ADVERTISEMENT
അന്പലപ്പുഴ: ശക്തമായ കാറ്റും മഴയും കടലാക്രമണവും മത്സ്യബന്ധന മേഖലയെ വീണ്ടും പ്രതിസന്ധിയിലാക്കി. ട്രോളിംഗ് നിരോധനത്തിനു ശേഷം ചാകര തെളിഞ്ഞ തോട്ടപ്പള്ളി തുറമുഖത്തുനിന്നു കടലിൽപോയ വള്ളങ്ങൾ പ്രതികൂല കാലാവസ്ഥയെത്തുടർന്നു മീനൊന്നും കിട്ടാതെ കരയെത്തി. ഇതോടെ ബോട്ടുകൾ കടലിൽ പോകാത്ത സമയങ്ങളിലുള്ള പരമ്പരാഗത മൽസ്യവള്ളങ്ങളുടെ പ്രതീക്ഷയ്ക്കു മങ്ങല്ലേറ്റിരിക്കുകയാണ്. നീട്ട്, ബീഞ്ച്, ഡിസ്കോ, ലെയ്ലാൻഡ് ഇനത്തിൽപ്പെട്ട നൂറുകണക്കിനു യാനങ്ങളാണ് തോട്ടപ്പള്ളി ഹാർബറിലെത്തി മത്സ്യബന്ധനത്തിനു പോകുന്നത്.
ചാകരയുടെ തുടക്കത്തിൽ ചെമ്മീനും മത്തിയും കിട്ടി തുറമുഖം സജീവമായതോടെയാണ് അടിക്കടി കാലാവസ്ഥ മാറിയത്. ജില്ലയുടെ പല ഭാഗത്തും കടൽശക്തമാണ്. കൂറ്റൻ തിരമാലകൾ കരയിലേക്കു അടിച്ചുകയറുന്നതു മൂലം ഒരാൾ പണിയെടുക്കുന്ന പൊന്തു വലക്കാർക്കു പോലും അവരവരുടെ തീരങ്ങളിൽനിന്ന് കടലിൽ ഇറക്കാൻ പറ്റാത്ത സ്ഥിതിയാണ്.
അതേസമയം, കൊച്ചി പുറംകടലിലും ബേപ്പൂരിലും മുങ്ങിയ കപ്പലിൽനിന്ന് ഒഴുകിയെത്തുന്ന കണ്ടെയ്നറുകളും മറ്റു വസ്തുക്കളും വള്ളങ്ങൾക്കും കടൽ ജീവികൾക്കും കടുത്ത ഭീക്ഷണിയായിരിക്കുകയാണ്. കണ്ടയ്നറിൽ ഉടക്കി നിരവധി വള്ളങ്ങളുടെ വലകളാണ് നശിച്ചത്. ഇതുമൂലം ലക്ഷങ്ങളുടെ നഷ്ടമാണ് വള്ളമുടമകൾക്ക് സംഭവിച്ചത്. കടലാക്രമണവും മത്സ്യക്ഷാമവും രൂക്ഷമായതോടെ കടുത്ത ദാരിദ്രത്തിലാണ് തീരവാസികൾ.
മീനിനു പൊള്ളുന്നവില
അമ്പലപ്പുഴ: വിപണിയിൽ മീനിനു പൊള്ളുന്നവില. തോട്ടപ്പള്ളി ഹാർബർ സ്തംഭിച്ചതോടെയാണ് ഇതരസംസ്ഥാനത്തുനിന്നെത്തുന്ന മീനിന് വില ഇരട്ടിയാത്. കിലോയ്ക്കു 240 രൂപയായിരുന്ന മത്തിക്കു 400 രൂപയായി. ബോട്ടുകാർക്കു മാത്രം കിട്ടുന്ന കിളിമീനിനും 400 രൂപയാണ്. മറ്റു മത്സ്യങ്ങൾ സുലഭമായാൽ ആവശ്യക്കാർ ഇല്ലാത്ത മത്സ്യമാണ് കിളി. 200 രൂപയുണ്ടായിരുന്ന വറ്റയ്ക്കും വില ഇരട്ടിയായി. കടൽമീൻ കുറഞ്ഞതോടെ റോഡരുകിലെ തട്ടുകളിൽ കായൽ മത്സ്യങ്ങളും ഇടംപിടിച്ചു. വരാൽ, തിലോപ്പി, ആറ്റുവാള, കരിമീൻ തുടങ്ങിയവയാണ് ഏറെയും. ഇവയ്ക്കും പൊള്ളുന്ന വിലയാണ്.
Tags :