ADVERTISEMENT
ഇരിട്ടി: ബാരാപോൾ ചെറുകിട ജലവൈദ്യുത പദ്ധതിയുടെ കനാലിൽ കണ്ടെത്തിയ ഗർത്തത്തിലേക്ക് വെള്ളം ഒഴുകാതെ മണൽ ചാക്കുകൾ അടുക്കി നീരൊഴുക്ക് തിരിച്ചുവിട്ടു. ഗുഹ പോലെ അഞ്ചു മീറ്ററിൽ അധികം താഴ്ചയുള്ളതാണ് കനാലിലെ ഗർത്തം. പുഴയിലെ ജലനിരപ്പ് ഉയർന്നതോടെ ബാരാപോൾ പദ്ധതിയിൽ നിന്ന് വൈദ്യുതി ഉത്പാദനത്തിന് ശേഷം ഒഴുക്കിവിടുന്ന വെള്ളം പുഴയെടുക്കാത്ത അവസ്ഥയിൽ ഉത്പാദനം നിർത്ത വച്ച് കനാൽ വൃത്തിയാക്കുന്നതിനിടെയാണ് കനാലിലെ ഗർത്തം ശ്രദ്ധയിൽപ്പെട്ടത്. നിലവിൽ കനാലിലെ ഗർത്തത്തിലേക്കുള്ള നീരൊഴുക്ക് തിരിച്ചുവിട്ടെങ്കിലും ഭൂമിക്കടിയിൽ വെള്ളമൊഴുകുന്ന ശബ്ദം കേൾക്കുന്നുണ്ടെന്നത് ആശങ്കയ്ക്കിടയാക്കുന്നുണ്ട്. ഗർത്തം കണ്ടെത്തിയ സ്ഥലത്തെ കനാലിനു സമീപമായി 18 കുടുംബങ്ങൾ താമസിക്കുന്നുണ്ട്.
അതിനിടെ കനാലിനെ സംബന്ധിച്ചുള്ള റിപ്പോർട്ട് കെഎസ്ഇബി ബോർഡ് ഡയറക്ടർ, പ്രോജക്ട് ചീഫ് എൻജിനിയർ എന്നിവർക്ക് സമർപ്പിച്ചിട്ടുണ്ടെന്നും അടുത്ത ആഴ്ച വിദഗ്ധ സംഘം പരിശോധന നടത്തുമെന്നും കെഎസ്ഇബി അധികൃതർ അറിയിച്ചു. കനാലിന്റെ താഴ്ഭാഗത്തുനിന്നും മാറ്റി പാർപ്പിച്ച നാലു കുടുംബങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ വീട്ടിലേക്ക് വെള്ളമെത്താത്ത തരത്തിൽ കരിങ്കൽ ഭിത്തിയും നിർമിക്കും. നിർമാണം ഇന്നാരാംഭിക്കും. ഇവരുടെ സഞ്ചാരത്തിനായി ഒരാഴ്ചക്കുള്ളിൽ സ്റ്റീൽ നടപ്പാലവും നിർമിച്ചു നൽകുമെന്നും അധികൃതർ അറിയിച്ചു.
ഗർത്തം കണ്ടെത്തിയ സ്ഥലവും അപകടാവസ്ഥയിലായ കനാലും സമീപത്തെ വീടുകളും അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ സിന്ധു ബെന്നി , ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം മേരി റെജി, പഞ്ചായത്ത് അംഗങ്ങളായ സജി മച്ചിത്താന്നി , ബിജോയി പ്ലാത്തോട്ടം , സെലീന ബിനോയി, എൽസമ്മ ജോസഫ് എന്നിവർ സന്ദർശിച്ചു. ബാരാപോൾ കനാലിൽ ഗർത്തം രൂപപ്പെട്ട് ഉത്പാദനം നിർത്തിവെക്കേണ്ട സാഹചര്യമുണ്ടാക്കിയത് കെഎസ്ഇബിയുടെ അനാസ്ഥ കൊണ്ടാണെന്ന് അയ്യൻകുന്് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ ആരോപിച്ചു. കനാലിന്റെ സുരക്ഷ പഞ്ചായത്തിനും ജനങ്ങൾക്കും ബോധ്യപ്പെട്ടാൽ മാത്രമേ ഉത്പാദനം പുനരാരംഭിക്കാൻ അനുവദിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
Tags :