ADVERTISEMENT
കൊല്ലം: കടയ്ക്കലിലെ ഗിന്നസ് വാലി വീട്ടിലേക്ക് 10വയസുകാരി യാമി അനിത് സൂര്യയിലൂടെ രണ്ടാമത്തെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്. ഗണിതശാസ്ത്രത്തിലെ ഓയിലര്‍ (Euler's) നമ്പറിന്റെ ആദ്യത്തെ 560 ഡെസിമല്‍ സ്ഥാനങ്ങള്‍ ഓര്‍ത്തു പറയുകയും അതിനോടൊപ്പം മൂന്നു ബോളുകള്‍ അമ്മാനമാടിയുമാണ് യാമി ഗിന്നസ് റിക്കോര്‍ഡ് നേടിയത്.
500 സ്ഥാനങ്ങള്‍ ഓര്‍ത്തുപറയാന്‍ നിര്‍ദേശിച്ച ഗിന്നസ് കമ്മിറ്റി അംഗങ്ങളുടെ മുന്നില്‍ രണ്ടാം ശ്രമത്തില്‍ മാത്രം അഞ്ച് മിനിറ്റ് 41.09 സെക്കന്‍ഡുകള്‍ കൊണ്ട് 560 സ്ഥാനങ്ങള്‍ കൃത്യമായി പറഞ്ഞാണ് യാമി ചരിത്രമെഴുതിയത്.
ഈ വിഭാഗത്തില്‍ ഗിന്നസിന്റെ ആദ്യത്തെ റെക്കോര്‍ഡ് ടൈറ്റില്‍ ഹോള്‍ഡറാണ് യാമി.2024 ഒക്ടോബര്‍ ആറിന് കടയ്ക്കല്‍ ഗവ. ടൗണ്‍ എല്‍പിഎസില്‍ ഗിന്നസ് അധികൃതര്‍ നിര്‍ദേശിച്ച ഒഫിഷ്യൽസിന്റെ മുന്നില്‍ നടത്തിയ പ്രകടനത്തില്‍ എട്ട് മാസത്തെ പരിശോധനകള്‍ക്ക് ശേഷമാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്.
ഗണിതവുമായി ബന്ധപ്പെട്ട പ്രകടനം ആയതിനാല്‍ പ്രൈമറി വിറ്റ്നസ് ഗണിതശാസ്ത്ര മേഖലയിലുള്ളവര്‍ ആയിരിക്കണമെന്ന് കര്‍ശന നിര്‍ദേശം ഉണ്ടായിരുന്നു.
ഹയര്‍സെക്കന്‍ഡറി അധ്യാപികയും മാത്തമാറ്റിഷ്യനുമായ ഡോ. എസ്.എസ് .ആര്‍ച്ച, ഹെഡ്മാസ്റ്ററും ഗണിതശാസ്ത്ര സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പിലെ അംഗവുമായ ടി. വിജയകുമാര്‍ എന്നിവരായിരുന്നു പ്രകടനത്തിന്റെ പ്രാഥമിക സാക്ഷികള്‍. ഗവ.ടൗണ്‍ എല്‍പിഎസിലെ ഹെഡ്മിസ്ട്രസ് ജി.എസ് ഗീതാകുമാരി, അധ്യാപകൻ അജിത്ത് കെ. ബാബു, അധ്യാപിക ഡോ. വൈ.എസ്.രജിത എന്നിവര്‍ സഹായ സാക്ഷികളായിരുന്നു. അധ്യാപകരായ സന്തോഷ് പി. തോമസ്, സുനോജ് സുഗതന് എന്നിവര്‍ സമയപാലകരായിരുന്നു.
ഇവരുടേയും ജനപ്രതിനിധികൾ, മാധ്യമപ്രവര്‍ത്തകർ, അധ്യാപകർ, വിദ്യാര്‍ഥികൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യാമിയുടെ പ്രകടനം.
മൂന്ന് മാസത്തെ പരിശലീനത്തിലൂടെയാണ് ഓര്‍മശക്തി, ശരീര നിയന്ത്രണം, ജാഗ്രത എന്നിവയെല്ലാം ഒരേസമയം പരീക്ഷിച്ച ഈ റെക്കോര്‍ഡ് നേട്ടത്തിലേക്ക് എത്താന്‍ യാമിക്ക് സാധിച്ചത്. തുടര്‍ പരിശീലനത്തിലൂടെ ഓര്‍മശക്തിയുമായി ബന്ധപ്പെട്ട് പുതിയ റിക്കോര്‍ഡുകള്‍ സ്വന്തമാക്കുന്നതിനായുള്ള പരിശീലനത്തിലാണ് യാമി.
യാമിയുടെ ഈ വിജയം, 'ഗിന്നസ് വാലി' എന്ന പേരില്‍ അറിയപ്പെടുന്ന വീട്ടിന്റെ പേരിന് മാറ്റുകൂട്ടി. ഈ വീട്ടിലെ രണ്ടാമത്തെ ഗിന്നസ് റെക്കോര്‍ഡ് നേട്ടമാണിത്. 2017-ല്‍ ഒരു മിനിറ്റില്‍ 45 വസ്തുക്കളെ ഓര്‍ത്തെടുത്ത് യാമിയുടെ അമ്മയും മെമ്മറി പെര്‍ഫോമറും പരിശീലകയുമായ ശാന്തി സത്യന് ഗിന്നസ് റെക്കോര്‍ഡ് നേടിയിരുന്നു. അമ്മയും സൈക്കോളജിക്കല്‍ കൗണ്‍സിലറായ പിതാവ് അനിത് സൂര്യയുമാണ് യാമിയുടെ പരിശീലകര്‍. യാനി, യാന്വി എന്നിവര്‍ സഹോദരങ്ങളാണ്.
Tags :