ADVERTISEMENT
കണ്ണൂർ: കുട്ടികളിലെ ഇടുപ്പ് (ഹിപ്) സംരക്ഷണം, സെറിബ്രൽ പാൾസി എന്നിവയ്ക്കുള്ള കേരളത്തിലെ ആദ്യത്തെ സമഗ്ര സെന്റർ ഓഫ് എക്സലൻസ് കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവർത്തനം തുടങ്ങി. ബിഎംഎച്ച് ഓഡിറ്റോറിയത്തിൽ കണ്ണൂർ ആൻഡ് പയ്യന്നൂർ ക്ലസ്റ്റർ സിഇഒ നിരൂപ് മുണ്ടയാടൻ ഉദ്ഘാടനം ചെയ്തു.
പീഡിയാട്രിക് ഓർത്തോപീഡിക്സ് ആൻഡ് സ്കോളിയോസിസിലെ സീനിയർ കൺസൾട്ടന്റായ ഡോ. ഈശ്വർ ടി. രമണിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സെന്റർ ആരോഗ്യ പരിപാലനത്തിൽ നിർണായക വഴിത്തിരിവായിരിക്കുമെന്ന് അധികൃതർ പറഞ്ഞു.
സെറിബ്രൽ പാൾസി, ഇടുപ്പിന്റെ വിവിധ പ്രശ്നങ്ങൾ എന്നിവയാൽ ബുദ്ധിമുട്ടുന്ന ധാരാളം കുട്ടികൾ ക്കുള്ള സേവനത്തിന് ഇത് പ്രത്യേകം രൂപകല്പന ചെയ്തിട്ടുള്ളതാണ്. സെറിബ്രൽ പാൾസി, ഇടുപ്പിലെ ഡെവലപ്മെന്റൽ ഡിസ്പ്ലാസിയ, പെർത്തസ് രോഗം, സ്ലിപ്ഡ് കാപിറ്റൽ ഫെമറൽ എപിഫൈസിസ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.
കുട്ടികളിൽ ആക്രമണാത്മക കായിക വിനോദങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ അതിന് പരിഹാരം എന്ന നിലയിൽ ഈ സംവിധാനം ഏറെ പ്രയോജനം ചെയ്യും.മേഖലയിലെ ഒരു സുപ്രധാന ആരോഗ്യ പരിപാലന വിടവ് ഈ ക്ലിനിക് നികത്തുന്നുവെന്ന് സെന്ററിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഡോ. ഈശ്വർ ടി. രമണി വിശദീകരിച്ചു. അന്താരാഷ്ട്ര തലത്തിൽ പരിശീലനം ലഭിച്ച ഒരു കൂട്ടം വിദഗ്ധരാണ് സെന്ററിലുള്ളത്. പീഡിയാട്രിക് ഓർത്തോപീഡിക്സ്, പീഡിയാട്രിക് ഫിസിയോതെറാപ്പിസ്റ്റ് എന്നിവരടങ്ങുന്ന ഈ മൾട്ടിഡിസിപ്ലിനറി ക്ലിനിക് സമഗ്രമായ പരിചരണം ഉറപ്പാക്കുന്നു.
ഇത് രോഗിയുടെ മെഡിക്കൽ വശങ്ങൾ മാത്രമല്ല, യുവ രോഗികളുടെ പുനരധിവാസവും ദീർഘകാല പരിചരണ ആവശ്യങ്ങളും നല്കുന്നു. നേരത്തെയുള്ള രോഗനിർണയത്തിനും വിദഗ്ധ ചികിത്സയും ദീർഘകാല വൈകല്യങ്ങൾ തടയാനും ചലനശേഷി മെച്ചപ്പെടുത്താനും വേദന കുറയ്ക്കാനും ഇത്തരം കുട്ടികളുടെ ജീവിത നിലവാരം ഗണ്യമായി ഉയർത്താനും സെന്റർ സഹായിക്കും. ചടങ്ങിൽ ഹോസ്പിറ്റൽ മെഡിക്കൽ അഡ്വൈസർ ഇ.കെ. അബ്ദുൾ നാസർ, ഡോ. ടോണി കവലക്കാട്ട്, ഡോ. എം. ജ്യോതിപ്രശാന്ത്, ഡോ. അഖിൽ ദാസ്, മഞ്ജു ജോസഫ്, ദേവതീർഥ് എന്നിവർ പങ്കെടുത്തു.
Tags :