ADVERTISEMENT
വൈക്കം: വൈക്കം നഗരത്തിലും ഉൾപ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു. വൈക്കം മഹാദേവക്ഷേത്രത്തിന്റെ ഗോപുര നടകൾ, ആറാട്ടുകുളങ്ങര, കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, ദളവാക്കുളം ബസ് ടെർമിനൽ, വലിയകവല, ലിങ്ക് റോഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് തെരുവുനായ ശല്യം രൂക്ഷമായിരിക്കുന്നത്.
ദിനംപ്രതി പെരുകുന്ന തെരുവുനായ്ക്കൾ ജനജീവിതത്തിന് കടുത്ത ഭീഷണിയാകുകയാണ്. നിർധന കുടുംബങ്ങൾ അധികവരുമാനത്തിനായി വളർത്തുന്ന ആട്, കോഴി, താറാവ് തുടങ്ങിയവയെ തെരുവുനായ്ക്കൾ ആക്രമിച്ചു കൊന്നുതിന്നുന്നത് പതിവായിരിക്കുകയാണ്. കടുത്ത ജനരോഷം ഉയർന്നിട്ടും പഞ്ചായത്ത് അധികൃതർ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.
മാലിന്യങ്ങളിൽനിന്ന് ഭക്ഷണം ലഭിക്കുന്നതാണ് നായ്ക്കൾ നഗരത്തിൽ പെരുകാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. തെരുവുനായ ശല്യത്തിനെതിരെ രാഷ്്ട്രീയപാർട്ടികൾ, റസിഡന്റ്സ് അസോസിയേഷൻ എന്നിവരുടെ നേതൃത്വത്തിൽ പലതവണ ഇതിനകം പ്രതിഷേധസമരം നടന്നു.
എബിസി പദ്ധതി നടപ്പാക്കി തെരുവുനായശല്യമൊഴിവാക്കാൻ അധികൃതർ നടപടി സ്വീക രിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.