ADVERTISEMENT
വലിയപറമ്പ്: വ്യത്യസ്ത തലങ്ങളിൽ കഴിവ് തെളിയിച്ച കുടുംബശ്രീ അംഗങ്ങൾ ആരോഗ്യ പരിചരണവുമായിപുതിയ മേഖലകളിലേക്ക് കൂടി കടക്കുന്നു. കുടുംബശ്രീ ജില്ലാ മിഷൻ നേതൃത്വത്തിൽ ഒന്നര മാസം ആയുർവേദ സ്പാ പരിശീലനം പൂർത്തീകരിച്ചവർ പുറത്തിറങ്ങി.
വ്യക്തിത്വ വികസന, തൊഴിൽ സംരംഭ, ഗവേഷണ കേന്ദ്രമായി കുടുംബശ്രീക്ക് കീഴിൽ പ്രവർത്തിക്കുന്ന ജോബ് കഫെയുടെ നേതൃത്വത്തിൽ നൽകിയ ആയുർവേദ സ്പാ പരിശീലനത്തിൽജില്ലയിലെ 11 പഞ്ചായത്തുകളിൽ നിന്നായി 27 പേരാണ് പങ്കെടുത്തത്.
സ്പാ ആൻഡ് ട്രഡീഷണൽ ട്രീറ്റ്മെന്റ് എന്ന പരിശീലന പദ്ധതിയിൽ ചേർന്നവർക്ക് സേവന, ശുശ്രൂഷ മേഖലകളിൽ അനന്ത സാധ്യതകളാണ് കുടുംബശ്രീ തുറന്നിട്ടിട്ടുള്ളത്. ആയുർവേദ തെറാപ്പിസ്റ്റ് എന്ന നിലയിൽ കൂടാതെ സ്പാ ട്രീറ്റ്മെന്റ്, സുഖചികിത്സ, പ്രസവരക്ഷാ പരിചരണം, ഹൗസ് സർവീസ് തുടങ്ങിയ മേഖലകളിൽ കൂടി ഇവർക്ക് പ്രവർത്തിക്കാനിടമൊരുക്കിയാണ് പരിശീലനം പൂർത്തീകരിച്ചിട്ടുള്ളത്. ഇടയിലെക്കാട് കേന്ദ്രീകരിച്ചാണ് ജില്ലയിലെ വിവിധ പഞ്ചായത്ത് പരിധിയിലുള്ള കുടുംബശ്രീ അംഗങ്ങൾക്ക് പരിശീലനം നൽകിയത്.
ചികിത്സകരല്ല എങ്കിലും ആരോഗ്യസംരക്ഷണ മേഖലയിൽ പിന്തുണ നൽകുന്ന സേവനദാതാവായി മാറുന്ന തരത്തിലാണ് തെറാപ്പി വരെ ചെയ്യുന്നവരായി കുടുംബശ്രീ പ്രവർത്തകരെ പരിശീലിപ്പിച്ചെടുത്തിട്ടുള്ളത്. സ്വയംതൊഴിൽ സംരംഭങ്ങൾ എന്നതിലുപരി സമർപ്പണവും സേവന സന്നദ്ധതയുമാണ് സ്പായിലൂടെ കുടുംബശ്രീ പ്രസ്ഥാനം തുറന്നിടുന്നത്.
വലിയപറമ്പ് കുടുംബശ്രീ സിഡിഎസിന്റെ ആതിഥേയത്വത്തിൽ കുടുംബശ്രീ ജില്ലാ മിഷൻ നേതൃത്വത്തിൽ ആയുർവേദ സ്പാ പരിശീലനം പൂർത്തീകരിച്ച വിവിധ സിഡിഎസുകളിലെ കുടുംബശ്രീ അംഗങ്ങൾക്ക് സർട്ടിഫിക്കറ്റ് വിതരണം നടന്നു.
ഇടയിലെക്കാട്ടിൽ നടന്ന ചടങ്ങിൽ വലിയപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് വി.വി. സജീവൻ സർട്ടിഫിക്കറ്റ് വിതരണോദ്ഘാടനം നിർവഹിച്ചു. കുടുംബശ്രീ സിഡിഎസ് അധ്യക്ഷ ഇ.കെ. ബിന്ദു അധ്യക്ഷതവഹിച്ചു. കുടുംബശ്രീ മിഷൻ ജില്ലാ അസി. കോഓർഡിനേറ്റർ ഡി. ഹരിദാസ്, ജോബ് കഫെ ഡയറക്ടർ എ.വി. രാജേഷ്, ഡോ.വി. രാജീവൻ, ഡോ.എം. ആതിര, ഡോ.ടി. ആയിഷ റഹ്മാൻ, എ.വി. ശൈലജ എന്നിവർ പ്രസംഗിച്ചു.
Tags :