ADVERTISEMENT
തൊടുപുഴ: ജില്ലയിൽ മഴയ്ക്ക് നേരിയ ശമനം ഉണ്ടെങ്കിലും ഇടവിട്ടുള്ള ശക്തമായ മഴ തുടരുന്നു. ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുളളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ ജലാശയങ്ങളിൽ ബോട്ടിംഗ്, കയാക്കിംഗ്, റാഫ്റ്റിംഗ്, കുട്ടവഞ്ചി സവാരി ഉൾപ്പെടെയുള്ള ജലവിനോദങ്ങളും മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള മലയോര മേഖലകളിലെ ട്രക്കിഗും നിരോധിച്ചിട്ടുണ്ട്.
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
ഇന്നലെ 45.76 മില്ലിമീറ്റർ മഴയാണ് ജില്ലയിൽ പെയ്തത്. പീരുമേട് താലൂക്കിലാണ് കൂടുതൽ മഴ -63.4 മില്ലിമീറ്റർ. ദേവികുളം -44.2, തൊടുപുഴ-57, ഇടുക്കി -45.8, ഉടുന്പഞ്ചോല - 18.4 മില്ലിമീറ്റർ എന്നിങ്ങനെയാണ് മറ്റു താലൂക്കുകളിൽ പെയ്ത മഴയുടെ കണക്ക്.
ഇന്ന് ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതാ പ്രദേശങ്ങളിൽ താമസിക്കുന്നവരും നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടിക്കണ്ട് മാറിത്താമസിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.
ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കണം. കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നുവീണും ഉണ്ടാകാനിടയുള്ള അപകടങ്ങളിലും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണം. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രകൾ മഴമുന്നറിയിപ്പ് മാറുന്നതുവരെ പൂർണമായി ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു.
Tags :