോലീത്ത യൂഹാനോൻ മാർ മിലിത്തിയോസ്, ഓർത്തഡോക്സ് സഭ സെക്രട്ടറി ബിജു ഉമ്മൻ തുടങ്ങിയവർ ആദരാഞ്ജലിയർപ്പിക്കാനെത്തിയിരുന്നു.
1.30 ഓടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോഴേക്കും ദുഃഖം അണപൊട്ടിയൊഴുകി. 12 ദിവസമായി സങ്കടം ഉള്ളിൽ സൂക്ഷിച്ച അമ്മ തുളസിയും രഞ്ജിതയുടെ മക്കളായ ഇന്ദുചൂഡനും ഇതികയും അലമുറയിട്ടു. വീട്ടിലും നിരവധിയാളുകൾ അന്ത്യാഞ്ജലിയർപ്പിക്കാനെത്തി. പത്തനംതിട്ട ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണന്റെ നേതൃത്വത്തിലാണ് ക്രമീകരണങ്ങൾ നടത്തിയത്. മതപരമായ ചടങ്ങുകൾ പൂർത്തിയാക്കി വൈകുന്നേരം അഞ്ചോടെ മകൻ ഇന്ദുചൂഡൻ, സഹോദര പുത്രന്മാരായ കാശിനാഥ്, ശിവറാം എന്നിവർ രഞ്ജിതയുടെ ചിതയ്ക്കു തീ കൊളുത്തി.
Tags : Ahmedabad plane crash