ADVERTISEMENT
യു.ആര്. മനു
മാവേലിക്കര: അക്ഷരാര്‍ഥത്തില്‍ മാവേലിക്കര കണ്ടിയൂര്‍ ശ്രീവിജയ ഭവനത്തില്‍ സുദര്ശനന് (മാവേലിക്കര സുദര്ശനന്) ലഹരിക്കെതിരേ നടത്തുന്നത് സന്ധിയില്ലാ സമരം. ആദ്യഘട്ടത്തില്‍ തെരുവു നാടകമായിരുന്നെങ്കില്‍ പിന്നീട് ഒറ്റയാൾ പ്രകടനങ്ങളായിമാറി. നാല്പതിലേറെ വര്‍ഷമായി പൊതുവിഷയങ്ങളില്‍ നിരന്തരം പ്രതിഷേധിച്ചുകൊണ്ടിരുന്ന മാവേലിക്കര സുദര്ശനന് ലഹരിക്കെതിരേയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി എത്തിയത്
പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്ട്മെന്റായിരുന്നു. അങ്ങനെ 2000 കാലഘട്ടത്തില്‍ ലഹരിക്കെതിരേ തെരുവുനാടകങ്ങളുമായായിരുന്നു ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളിലെ അരങ്ങയറ്റം. എന്താണ് ലഹരിവിരുദ്ധ പ്ര വര്‍ത്തനങ്ങള്‍ക്ക് പ്രേരണയായതെന്ന ചോദ്യത്തിന് വലിയ മദ്യപാനിയായ പിതാവ് കാരണമുണ്ടായ അനുഭങ്ങളാണ് ഇതിനു പ്രേരണയായതെന്നയിരുന്നു അദ്ദേഹത്തിന്റെ മറുപടി.
മഹാത്മഗാന്ധി, ശ്രീനാരായണഗുരു, മന്നത്ത് പദ്മനാഭന്, ക്രിസ്മസ് ഫാദര്‍, മഹാബലി, രാജാവ്, കടുവ, നോക്കുകുത്തി, അസ്തിമഞ്ജരം എന്നീ വേഷങ്ങളിലും ശരീരമാസകലം ഒഴിഞ്ഞ മദ്യകുപ്പകള് വച്ചുകെട്ടിയും ലഹരിവിരുദ്ധ സന്ദേശങ്ങള്‍ രേഖപ്പെടുത്തിയ പ്ലക്കാര്‍ഡുമേന്തിയാണ് സുദര്ശനന് പ്രകടനങ്ങള്‍ നടത്താറുള്ളത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ അംഗീകാരങ്ങളും പൊതുസമൂഹത്തില്‍നിന്ന് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ലഹരിക്കെതിരേ ചിത്രപ്രദര്‍ശനം നടത്തിയതിന് മുഖ്യമന്ത്രി ഷാള്‍ അണിയിച്ച് ആദരിച്ചിട്ടുമുണ്ട്. പൊതുവഴികള്‍, തിരക്കുള്ള പൊതുസ്ഥലങ്ങള്‍, കലോത്സവനഗരികള്‍, സ്കൂളുകള്‍, വലിയ പരിപാടികള്‍ നടക്കുന്നയിടങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാവും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുക.
ലഹരക്കെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ ലഹരി മാഫിയകളില്‍നിന്നും ചില മദ്യപാനികളില്നിന്നും ഭീഷണിയും മറ്റുമുണ്ടായതായും സുദര്ശനന് ഓര്‍ത്തെടുക്കന്നു.
ആലപ്പുഴയില്‍ നോക്കുകുത്തിയുടെ വേഷമണിഞ്ഞ് കച്ചിത്തൊറുവും കെട്ടിവച്ച് പ്ലക്കാര്‍ഡുമേന്തി പ്രകടനം നടത്തുന്നതിനിടെ ഒരുകൂട്ടം നാല്ക്കാലികള് കച്ചിത്തൊറുകണ്ട് തന്നെ ആക്രമിക്കാന്‍ എത്തിയതും പിന്നീട് ശരീരമാസകലം ഒഴിഞ്ഞ മദ്യകുപ്പികള്‍ വെച്ചുകെട്ടി പ്രകടനം നടത്തിവരവേ ഓടയുടെ സ്ലാബില്‍ തട്ടിവീണു കുപ്പിച്ചില്ലുകള്‍ നെഞ്ചില്‍ തറഞ്ഞുകയറിയതും ലഹരി വിരുദ്ധ പ്രചരണതതിനിടെ കല്ലേറിനിരയായതും വേദന നിറഞ്ഞ അനുഭവങ്ങളായി അദ്ദേഹം പഞ്ഞു. രണ്ടര പതിറ്റാണ്ടിനിടെ ഇദ്ദേഹത്തിന് വിഷമകരമായ നിരവധി അനുഭവങ്ങള്‍ ഈ പ്രവര്‍ത്തനത്തിന്റെ പേരില്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇന്നും അനസ്യൂതം തുടരുന്നു.
ഓട്ടോറിക്ഷ തൊഴിലാളിയായ മാവേലിക്കര സുദര്ശനന് ഒരു അഭിനയേതാവുകൂടിയാണ്. ഏപ്രില്‍18, മണിച്ചെപ്പ് തുറന്നപ്പോള്‍, ഈറന്‍ സന്ധ്യ, ശേഷക്രിയ എന്നീ സിനിമകളിലും മീനൂസ് കിച്ചന്, പട്ടുസാരി, തേനും വയമ്പും, അല്ലിയാമ്പല്‍, പാര്‍വതി, അമ്മമകള്‍, മിഴിരണ്ടിലും എന്നീ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. പ്രധാന ഉപജീവനമാര്‍ഗമായ ഓട്ടോറിക്ഷ ഓടിച്ചു ലഭിക്കുന്ന തുഛമായ വരുമാനത്തില്‍നിന്നാണ് ഇത്തരത്തിലുള്ള പ്രതിഷേധങ്ങള്‍ക്കായി പണം കണ്ടെത്തുന്നത്.
സുദര്ശനന് കേരള സംഗീത നടക അക്കാദമി ഗുരുപൂജ പുരസ്കാരവും ഫോക്ലോര് അക്കാദമി ഫെലോഷിപ്പും ലഭിച്ചിട്ടുണ്ട്. കൂടാതെ കേരള സംഗീത നാടക അക്കാദമിയുടെ കേളി മുഖമാസികയില്‍ മാവേലിക്കര സുദര്ശനന് എഴുതിയ ലേഖനം പ്രസിദ്ധികരിച്ചിട്ടുമുണ്ട്. ഈ അറുപത്തി നാലുകാരന് തിരക്കിലാണ്, ഇന്ന് ആലപ്പുഴ നഗരത്തില്‍ നടത്തുന്ന ലഹരിവിരുദ്ധ ഒറ്റയാന് പ്രകടത്തിനായി.
Tags :