ADVERTISEMENT
ആലപ്പുഴ: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിനെത്തുടര്‍ന്ന് അഞ്ചുദിവസത്തേക്ക് ജില്ലയില്‍ ശക്തമായ മഴ മുന്നറിയിപ്പ് ലഭിച്ചു. ഇന്നും നാളെയും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നിലവില്‍ ജില്ലയില്‍ യെല്ലോ അലര്‍ട്ടാണെങ്കിലും കുട്ടനാടന്‍ പ്രദേശങ്ങളിലടക്കം മഴ തോര്‍ന്നാലും ദുരിതം ബാക്കിയാവും.
നിലവില്‍ മഴ ശക്തമാണ്. ഇന്നലത്തെ മഴയുടെ തോതില്‍ കുറവുവന്നിട്ടില്ലെങ്കില്‍ ജനജീവിതം ദുഃസഹമാകുമെന്നുറപ്പ്. കൃഷിയെയും മഴ ബാധിച്ചു.
ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മഴ മാറിനിന്നിട്ടും നാല്പതോളം വീടുകളില്‍നിന്ന് വെള്ളം ഇറങ്ങിയിട്ടില്ലായിരുന്നു. ഇന്നലെ പുലര്‍ച്ചെ തുടങ്ങിയ കാറ്റിലും മഴയിലും നിരവധി വീടുകളിലെ വീട്ടുപകരണങ്ങള്‍ നശിച്ചു. ധാരാളം ആളുകള്‍ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറേണ്ടതായും വന്നിട്ടുണ്ട്.
അപ്പര്‍ കുട്ടനാട്ടില്‍
വീണ്ടും ജലനിരപ്പ്
ഉയരുന്നു
എടത്വ: തുടര്‍ച്ചയായി പെയ്യുന്ന അതിശക്തമായ മഴയെത്തുടര്‍ന്ന് അപ്പര്‍ കുട്ടനാട്ടില്‍ ജലനിരപ്പ് വീണ്ടും ഉയരുന്നു. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലായി. നദികളിലും ജലനിരപ്പ് ഉയര്‍ന്നുതുടങ്ങി. കാലവര്‍ഷം ആരംഭിച്ച് മൂന്നാം വട്ടമാണ് ജലനിരപ്പ് ഉയരുന്നത്. രണ്ടു മഴക്കെടുതിയിലും ഏറെ ദുരിതം അനുഭവിച്ച അപ്പര്‍ കുട്ടനാട്ടുകാര്‍ക്ക് വീണ്ടുമൊരു വെള്ളപ്പൊക്കം കടുത്ത യാതനകളുണ്ടാകും.
പമ്പാ, അച്ചന്‍കോവില്‍, മണിമലയാറുകളില്‍ ജലനിരപ്പ് കൂടിവരുകയാണ്. രണ്ടാമതെത്തിയ വെള്ളം പൂര്‍ണമായി വിട്ടുപോകുന്നതിന് മുന്‍പാണ് വീണ്ടും ശക്തമായ മഴയും വെള്ളപ്പൊക്കവും എത്തിയത്. ഗ്രാമീണ റോഡുകളും വെള്ളത്തില്‍ മുങ്ങി തുടങ്ങിയിട്ടുണ്ട്. മഴ നാളെ വരെ നീണ്ടുനില്‍ക്കുമെന്ന് കാലാവസ്ഥ മുന്നറിയിപ്പുള്ളതിനാല്‍ അപ്പര്‍ കുട്ടനാട്ടുകാര്‍ ആശങ്കയിലാണ്.
ശക്തമായ മഴയ്ക്കൊപ്പം ഉണ്ടാകുന്ന കാറ്റും ആശങ്ക വര്‍ധിപ്പിക്കുന്നു. ഇന്നലെ മുതല്‍ അപ്പര്‍ കുട്ടനാട്ടില്‍ ഒറ്റപ്പെട്ട മഴ ആരംഭിച്ചിരുന്നു. ഉച്ചയോടുകൂടി ശക്തമായ കാറ്റു വീശിതുടങ്ങി. കാറ്റില്‍ തലവടി പഞ്ചായത്തിലെ രണ്ടു വീടുകളാണ് തകര്‍ന്നത്. രാത്രിയില്‍ കാര്യമായ മഴ ലഭിച്ചില്ലെങ്കിലും ഇന്നലെ പുലര്‍ച്ചെ മുതല്‍ മഴയുടെ തീവ്രത വര്‍ധിച്ചിരുന്നു. ഉച്ചയ്ക്കുശേഷം കനത്ത മഴയാണ് പെയ്തത്.
വൈകിട്ടോടെ അരയടി വെള്ളം ഉയർന്നു. പ്രദേശത്ത് ലഭിച്ചു തീവ്രമഴയും കിഴക്കന്‍ വെള്ളത്തിന്റെ വരവുമാണ് ജലനിരപ്പ് കാര്യമായി ഉയര്‍ന്നത്.
മഴ നീണ്ടുനിന്നാല്‍ മുന്‍ ദിവസങ്ങളിലെ ജലനിരപ്പിനേക്കാള്‍ ഉയരാന്‍ സാധ്യതയുണ്ട്. തോട്ടപ്പള്ളി പൊഴിയിലൂടെ കടലിലേക്ക് അധികം വെള്ളം വലിക്കാത്തതും ജലനിരപ്പ് ഉയരാന്‍ കാരണമായിട്ടുണ്ട്. പൊഴി കൂടുതല്‍ തുറന്ന് ജലത്തിന്റെ ഒഴുക്ക് വര്‍ധിപ്പിച്ചില്ലെങ്കില്‍ നാളയോടെ അപ്പര്‍ കുട്ടനാട് വെള്ളത്തില്‍ മുങ്ങാനുള്ള സാധ്യതയുണ്ട്. വെള്ളപ്പൊക്കത്തിനൊപ്പം തൊഴിലിടങ്ങള്‍ കുറഞ്ഞതും വിദ്യാര്‍ഥികളുടെ അധ്യായനം മുടങ്ങുന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു.
ജൂണ്‍ ആരംഭിച്ച ശേഷം വിദ്യാര്‍ഥികളുടെ അധ്യായനം ദിവസങ്ങളായി മുടങ്ങിക്കിടക്കുകയാണ്. വെള്ളം ഉയര്‍ന്നാല്‍ കുട്ടനാട്ടിലെ വിദ്യാര്‍ഥികളുടെ പഠനം വീണ്ടും മുടങ്ങും.
വെള്ളക്കെട്ട്:
പ്രദേശവാസികള്‍
ദുരിതത്തിൽ
പാണാവള്ളി: അരയങ്കാവ് പൊന്നിട്ടകൊട്ടാരം ഭാഗത്ത് മാനംകുറിച്ചി പള്ളിക്കു സമീപം മിന്നുംപുറം കടവു റോഡിലെ വെള്ളക്കെട്ട് മൂലം വര്‍ഷങ്ങളായി പ്രദേശവാസികള്‍ ദുരിതം അനുഭവിക്കുകയാണ്. മഴക്കാലത്തെ പെയ്ത്തുവെള്ളം ഒഴുകിപ്പോകാന്‍ സംവിധാനങ്ങള്‍ ഇല്ലാത്തതാണ് ഇവിടത്തെ പ്രശ്നം. മഴ പെയ്താല്‍ മുട്ടോളം വെള്ളം ദിവസങ്ങളോളം കെട്ടിക്കിടക്കും. തൊട്ടടുത്ത് കായലുണ്ടെങ്കിലും പെയ്ത്തുവെള്ളം അവിടേക്ക് ഒഴുകിപ്പോകാന്‍ ക്രമീകരണമില്ല. വെള്ളക്കെട്ട് മൂലം പ്രദേശവാസികള്‍ക്ക് പനിയും ത്വക്ക് രോഗങ്ങളും പിടിപെടുന്നത് പതിവാണ്. കൊതുകുശല്യവും എലിപ്പനി ഭീതിയുമുണ്ട്. മഴ മാറിയാലും വെള്ളം വറ്റുന്നത് ദിവസങ്ങള്‍ക്കു ശേഷമാണ്.
അതിനിടെ വീണ്ടും മഴ വരും. മേയില്‍ തുടങ്ങുന്ന വെള്ളക്കെട്ടുദുരിതം നവംബര്‍ വരെ നീളുന്നതാണ് സ്ഥിതി. വെള്ളം വറ്റിയാലും ചെളി തുടരും. റോഡരികിലൂടെ കായലിലേക്കു കാന നിര്‍മിച്ച് പ്രശ്നം പരിഹരിക്കണമെന്നാണ് നാടിന്റെ ആവശ്യം. അതിനു സ്ഥലം ലഭ്യതക്കുറവ് ഉള്‍പ്പെടെ തടസങ്ങളാണ് അധികൃതര്‍ക്കു മുന്നിലുള്ളത്. അല്ലെങ്കില്‍ റോഡിന് മധ്യത്തിലൂടെ ഒരേ നിരപ്പില്‍ കാന നിര്‍മിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം
പൂച്ചാക്കൽ: രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയിലും ശക്തിയായ കാറ്റിലും വ്യാപക നാശനഷ്ടങ്ങൾ. മരങ്ങൾ കടപുഴകി വീണ് നിരവധി വീടുകൾക്കും വൈദ്യുതി പോസ്റ്റുകൾക്കും നാശം സംഭവിച്ചു. തൈക്കാട്ടുശേരി, പാണാവള്ളി പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങൾ വെള്ളക്കെട്ടിലാണ്. മരങ്ങൾ വീണ് വൈദ്യുതി കമ്പികൾ പൊട്ടിവീണതിനാൽ വൈദ്യുതിബന്ധം താറുമാറായി. റോഡിലേക്ക് മരങ്ങൾ വീണ് പ്രധാന റോഡുകളിൽ ഗതാഗതതടസമുണ്ടായി.
ചേർത്തല താലൂക്കിലെ പാണാവള്ളി, തൈക്കാട്ടുശേരി, പെരുമ്പളം പഞ്ചായത്തുകളിലും തൃച്ചാറ്റുകുളം, കാരിപ്പോഴി ഭാഗങ്ങളിലാണ് കൂടുതലും നാശനഷ്ടങ്ങൾ സംഭവിച്ചത്. കാരിപ്പോഴി ക്ഷേത്രവളപ്പിൽനിന്നിരുന്ന മൂന്നു തെങ്ങുകൾ ഒരേസമയം വീണു. ക്ഷേത്രത്തിലെ മേൾക്കൂരയുടെ ഓടുകൾ കാറ്റിൽപ്പറന്നു പോയി. മേൽക്കുരയ്ക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. നെടുംപള്ളിയിൽ മുരളിധരപ്പണിക്കരുടെ മതിൽ തകർന്നുവീണു. മിനി നിവാസിൽ സ്മിതയുടെ വീട്ടുവളപ്പിൽനിന്ന മാവ് മറിഞ്ഞുവീണു.
കാലവർഷം തുടങ്ങിയ ആദ്യസമയത്ത് തന്നെ 40 ഇലക്ട്രിക് പോസ്റ്റുകൾക്കുനാശം സംഭവിച്ചിട്ടുണ്ട്. ഏകദേശം 10 ലക്ഷം രൂപയുടെ നാശനഷ്ടം ഇതു വരെ സംഭവിച്ചതായി അസി. എൻജിനിയർ അറിയിച്ചു. പാണാവള്ളി കണിയാംവെളി ബാബുവിന്റെ വീടിന്റെ മുകളിൽ വലിയ മരം വീണ് വീട് പൂർണമായിട്ടും നശിച്ചു. ഇനിയും മഴയും കാറ്റും ശക്തി പ്രാപിച്ചാൽ കൂടുതൽ അപകങ്ങൾ ഉണ്ടാവാൻ സാധ്യതയുള്ളതായി അധികൃതർ അറിയിച്ചു.
Tags :