ADVERTISEMENT
ജോസ് ചാലക്കൽ
പാലക്കാട്: കളക്ടറേറ്റിലേക്കു പടികടന്നെത്തുമ്പോൾ ആദ്യംകാണുന്നത് മഹാത്മഗാന്ധിജിയുടെ അർധകായ പ്രതിമയെ. എന്നും കഴുകി വൃത്തിയാക്കി പുഷ്പാർച്ചന നടത്തിയതും കാണാം. നല്ലൊരു പൂന്തോട്ടവും ഇതോടൊപ്പമുണ്ട്.
ഇതുപരിപാലിച്ചു വരുന്നത് കളക്ടറേറ്റിലെതന്നെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബ്രാഞ്ചിലെ ഡ്രൈവർ കുത്തന്നൂർ സ്വദേശി ശിവദാസ്. ഞായറാഴ്ച്ചകളിലും മറ്റു മുടക്കു ദിവസങ്ങളിലടക്കം രാവിലെ ഏഴിനെത്തി ഗാന്ധിപ്രതിമയും സ്റ്റെപ്പുകളും കഴുകി വൃത്തിയാക്കി പുഷ്പാർച്ചന നടത്തും. തുടർന്നു ചെടികൾ നനച്ചും വളമിട്ടും പരിപാലിക്കും. നല്ലൊരു പൂന്തോട്ടം വീട്ടിൽ അമ്മ പരിപാലിച്ചിരുന്നു.
അമ്മ മരിച്ചപ്പോൾ പൂന്തോട്ട ഓർമകൾക്കായാണ് ഇവിടെ സ്വന്തം ഇഷ്ടപ്രകാരം ശിവദാസ് ഇപ്രകാരം ചെയ്യുന്നത്. പൂന്തോട്ടം മാത്രമല്ല ഗാന്ധിജിയേയും ഒത്തിരി ഇഷ്ടമാണ് ശിവദാസന്.
ബാങ്കിലേയും സിവിൽ സ്റ്റേഷനിലേയും ജീവനക്കാരിൽ പലരും നല്ല പിന്തുണ നൽകുന്നുണ്ടെന്നു ശിവദാസൻ പറയുന്നു.
സ്വന്തം പണംമുടക്കി വാങ്ങുന്ന ചെടികളും പലരും കൊണ്ടുവന്നു കൊടുക്കുന്ന ചെടികളും പൂവണിഞ്ഞുനിൽക്കുന്പോൾ കളക്ടറേറ്റിലെത്തുന്നവർക്കിതൊരു അപൂർവകാഴ്ചയാണ്.
2017 ജൂൺ 12ന് മന്ത്രി എ.കെ. ബാലനാണ് പ്രതിമ അനാഛാദനം ചെയ്തത്. സബർമതിയിൽ ഗാന്ധിജിയുടെ പാദസ്പർശമേറ്റ മണ്ണ് ഇതിലുണ്ടെന്നു ശിലാഫലകത്തിൽ കൊത്തിവച്ചിട്ടുണ്ട്.
Tags :