ADVERTISEMENT
കോട്ടയം: ആയിരം സ്വകാര്യബസുകള്‍ ദിവസവും പാര്‍ക്ക് ചെയ്യുകയും കയറിയിറങ്ങുകയും ചെയ്യുന്ന ജില്ലയിലെ ഏറ്റവും വലിയ ബസ് സ്റ്റാന്‍ഡിലെ ശൗചാലയം അടഞ്ഞുകിടക്കാന്‍ തുടങ്ങിയിട്ട് ആഴ്ചകളായി.
തിരുനക്കര ബസ്സ്റ്റാന്‍ഡ് കുളമായതുപോലെ നഗരസഭയുടെ അനാസ്ഥയും പിടിപ്പുകേടുംമൂലം നാഗമ്പടം ബസ് സ്റ്റാന്‍ഡും സമാനമായ സ്ഥിതിയിലാണ്.
ദീര്‍ഘയാത്രയ്ക്കുശേഷം നാഗമ്പടം ബസ് സ്റ്റാന്‍ഡിലെത്തുന്ന ബസ് ജീവനക്കാര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഒരിടവുമില്ല. ഇവിടെയെത്തുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാർക്കും ഇതേ ഗതികേടുതന്നെ.
യാതൊരു കാരണവും മുന്നറിയിപ്പുമില്ലാതെയാണ് നഗരസഭയുടെ ശൗചാലയം അടച്ചത്. അടിയന്തരമായി ശൗചാലയം തുറക്കണമെന്ന ബസ് ജീവനക്കാരുടെ ആവശ്യത്തിനു ചെവികൊടുക്കാന്‍ നഗരസഭയില്‍ ചുമതലപ്പെട്ട ജനപ്രതിനിധികളും ജീവനക്കാരുമില്ല.
നിവൃത്തികേടുമൂലം ബസുകളുടെ മറവിലും സ്റ്റാന്‍ഡിനോടു ചേര്‍ന്ന കാനയിലുമൊക്കെ ‘കാര്യം’ സാധിക്കേണ്ട സാഹചര്യമാണ്. മഴയത്ത് ഇവ ഒഴുകി സ്റ്റാന്‍ഡിലെത്തുന്നു.
സ്റ്റാന്‍ഡിലെ വെള്ളക്കെട്ടില്‍ ചവിട്ടിയാല്‍ ചൊറിച്ചില്‍ അനുഭവപ്പെടുന്നു. പലയിടങ്ങളിലും ദുര്‍ഗന്ധം വമിക്കുന്ന സ്ഥിതിയുമുണ്ട്. റെയില്‍വേ സ്റ്റേഷനിലേക്കുള്ള യാത്രക്കാര്‍ മൂക്കുപൊത്തിയാണ് ഇതുവഴി പോകുന്നത്. തിരുനക്കര ബസ് സ്റ്റാന്‍ഡില്‍ മഴക്കാലത്തുണ്ടായ വന്‍കുഴികളും വെള്ളക്കെട്ടും നികത്തണമെന്ന ആവശ്യം തുടരെ ഉയരുമ്പോഴും നഗരസഭയ്ക്ക് അനക്കമില്ല.
Tags :