ADVERTISEMENT
മുട്ടം: കനത്ത മഴയെ തുടർന്ന് വീട് ഇടിഞ്ഞുതാഴ്ന്നു. മുട്ടം പഞ്ചായത്തിൽ മാത്തപ്പാറ ഐഎച്ച്ഡിപി കോളനിയിൽ വട്ടക്കുഴിയിൽ വി. സി. പീറ്ററിന്റെ വീടാണ് ഇടിഞ്ഞുതാഴ്ന്നത്.
ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. പീറ്ററും ഭാര്യ സുജിയും മക്കളും വീടിനുള്ളിൽ കിടന്നുറങ്ങുന്നതിനിടെ ഉച്ചത്തിലുള്ള ശബ്ദം കേട്ട് ഞെട്ടിയുണർന്നപ്പോൾ അടുക്കള ഭാഗം ഇടിഞ്ഞു താഴേക്ക് വീഴുന്നതാണ് കണ്ടത്. തുടർന്ന് മുറിയും മുൻവശവും ഇടിഞ്ഞുതാഴ്ന്നു.
പ്രദേശവാസികൾ സ്ഥലത്തെത്തി രക്ഷാ ്രവർത്തനം നടത്തി. മുട്ടം വില്ലേജ്, പോലീസ് അധികൃതരും സ്ഥലത്തെത്തി.
അറക്കുളം അശോക കവലയിൽ സുഭദ്ര ബാലചന്ദ്രന്റെ വീട്ടിൽ വെള്ളം കയറി നശിച്ചു. അടുക്കളയിലും വീടിനകത്തും വെള്ളം കയറി അടുക്കളയും അതിനോട് ചേർന്നുള്ള സംരക്ഷണഭിത്തിയും തകർന്നു. സമീപ പ്രദേശങ്ങളിലുള്ള വീടുകളിലും നാശ നഷ്ടംസംഭവിച്ചു.
കുളമാവിന് സമീപം തൊടുപുഴ-പുളിയൻമല സംസ്ഥാന പാതയിലേക്ക് മരം വീണ് ഗതാഗതം മുടങ്ങി. മൂലമറ്റം അഗ്നിരക്ഷാ സേനയെത്തി മരം വെട്ടിമാറ്റി. പന്നിമറ്റം ചപ്പാത്തിൽ വെള്ളം കയറിയതിനെ തുടർന്ന് ഇതു വഴിയുള്ള ഗതാഗതം മുടങ്ങി.
കനത്ത മഴയെ തുടർന്ന് കുടയത്തൂർ പാലയ്ക്കാത്തൊട്ടിയിൽ തങ്കമ്മ കൃഷ്ണന്റെ വീട്ടിൽ വെള്ളം കയറി. സമീപത്തെ തോട്ടിൽ നിന്നാണ് വെള്ളം വീട്ടിലേക്ക് എത്തിയത്. വീടിന്റെ അടുക്കള വരെ വെള്ളമെത്തി.
വീട്ടുപകരണങ്ങൾ എല്ലാം മാറ്റിയതിനാൽ അവയ്ക്ക് നാശം സംഭവിച്ചില്ല. വെള്ളിയാമറ്റം പഞ്ചായത്തിലെ നാളിയാനി - കുളമാവ് റേഡിൽ മണ്ണിടിഞ്ഞ് കൂറ്റൻ പാറയും മണ്ണും റോഡിൽ പതിച്ച് ഗതാഗതം പൂർണമായി നിലച്ചു.
Tags :