ADVERTISEMENT
കൊരട്ടി: ദേശീയപാത വികസനത്തിന്റെ ഭാഗമായി അടിപ്പാത/ മേൽപ്പാല നിർമാണ പ്രവൃത്തികൾ നടക്കുന്ന സ്ഥലങ്ങളിൽ എംഎൽഎയുടെയും ജില്ലാ കളക്ടറുടെയും നേതൃത്വത്തിൽ പരിശോധന ഇന്ന്. സംഘം സ്ഥലത്തെത്തുന്നതിനുമുമ്പ് കണ്ണിൽ പൊടിയിടാൻ കൊരട്ടി മേഖലയിലും പെരുമ്പിയിലും മുരിങ്ങൂരിലും മിനുക്കുപണികൾ തകൃതിയായി നടക്കുന്നതായി നാട്ടുകാർ.
ചെറിയ മഴയ്ക്കുപോലും വെള്ളക്കെട്ട് രൂക്ഷമാകുകയും ഇരുചക്രവാഹനങ്ങളടക്കം അപകടത്തിൽപ്പെടുന്നതുമായ കൊരട്ടി ജംഗ്ഷനിൽ ചെളി കുമിഞ്ഞുകൂടുന്നത് ഒഴിവാക്കാൻ ലോറിയിൽ മെറ്റലും പാറപ്പൊടിയുമടങ്ങിയ മിശ്രിതം കൊണ്ടുവന്ന് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് നിരത്തുകയാണ്. ജംഗ്ഷനിലെ വെള്ളക്കെട്ട് വിവാദങ്ങൾക്കുവഴിമാറി മാസങ്ങൾ പിന്നിട്ടിട്ടും യാതൊരു പരിഹാര നടപടികൾക്കും നിർമാണകമ്പനിയോ നാഷണൽ ഹൈവേ അഥോറിറ്റിയോ തയാറായില്ലെന്ന ഗുരുതരമായ പരാതിയാണ് നാട്ടുകാർ ഉന്നയിക്കുന്നത്.
കാന നിർമാണത്തിന്റെ പ്രാരംഭഘട്ടത്തിൽത്തന്നെ അശാസ്ത്രീയത ചോദ്യം ചെയ്ത് ജനങ്ങളും വിവിധ സംഘടനകളും രംഗത്തുവന്നെങ്കിലും കുറ്റമറ്റ രീതിയിലാക്കാൻ ക്രിയാത്മകമായ ഇടപെടൽ ഉന്നതതലങ്ങളിൽനിന്നും ഉണ്ടായില്ലെന്നതാണു യഥാർഥ്യം. കാലവർഷത്തിന്റെ തീവ്രതയോ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പോ പരിഗണിക്കാതെയുള്ള നിർമാണമാണു വെള്ളക്കെട്ടിനു കാരണമായത്.
ചതിക്കുഴികളും ടാർ ഉരുണ്ടുകൂടി മുഴച്ചുനിന്നതുമായ പെരുമ്പി പാതയിൽ ചെറിയ തോതിൽ അറ്റകുറ്റപ്പണികൾ ഇന്നലെ നടന്നു. കഴിഞ്ഞദിവസം എട്ടംഗസംഘം സഞ്ചരിച്ച കാർ കുഴിയിൽവീണ് നിയന്ത്രണംവിട്ട് മീഡിയനിൽ ഇടിച്ചുകയറിയിരുന്നു. പൊങ്ങം മുതൽ മുരിങ്ങൂർ വരെ റോഡിന് ഇരുഭാഗത്തും സർവീസ് റോഡ് ഉണ്ടായിരുന്നുവെങ്കിൽ നിർമാണത്തിന്റെ ഒരു ഘട്ടത്തിലും ഗതാഗതക്കുരുക്ക് ഇത്ര രൂക്ഷമാകുമായിരുന്നില്ല.
ഗ്രാമീണ - പൊതുമരാമത്ത് റോഡുകളിലൂടെ ബദൽ സംവിധാനമൊരുക്കിയാലും അവിടെയും കുരുക്ക് രൂപപ്പെടുകയും റോഡുകൾ തകരുകയും ചെയ്യുന്നതല്ലാതെ ദേശീയപാതയിലെ കുരുക്കിനു യാതൊരു ശമനവുമുണ്ടാകുന്നില്ല. ദീർഘദൂര യാത്രികർ നേരിടുന്ന ദുരിതങ്ങൾക്ക് സമാനതകളില്ല.
വിദ്യാർഥികളും കച്ചവടക്കാരും ജോലി,ഓഫീസ് എന്നിവിടങ്ങളിലെത്താ ൻ ദേശീയപാതയെ ആശ്രയിക്കു ന്നവരും മാസങ്ങളായി ഗതാഗതകുരുക്കിൽപ്പെട്ട് കഷ്ടപ്പെടുകയാണ്. പാതയിൽ നീണ്ടനിരകൾക്കിടയിലൂടെ തലങ്ങും വിലങ്ങും ആംബുലൻസിൽ രോഗികളുമായി പോകുന്നവരുടെ നെഞ്ചിടിപ്പിനെക്കുറിച്ചുള്ള ബോധ്യവും അധികാരികൾക്കില്ല.
നിർമാണ പ്രവൃത്തികൾക്കിടെ സ്വാഭാവികമായി ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകൾക്കപ്പുറം സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നതിനെതിരെ സഹികെട്ട് പ്രതിഷേധ വുമായി വരുംദിവസങ്ങളിൽ ജനം രംഗത്തിറങ്ങിയാലും അത്ഭുതപ്പെടാനില്ല.
പൊതുജനങ്ങളെ സാരമായി ബാധിക്കുന്ന വിഷയത്തോട് ഉദ്യോഗസ്ഥ വൃന്ദവും ജനപ്രതിനിധികളും പുലർത്തുന്ന നിശബ്ദതയാണ് ഏറെ സങ്കടകരം. പൊങ്ങം - മുതൽ മുരിങ്ങൂർവരെ പൂർണമായി സർവീസ് റോഡ് ഒരുക്കി അതിലൂടെ വഴിതിരിച്ചുവിട്ടാൽ മാത്രമേ ഗതാഗതക്കരുക്കിനു പരിഹാരം ഉണ്ടാകുകയുള്ളൂ. നിർമാണക്കമ്പനിയെ ന്യായീകരിക്കാതെ മാനദണ്ഡങ്ങൾ പാലിച്ചുള്ള നിർമാണം ഉറപ്പുവരുത്താനും സമയബന്ധിതമായി പൂർത്തിയാക്കാനും കൃത്യമായ ഇടപെടൽ എൻഎച്ച്എഐയുടെ ഭാഗത്തുനിന്നുണ്ടാകണമെന്ന്് നാട്ടുകാർ ആവശ്യപ്പെട്ടു.
ഇന്ന് ഉച്ചതിരിഞ്ഞ് 3.30ന് നടക്കുന്ന സൈറ്റ് ഇൻസ്പെക്ഷനിൽ ജില്ലാ പോലീസ് മേധാവി, എൻഎച്ച്എഐ പ്രൊജക്ട് ഡയറക്ടർ, ആർടിഒ, ചാലക്കുടി തഹസിൽദാർ അടക്കം പ്രാദേശിക ഭരണകൂടങ്ങളിലെ പ്രസിഡന്റ്് / സെക്രട്ടറി തുടങ്ങിയവരും പങ്കെടുക്കും.
Tags :