ADVERTISEMENT
എടത്വ: പച്ചയില്‍ എടിഎം തകര്‍ത്ത് മോഷണശ്രമം. ഫെഡറല്‍ ബാങ്ക് പച്ച-ചെക്കിടിക്കാട് ശാഖയിലെ എടിഎം തകര്‍ത്താണ് മോഷണശ്രമം നടന്നത്. ഇന്നലെ പുലര്‍ച്ചെ രണ്ടിനാണ് സംഭവം. കവര്‍ച്ച സമയത്ത് ബാങ്ക് ഹെഡ് ഓഫീസില്‍ ലഭിച്ച സിഗ്നലിനെത്തുടര്ന്ന് ബാങ്ക് അധികൃതര്‍ പോലീസുമായി ബന്ധപ്പെട്ടു. പോലീസ് സ്ഥലത്തെത്തിയപ്പോൾ മോഷ്ടാവ് ശ്രമം ഉപേക്ഷിച്ച് കടന്നിരുന്നു. പോലീസ് പച്ചയിലെ ബാങ്ക് ജീവനക്കാരെ വിളിച്ചുവരുത്തിയശേഷം സിസിടിവി ദൃശ്യം പരിശോധിച്ചു.
റെയിന്കോട്ടുകൊണ്ട് ശരീരം പൂര്‍ണമായി മറച്ച വ്യക്തി ഇരുമ്പ് വെട്ടുകത്തി ഉപയോഗിച്ച് എടിഎം തകര്‍ക്കുന്ന ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. കൃത്യം നടത്തിയ ശേഷം എടത്വ-തകഴി റോഡിനു കുറുകെ തെക്കു ഭാഗത്തേക്കുള്ള ഇടവഴയിലൂടെ നടന്നു പോകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സംഭവസ്ഥലത്തെത്തിയ ഡിവൈഎസ്പി കെ.എന്‍. രാജേഷ്, ബാങ്ക് മാനേജര്‍ എം. പാര്‍വതിയില്‍നിന്ന് വിവരങ്ങള്‍ അന്വേഷിച്ചറിഞ്ഞു.
എടത്വ സിഐ എം. അന്‍വറിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സംഭവസ്ഥലത്തെത്തി അന്വഷണം ആരംഭിച്ചു. തെളിവുകള്‍ ശേഖരിക്കാന്‍ ഫിംഗര്‍ പ്രിന്റ് വിദഗ്ധരേയും ഡോഗ് സ്ക്വാഡിനേയും സ്ഥലത്തെത്തിച്ചു. പോലീസ് നായ സച്ചിന് മണം പിടിച്ച് ചെക്കിടിക്കാട് തെക്കേത്തലയ്ക്കല്‍ പാലത്തിന്റെ മറുകരയിലുള്ള കുറ്റിക്കാട്ടില്‍ വരെ എത്തിയിരുന്നു. എടത്വ എസ്ഐ എന്‍. രാജേഷിനാണ് അന്വഷണ ചുമതല. ഫിംഗര്‍ പ്രിന്റ് വിദഗ്ധ പ്രതിഭ, ഫോട്ടോഗ്രാഫര്‍ ബിന്‍സ്, ഡോഗ് സ്ക്വാഡില്‍ നിന്ന് ശ്രീകാന്ത്, സീനിയര്‍ സിപിഒമാരായ പ്രതീപ് കുമാര്‍, ശ്രീരാജ്, രാജീവ്, ജസ്റ്റിന് രാജ് എന്നിവര്‍ അന്വഷണത്തിനു നേതൃത്വം നല്കി.
Tags :