ADVERTISEMENT
വണ്ണപ്പുറം: മുള്ളരിങ്ങാട് മലയോര ഗ്രാമത്തിൽനിന്ന് ആദ്യമായി ഒരു ഡോക്ടർ. മുള്ളരിങ്ങാട് വെള്ളക്കയം പുത്തൻപുരയ്ക്കൽ അശ്വിനി ദിവാകരനാണ് എംബിബിഎസ് പഠനം പൂർത്തിയാക്കി മുള്ളരിങ്ങാട് ആദിവാസി സെറ്റിൽമെന്റിൽനിന്നുള്ള ആദ്യ ഡോക്ടറായത്. ഏറെ വെല്ലുവിളികൾ അതിജീവിച്ചാണ് പിന്നാക്ക മേഖലയിൽനിന്നുള്ള ഈ പെണ്കുട്ടി ചരിത്രനേട്ടത്തിനുടമയായത്.
വീട്ടിൽനിന്നും നാലു കിലോമീറ്റർ അകലെയുള്ള പഞ്ചായത്ത് എൽപി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. വിദ്യാലയത്തിലേക്ക് നടന്നായിരുന്നു അശ്വനിയുടെ യാത്ര. മഴക്കാലത്ത് യാത്ര വളരെ ബുദ്ധിമുട്ടായിരുന്നു. കാറ്റും മഴയും ഉണ്ടെങ്കിൽ സ്കൂളിൽ എത്തുന്പോഴേക്കും ആകെ നനഞ്ഞിരിക്കുമെങ്കിലും മുടങ്ങാതെ സ്കൂളിലെത്താൻ ശ്രമിക്കും.
നന്നായി പഠിക്കണമെന്ന മകളുടെ താത്പര്യം മനസിലാക്കിയ മാതാപിതാക്കൾ മകളെ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ചേർക്കാനാഗ്രഹിച്ചെങ്കിലും സമീപത്തെങ്ങും ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്ല.
മുള്ളരിങ്ങാട് ഗവ. സ്കൂളിൽ ഇംഗ്ലീഷ് മീഡിയം ഡിവിഷൻ ഇല്ല. സ്വകാര്യ സ്കൂളിൽ വിടാനുള്ള സാന്പത്തികശേഷിയും ഉണ്ടായിരുന്നില്ല.
തുടർന്ന് 25 കിലോമീറ്റർ അകലെയുള്ള കലൂർ ഐപ്പ് മെമ്മോറിയൽ സ്കൂളിലെ ഇംഗ്ലീഷ് മീഡിയം ഡിവിഷനിൽ ചേർത്തു. ദിവസവും ബസിലാണ് യാത്ര. പുലർച്ചെതന്നെ വീട്ടിൽനിന്നിറങ്ങിയാലേ ബസ് കിട്ടൂ. തിരികെ വീട്ടിൽ എത്തുന്പോഴും നേരം വൈകും. പ്ലസ് ടു പഠനം ചാത്തമറ്റം സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു. നീറ്റ് പരീക്ഷയിൽ മികച്ച റാങ്ക് നേടിയതോടെ കോഴിക്കോട് മലബാർ മെഡിക്കൽ കോളജിൽ പ്രവേശനം കിട്ടി. കഴിഞ്ഞ ദിവസമായിരുന്നു ബിരുദദാന ചടങ്ങ് നടന്നത്.
കർഷകരായ മുള്ളരിങ്ങാട് പി.എ. ദിവാകരന്റെയും ജി.എൻ. രജനിയുടെയുടെയും മകളാണ് അശ്വിനി. ഇവർക്ക് ഇരട്ടി സന്തോഷമായി സഹോദരൻ അമലിന് കഴിഞ്ഞ ദിവസം കേരള ഗ്രാമീണ് ബാങ്കിൽ ജോലി ലഭിച്ചിരുന്നു.
Tags :