ADVERTISEMENT
തിരുവനന്തപുരം: പിണറായി വിജയൻ ഇന്ത്യയിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കുമെന്ന് കോണ്ഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. അത്രമാത്രം വെറുപ്പു സന്പാദിച്ച മുഖ്യമന്ത്രിയാണ് അദ്ദേഹം. കേരളം രാഷ്ട്രീയ മാറ്റത്തിനു തയാറെടുക്കുകയാണെന്നും കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ വജ്ര ജൂബിലി ആഘോഷത്തിനു തുടക്കം കുറിച്ചുള്ള പരിപാടികളുടെ ഭാഗമായുള്ള സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യവേ രമേശ് ചെന്നിത്തല പറഞ്ഞു.
ഇടതുഭരണത്തിന് 10 മാസത്തിനകം അന്ത്യമാകും. ചരിത്രത്തിലെ കൊടിയ അഴിമതിയുടെയും കൊള്ളയുടെയും കഥകളാണ് ഭരണത്തിൽ പുറത്തു വരുന്നത്. എന്ത് വൃത്തികേടും കാണിക്കാമെന്ന ധാർഷ്ട്യമാണ് സർക്കാരിന്. തുടർ ഭരണത്തിന്റെ കെടുതികളും പീഡനങ്ങളും ജീവനക്കാർ ഏറ്റുവാങ്ങുന്നു.
ശന്പള പരിഷ്കരണ സമയം കഴിഞ്ഞിട്ട് ഒരു കൊല്ലമായി. എന്നിട്ടും ശന്പള കമ്മീഷനെ നിയമിക്കുന്നില്ല. ഇടതുമുന്നണി ആയതു കൊണ്ട് ശന്പള പരിഷ്കരണം നടത്തുമെന്ന് ഉറപ്പുണ്ടെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ജീവനക്കാർക്ക് ഉറപ്പില്ല. എന്ന് കമ്മീഷനെ വയ്ക്കുമെന്ന നിയമസഭയിൽ ചോദിച്ചതിനു മന്ത്രിക്ക് മറുപടിയില്ല. പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന് പറയുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.
കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റ് എം.എസ്. ഇർഷാദ് അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി മര്യാപുരം ശ്രീകുമാർ, കെ.പി. പുരുഷോത്തമൻ, കെ.എം അനിൽ കുമാർ, എ. സുധീർ, എൻ. സുരേഷ്കുമാർ, എൻ.റീജ, സ്മിത അലക്സ്, എം. റിയാസ്, ജി.എസ്. കീർത്തിനാഥ്, എം.ജി. രാജേഷ്, ജി. രാജേഷ് കുമാർ, വി.എസ് അജയകുമാർ, മീര സുരേഷ്, ജ്യോതികൃഷ്ണ, സുനിത എസ്. ജോർജ്, സുശിൽകുമാരി എന്നിവർ പ്രസംഗിച്ചു.
Tags : Pinarayi Vijayan Ramesh Chennithala