ADVERTISEMENT
മാവേലിക്കര: മലങ്കര സുറിയാനി കത്തോലിക്കാ സഭ മാവേലിക്കര ഭദ്രാസനത്തിന്റെ ദ്വിതീയ അധ്യക്ഷനായി നിയമിതനായ ഡോ. മാത്യൂസ് മാർ പോളികാർപ്പസിന്റെ സ്ഥാനാരോഹണ ശുശ്രൂഷയ്ക്ക് മാവേലിക്കര ഭദ്രാസനം ഒരുങ്ങി. നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് മാവേലിക്കര പുന്നമൂട് സെന്റ് മേരീസ് കത്തീഡ്രലിലാണ് സ്ഥാനാരോഹണ ശുശ്രൂഷ നടക്കുന്നത്. സഭാധ്യക്ഷൻ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയും വിവിധ ഭദ്രാസനങ്ങളിൽനിന്നുള്ള ബിഷപ്പുമാരും വൈദികരും സന്യസ്തരും പങ്കെടുക്കും.
ഇതോടൊപ്പം 18 വർഷത്തെ സേവനശുശ്രൂഷകൾക്കു ശേഷം ഭദ്രാസന അധ്യക്ഷസ്ഥാനം ഒഴിയുന്ന ബിഷപ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസിന് മാവേലിക്കര ഭദ്രാസനം യാത്രയയപ്പും നൽകും. 2007 ൽ മാവേലിക്കര ഭദ്രാസനം നിലവിൽവന്നതു മുതൽ ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് ആയിരുന്നു ഭദ്രാസന മെത്രാപ്പോലീത്ത.
എഴുപത്തിയഞ്ച് വയസ് പൂർത്തിയായതോടെയാണ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് ഭദ്രാസന അധ്യക്ഷ സ്ഥാനം ഒഴിഞ്ഞത്. തിരുവനന്തപുരം മേജർ അതിഭദ്രാസന സഹായ മെത്രാൻ ആയിരുന്ന ഡോ. മാത്യൂസ് മാർ പോളികാർപ്പസ് മാവേലിക്കര ഭദ്രാസന അധ്യക്ഷ പദവി ഏറ്റെടുക്കുന്നതിന്റെ മുന്നോടിയായി കഴിഞ്ഞ ദിവസം മാവേലിക്കര പുന്നമൂട് അമലഗിരി ബിഷപ് ഹൗസിൽ എത്തിച്ചേർന്നു.
സഭാധ്യക്ഷൻ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെയും തിരുവനന്തപുരം മേജർ അതിരൂപതയിലെ വൈദികരുടെയും സാന്നിധ്യത്തിലാണ് അനുധാവനം ചെയ്തത്. ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസിന്റെ നേതൃത്വത്തിൽ മാവേലിക്കര രൂപതയിലെ വൈദികരും സന്യസ്തരും അൽമായ പ്രതിനിധികളും ചേർന്ന് ഡോ. മാത്യൂസ് മാർ പോളികാർപ്പസിന് ഊഷ്മളമായ വരവേൽപ്പ് നൽകി .
Tags :