ADVERTISEMENT
മലപ്പുറം ജില്ലയിൽ നിപ വൈറസ് ആശങ്ക ഒഴിഞ്ഞു. ജില്ലയിൽ നിപ രോഗികളുമായി നേരിട്ട് സമ്പർക്കം പുലർത്തിയവരുടെയെല്ലാം പരിശോധനാ ഫലങ്ങൾ നെഗറ്റീവായതായി ആരോഗ്യവകുപ്പ് അറിയിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അതീവ ജാഗ്രതയിലായിരുന്ന ജില്ലയ്ക്ക് ഇത് വലിയ ആശ്വാസമാണ് നൽകുന്നത്. ആരോഗ്യവകുപ്പിന്റെ കനത്ത നിരീക്ഷണവും പ്രതിരോധ പ്രവർത്തനങ്ങളും ഫലം കണ്ടു എന്നതാണ് ഈ ഘട്ടത്തിൽ ശ്രദ്ധേയം.
ജില്ലയിൽ നിപ സംശയിച്ച് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 203 പേരിൽ 46 പേരുടെയും സാമ്പിളുകൾ ഇതിനോടകം നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. ഐസിയുവിൽ ചികിത്സയിലായിരുന്ന രണ്ട് പേരുൾപ്പെടെ 11 പേർ നിലവിൽ മലപ്പുറത്ത് ചികിത്സയിലുണ്ട്. ഇവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. തുടർച്ചയായ ബോധവൽക്കരണവും പ്രതിരോധ പ്രവർത്തനങ്ങളും മുന്നോട്ട് കൊണ്ടുപോകാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്.
പുനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നിന്നുള്ള വിദഗ്ദ്ധ സംഘം മലപ്പുറം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. നിപ വ്യാപനം തടയാനുള്ള നടപടികൾ സെപ്റ്റംബർ വരെ തുടരാനാണ് ആരോഗ്യവകുപ്പിന്റെ നിർദേശം. വവ്വാലുകളിലെ വൈറസ് സാന്നിധ്യം പഠിക്കുന്നതിനായി മറ്റൊരു സംഘം ഉടൻ മലപ്പുറത്ത് എത്തുമെന്നും അറിയിച്ചിട്ടുണ്ട്.
Tags : Nipah Malappuram kerala virus