ADVERTISEMENT
തൊടുപുഴ: കാൽ നൂറ്റാണ്ടായി കാത്തിരിക്കുന്ന നെല്ലാപ്പാറ-മടക്കത്താനം ബൈപാസ് എത്രയും വേഗം പൂർത്തിയാക്കണമെന്ന മുറവിളി ശക്തമാകുന്നു. ശബരി റെയിൽവേ പദ്ധതിക്കു വീണ്ടും ജീവൻവച്ചതോടെ ഈ ബൈപാസിന്റെ പ്രസക്തിയും ആവശ്യവും വർധിച്ചു. ആറു കിലോമീറ്റർ വരുന്ന നിർദിഷ്ട പാതയിൽ തൊടുപുഴയാറിനു കുറുകെയുള്ള പാലം അടക്കം അങ്കംവെട്ടി-മടക്കത്താനം മൂന്നാം റീച്ചിലെ ഒന്നര കിലോമീറ്ററിലാണ് സ്ഥലം ഏറ്റെടുത്തു നിർമാണം നടത്തേണ്ടത്. ഇതിനു 38 കോടി രൂപ എസ്റ്റിമേറ്റ് കണക്കാക്കിയിരുന്നു.
ഭൂമി സർവേ നടത്തി കല്ലിട്ടിട്ടു വർഷങ്ങളായി. മുൻ മന്ത്രി പി.ജെ. ജോസഫും വിവിധ രാഷ്ട്രീയകക്ഷികളും നടത്തിയ സമ്മർദഫലമായി 2001-ൽ സർക്കാർ പ്രഖ്യാപിച്ച ഈ ബൈപാസ് 2002 മുതൽ ബജറ്റിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.
അഞ്ച് സ്റ്റേറ്റ് ഹൈവേകളെ ബന്ധിപ്പിക്കുന്ന ഇത് റബർതടി അടക്കമുള്ളവ കടത്തുന്ന ഭാരവണ്ടികൾക്ക് കുറഞ്ഞ ദൂരത്തിൽ പടിഞ്ഞാറോട്ടുള്ള യാത്ര സാധ്യമാക്കും. ശബരിപാത വരുന്പോൾ ഉണ്ടാകുന്ന ലെവൽ ക്രോസുകൾ, ഓവർ ബ്രിഡ്ജുകൾ, അണ്ടർ ബ്രിഡ്ജുകൾ തുടങ്ങിയവ ഒഴിവാക്കി യാത്ര സുഗമമാക്കാനുമാകും. മടക്കത്താനം-നെല്ലാപ്പാറ ദൂരം ഏഴു കിലോമീറ്റർ കുറയുകയും ചെയ്യും.
മടക്കത്താനത്തുനിന്നു തൊടുപുഴ-ഊന്നുകൽ റോഡിലേക്ക് നീട്ടിയാൽ മൂന്നാറിനും മറ്റും പോകുന്നവർക്കു കൂടുതൽ സൗകര്യപ്രദമാകും.
ബൈപാസിന്റെ ഒന്നാം റീച്ച് നെല്ലാപ്പാറ-പുറപ്പുഴ ഭാഗം നിർമാണം പൂർത്തീകരിച്ചതാണ്. രണ്ടാം റീച്ച് പുറപ്പുഴ-അങ്കംവെട്ടി ഭാഗത്ത നിലവിലെ റോഡ് വീതി കൂട്ടേണ്ട കാര്യമേയുള്ളൂ. മൂന്നാം റീച്ച് രണ്ടു ജില്ലകളിലാണ്.
അങ്കംവെട്ടി മുതൽ പുഴവരെ ഇടുക്കി ജില്ലയിലും പുഴ മുതൽ മടക്കത്താനംവരെ എറണാകുളം ജില്ലയിലുമാണ്. എറണാകുളം ജില്ലയിൽ സാമൂഹിക പരിസ്ഥിതി ആഘാത പഠനം പൂർത്തിയാക്കി ഭൂമി ഏറ്റെടുക്കാൻ 11 (1) നോട്ടിഫിക്കേഷന്റെ അനുമതിക്കു സമർപ്പിച്ചു കഴിഞ്ഞു. ഇടുക്കി ജില്ലയിൽ സാമൂഹിക പരിസ്ഥിതി ആഘാത പഠനത്തിനുള്ള ഫണ്ട് ലഭിച്ചാൽ മറ്റു നടപടികളിലേക്കു കടക്കാനാകും.
പാലംപണിക്കു ടെൻഡർ നൽകി തൂണുകളുടെ ഫൗണ്ടേഷൻ നിർമിച്ചിട്ടുണ്ട്. തുടർനിർമാണം വർഷങ്ങളായി മുടങ്ങിക്കിടക്കുകയാണ്. മൂന്നാം റീച്ച് നിർമാണത്തിന് 2011-ൽ G0 (Rt) 1540/2011/pwd പ്രകാരം ഭരണാനുമതി ലഭിച്ചത് 2021-ൽ പുതുക്കി നൽകി. 2025-26 ലെ ബജറ്റിലും പദ്ധതി സ്ഥാനം പിടിച്ചിട്ടുണ്ട്. ഇനി വേണ്ടത് അടിയന്തരമായി പണം അനുവദിക്കലാണ്. ധനമന്ത്രി ഇതിനു പ്രത്യേക താത്പര്യം എടുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Tags :