ADVERTISEMENT
1975 ജൂൺ 26.
രാവിലെ എട്ടുമണി.
ഓൾ ഇന്ത്യ റേഡിയോയിലൂടെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി രാജ്യത്തോടു പറഞ്ഞു. “രാഷ്ട്രപതി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നു. ആശങ്കപ്പെടേണ്ട യാതൊരു കാര്യവുമില്ല.” പക്ഷേ, പിന്നീടുള്ള 21 മാസം ആശങ്കയുടേതു മാത്രമായിരുന്നില്ല, ഏകാധിപത്യ ഭീകരതയുടേതു കൂടിയായിരുന്നു. നാം ഇന്ത്യക്കാരായ പൗരന്മാരെ സഹായിക്കാനാവാത്തവിധം, ഭരണഘടനയെ ചങ്ങലയ്ക്കിട്ടു. ജൂൺ 25ന് അർധരാത്രിയിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപനത്തിൽ രാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദ് ഒപ്പുവച്ചത്. സ്വതന്ത്ര മാധ്യമപ്രവർത്തനം അസാധ്യമായിരുന്ന അക്കാലത്ത് അടിയന്തരാവസ്ഥയെ പ്രതിരോധിക്കാൻ മുന്നിലായിരുന്ന ദീപിക ഏകാധിപത്യത്തിന്റെ പുത്തൻ അവതാരങ്ങളെയും, അതെത്ര ഗോപ്യമായിരുന്നാലും എതിർക്കുമെന്ന ദൃഢനിശ്ചയം പുതുക്കുന്നു.
ജനാധിപത്യത്തിന്റെ പാതിരാക്കൊലപാതകം ഇങ്ങനെ: 1971ലെ തെരഞ്ഞെടുപ്പിൽ റായ്ബറേലിയിൽ ക്രമക്കേട് ആരോപിച്ച് ഇന്ദിരയുടെ എതിർ സ്ഥാനാർഥിയായിരുന്ന രാജ് നാരായണിന്റെ ഹർജിയിൽ, അലഹബാദ് ഹൈക്കോടതി ആറു വർഷത്തേക്ക് അവരെ ലോക്സഭയിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽനിന്നും 1975 ജൂൺ 12ന് അയോഗ്യയാക്കി. ജൂൺ 24ന് ജസ്റ്റീസ് വി.ആർ. കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള സുപ്രീംകോടതി ബെഞ്ച് ഇടക്കാല വിധിയിൽ കീഴ്ക്കോടതി ഉത്തരവ് ശരിവയ്ക്കുകയും ബദൽ സംവിധാനം ഒരുക്കുന്നതുവരെ മാത്രം പ്രധാനമന്ത്രിയായി തുടരാൻ ഉത്തരവിടുകയും ചെയ്തു. തൊഴിലില്ലായ്മ, വിലക്കയറ്റം, അഴിമതി തുടങ്ങിയ വിഷയങ്ങളിലുള്ള പ്രതിപക്ഷ സമരങ്ങളിൽ സർക്കാർ വലയുകയായിരുന്നു. ഗുജറാത്തിലെയും ബിഹാറിലെയും സംസ്ഥാന സർക്കാരുകൾക്കെതിരേയുള്ള വിദ്യാർഥി സമരങ്ങൾ, തൊഴിലാളി നേതാവ് ജോർജ് ഫെർണാണ്ടസിന്റെ നേതൃത്വത്തിലുള്ള റെയിൽവേ പണിമുടക്ക് തുടങ്ങിയവ ഇന്ദിരയെ വിറളിപിടിപ്പിച്ചു. ഇതിനിടെ ജനസംഖ്യാനിയന്ത്രണത്തിനും വന്ധ്യംകരണ ശസ്ത്രക്രിയകൾക്കുമെതിരേ പ്രക്ഷോഭങ്ങളുണ്ടായി. ജയപ്രകാശ് നാരായണും മൊറാർജി ദേശായിയുമൊക്കെ ചേർന്ന് ഡൽഹിയിൽ റാലി സംഘടിപ്പിക്കുകയും ഉദ്യോഗസ്ഥരും പോലീസുമൊക്കെ സർക്കാരിന്റെ അധാർമിക ഉത്തരവുകൾ അനുസരിക്കരുതെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു. അതു കലാപത്തിനും അട്ടിമറിക്കുമുള്ള സൂചനയായി കണക്കിലെടുത്ത്, ഭരണഘടനാനുസൃതമായ പരിഹാരങ്ങൾക്കു മുതിരാതെ, പാർലമെന്റിനെ നോക്കുകുത്തിയാക്കി ഇന്ദിര രായ്ക്കുരാമാനം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ഭരണഘടനയുടെ 352-ാം വകുപ്പിന്റെ ഒന്നാം ഉപവകുപ്പ് അനുസരിച്ചായിരുന്നു അടിയന്തരാവസ്ഥ പ്രഖ്യാപനം. മൗലികാവകാശങ്ങൾ ഉറപ്പുനൽകുന്ന ഭരണഘടനയിലെ 14, 21, 22 വകുപ്പുകൾ മരവിപ്പിച്ചു. ആഭ്യന്തര കലാപാവസ്ഥ പുറത്തുനിന്നുള്ള സുരക്ഷാഭീഷണിക്കും കാരണമാണെന്ന് ഇന്ദിര തീരുമാനിച്ചു. തെരഞ്ഞെടുപ്പുകൾ റദ്ദാക്കി, പോലീസ് അഴിഞ്ഞാടി, ആർഎസ്എസ്, കമ്യൂണിസ്റ്റ് പ്രതിപക്ഷ നേതാക്കളൊക്കെ ജയിലിലായി. ഇന്ദിരയുടെ രണ്ടാമത്തെ മകൻ, ഒരു ജനപ്രതിനിധിപോലും അല്ലാതിരുന്ന സഞ്ജയ് ഗാന്ധി നടത്തിയ തേർവാഴ്ചയിൽ നിര്‍ബന്ധിത വന്ധ്യകരണവും ചേരി നിര്‍മാർജനവും ക്രൂരതയുടെ പര്യായമായി. അവിവാഹിതരും വൃദ്ധരും ഉൾപ്പെടെ ലക്ഷക്കണക്കിനാളുകൾ നിര്‍ബന്ധിത വന്ധ്യംകരണത്തിന് വിധേയരായി. ഡൽഹിയിലെ തുര്‍ക്ക്മാന്‍ ഗേറ്റില്‍ ചേരിനിർമാർജനത്തെ എതിർത്ത പാവങ്ങളെ ലാത്തിച്ചാർജും വെടിവയ്പും കൊണ്ടാണ് നേരിട്ടത്. നിരവധി പേർ കൊല്ലപ്പെട്ടു.
ജൂൺ 28ന് ടൈംസ് ഓഫ് ഇന്ത്യയുടെ ബോംബെ പതിപ്പിൽ ഒരു ചരമവാർത്ത പ്രസിദ്ധീകരിച്ചു. “ടി. റൂത്തിന്റെ പ്രിയ ഭർത്താവും എൽ.ഐ. ബെർട്ടിയുടെ പിതാവും പ്രതീക്ഷയുടെയും നീതിയുടെയും സഹോദരനുമായ ഒ. ക്രേസി ഡി.ഇ.എം. ജൂൺ 25ന് അന്തരിച്ചു” ടി. റൂത്തിൽ ട്രൂത്തും, എൽ.ഐ. ബെർട്ടിയിൽ ലിബർട്ടിയും ഒ. ക്രേസി ഡി.ഇ.എമ്മിൽ ഡെമോക്രസിയെയും പത്രം കുടിയിരുത്തി. അതേ ദിവസം ദീപിക എഡിറ്റോറിയലിനു പകരം ഒരു കവിത പ്രസിദ്ധീകരിച്ചു. “എവിടെ മനസ് നിർഭയമായിരിക്കുന്നുവോ, എവിടെ ശിരസ് ഉയർത്തിപ്പിടിക്കുന്നുവോ...” എന്നു തുടങ്ങി “സ്വാതന്ത്ര്യത്തിന്റെ ആ സ്വർഗത്തിലേക്ക് പിതാവേ എന്റെ നാടിനെ ഉണർത്തിയാലും” എന്നവസാനിക്കുന്ന രബീന്ദ്രനാഥ ടാഗോറിന്റെ ഗീതാഞ്ജലിയിലെ വരികൾ. പക്ഷേ, അതെടുത്തതു ഗീതാഞ്ജലിയിൽനിന്നല്ല. ഇന്ദിരയുടെ പിതാവ് നെഹ്റുവിന്റെ പുസ്തകത്തിൽനിന്ന്; ‘ഒരച്ഛൻ മകൾക്കയച്ച കത്ത്’. സർക്കാർ ഇടപെട്ടു. മുഖപ്രസംഗ കോളം വെറുതെയിട്ടാലും മഹദ്വചനങ്ങൾ മാത്രം നൽകിയാലും ലൈസൻസ് റദ്ദാക്കും എന്നറിയിച്ചു. പത്രാധിപരായിരുന്ന ഫാ. കൊളംബിയർ സിഎംഐയെ പിന്നീട് കോട്ടയത്തെത്തിയ വേളയിൽ ഇന്ദിരാഗാന്ധിയുടെ അടുത്തെത്തിക്കാൻ ശ്രമം ഉണ്ടായെങ്കിലും അദ്ദേഹം വഴങ്ങിയില്ല. വാരിക്കുഴിയിൽ വീണ ആനയുടെ ചിത്രത്തിന്, ‘സ്വാതന്ത്ര്യമേ വിട’ എന്ന അടിക്കുറിപ്പ് കൊടുത്തതിന് പിഴയിട്ടത് അന്നത്തെ ലക്ഷം രൂപ. ഇറ്റലി പിസയിലെ ചെരിഞ്ഞ ഗോപുരത്തെ താങ്ങിനിർത്തുന്നതായി ഭാവിക്കുന്ന യുവതിയുടെ ചിത്രത്തിന്റെ അടിക്കുറിപ്പ്, ‘ഇതെത്രനാൾ’ എന്നായിരുന്നു. പിഴ 25,000. ധീരതയ്ക്കുള്ള അവാർഡ്!
കോൺഗ്രസ് മറക്കരുത്; ഇന്ദിര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെങ്കിലും അവർതന്നെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. 77ൽ അന്പേ പരാജയപ്പെട്ടെങ്കിലും അടുത്ത തവണ ജനം തെരഞ്ഞെടുത്തു. അടിയന്തരാവസ്ഥയെക്കുറിച്ച് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയത് കോൺഗ്രസ് ഭരിക്കുന്ന കാലത്താണ്. 1976ൽ അടിയന്തരാവസ്ഥക്കാലത്തുതന്നെ 42-ാം ഭേദഗതിയിലൂടെ ഇന്ദിര മതേതരത്വവും സോഷ്യലിസവും ഭരണഘടനയുടെ ആമുഖത്തിൽ ഉൾപ്പെടുത്തി. ഏകാധിപത്യത്തിലേക്കു വഴുതിയെങ്കിലും വീഴാതെ തിരിച്ചെത്തിയ കോൺഗ്രസ് 50-ാം വാർഷികത്തിലെങ്കിലും അടിയന്തരാവസ്ഥയ്ക്ക് ജനങ്ങളോടു മാപ്പു പറഞ്ഞിരുന്നെങ്കിൽ പ്രഖ്യാപിക്കാത്ത അടിയന്തരാവസ്ഥയെ നേരിടാൻ കരുത്തേറുമായിരുന്നു.
ഇന്നിപ്പോൾ പ്രഖ്യാപിത അടിയന്തരാവസ്ഥയില്ല, ആശങ്കകളുണ്ട്. റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സിന്റെ പട്ടികയിൽ ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യം 151-ാം സ്ഥാനത്ത് തകർന്നുകിടക്കുകയാണ്. വിമർശകരെയും പ്രതിപക്ഷത്തെയും വേട്ടയാടുന്ന കേന്ദ്ര ഏജൻസികൾ അടിയന്തരാവസ്ഥയെ ഓർമിപ്പിക്കുന്നു. ജനങ്ങൾക്കും മൗലികാവകാശങ്ങളുണ്ടെന്ന് അന്വേഷണ ഏജൻസികൾ മറക്കരുതെന്ന് സുപ്രീംകോടതി ഓർമിപ്പിച്ചത്, ഇക്കഴിഞ്ഞ ഏപ്രിലിലാണ്. ന്യൂനപക്ഷങ്ങളെയും ആരാധനാലയങ്ങളെയും ഹിന്ദുത്വ സംഘങ്ങൾ നിരന്തരം ആക്രമിക്കുകയാണ്. രണ്ടു വർഷം കഴിഞ്ഞിട്ടും കലാപം കെട്ടടങ്ങാത്ത മണിപ്പുർ സന്ദർശിക്കില്ലെന്ന നിർബന്ധബുദ്ധിയിലാണ് പ്രധാനമന്ത്രി. ഭരണഘടനയുടെ കൊലപാതക ദിനമായി ആചരിക്കുന്ന കേന്ദ്രം, കള്ളക്കേസിൽ കുടുക്കി മരിക്കുവോളം ജയിലിലിട്ട ഫാ. സ്റ്റാൻ സ്വാമിയെ മറന്നു. വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ, മതപരിവർത്തന നിരോധന നിയമ ദുരുപയോഗം, ആൾക്കൂട്ട കൊലപാതകങ്ങൾ, കരിനിയമങ്ങൾ, ബുൾഡോസർ രാജ്... അടിയന്തരാവസ്ഥ പ്രഖ്യപിച്ചിട്ടില്ലെന്നേയുള്ളൂ. കേന്ദ്രത്തിലായാലും സംസ്ഥാനങ്ങളിലായാലും ജനാധിപത്യത്തോടു ‘കടക്ക് പുറത്ത്’ എന്നു പറയുന്നതെല്ലാം ഏകാധിപത്യ പ്രവണതയാണ്. അടിയന്തരാവസ്ഥയിലെ ഒരു രാജന്റെ സ്ഥാനത്ത് എത്രയോ ‘രാജന്മാർ’ ജയിലുകളിൽ കൊല്ലപ്പെടുന്നു. പാർട്ടിക്കുള്ളിലെ ഭിന്നാഭിപ്രായക്കാരെ എണ്ണമറ്റ വെട്ടുകളാൽ തീർക്കുന്നതും വിദ്യാർഥി സംഘടനകൾ എതിരാളികളെ ഇല്ലാതാക്കുന്നതും ആൾക്കൂട്ട വിചാരണ നടത്തുന്നതുമൊക്കെ സർവാധിപത്യത്തെയാണ് ഓർമിപ്പിക്കുന്നത്. ഇന്ദിരാഗാന്ധി 1977 മാര്‍ച്ച് 21ന് അടിയന്തരാവസ്ഥ പിൻവലിച്ചു. ഇന്നിപ്പോൾ പിൻവലിക്കാൻ തക്കവിധം ഒന്നും പ്രഖ്യാപിച്ചിട്ടില്ല!
കസേരയിൽ ആരാണ് എന്നതല്ല, ജനാധിപത്യമാണോ ഭരിക്കുന്നത് എന്നതാണു കാര്യം. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ടോ എന്നതല്ല, സ്വാതന്ത്ര്യം ചങ്ങലയിലാണോ എന്നതാണ് തിരിച്ചറിയേണ്ടത്. അതാണ്, വീടുകളിലും വിദ്യാലയങ്ങളിലും പുതുതലമുറയ്ക്കു കൊടുക്കേണ്ട ജനാധിപത്യബോധം. ചരിത്രം ഒരു പ്രേതമല്ല, വർത്തമാനത്തെ വിശകലനം ചെയ്യാനും ഭാവിയെ മികച്ചതാക്കാനുമുള്ള പ്രേതപരിശോധനാ റിപ്പോർട്ടാണ്. ഈ മുഖപ്രസംഗവും അതാണ്.
Tags :