ADVERTISEMENT
മഞ്ചേശ്വരം: കേരളത്തിന്റെ വടക്കേയറ്റമായ മഞ്ചേശ്വരത്തെ വിനോദസഞ്ചാരമേഖലയിൽ അടയാളപ്പെടുത്തുമെന്ന് പ്രതീക്ഷിച്ച കണ്വതീർഥ ബീച്ച് കടലേറ്റത്തിൽ നിലംപരിശായി.
വിനോദസഞ്ചാര വികസനത്തിന്റെ ഭാഗമായി 15 ലക്ഷം രൂപ ചെലവിൽ ഇവിടെ നിർമിച്ച നടപ്പാതയും ഇരിപ്പിടങ്ങളും റെയിൻ ഷെൽട്ടർ, കുട്ടികളുടെ പാർക്ക്, ബയോഫെൻസിംഗ് തുടങ്ങിയ സംവിധാനങ്ങളും പാടേ തകർന്നു.
ബീച്ചിന്റെ നടത്തിപ്പിനായി ടെൻഡർ ക്ഷണിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങുന്നതിനിടയിലാണ് ഇതുവരെ പൂർത്തിയായ നിർമാണങ്ങളെല്ലാം ഏറെക്കുറെ തകർന്നടിഞ്ഞത്.
ചട്ടഞ്ചാലിലെ ടാറ്റ കോവിഡ് ആശുപത്രി പൊളിച്ചുമാറ്റിയപ്പോൾ കിട്ടിയ രണ്ടു വലിയ സ്റ്റീൽ കണ്ടെയ്നറുകൾ നേരത്തേ ഇവിടെ എത്തിച്ചിരുന്നു. ഇവ ബീച്ചിൽ സ്ഥാപിച്ച് അറ്റകുറ്റപണികൾ നടത്തി പെയിന്റ് ചെയ്ത് മനോഹരമാക്കി വിശ്രമകേന്ദ്രങ്ങളായി ഒരുക്കാനായിരുന്നു പദ്ധതി. കടലേറ്റത്തിൽ ഇവ രണ്ടും കടലിലേക്ക് മറിഞ്ഞുവീണ നിലയിലാണ്.
രണ്ടുവർഷം മുമ്പ് കണ്വതീർഥ ബീച്ചിൽ വികസനപ്രവർത്തനങ്ങൾ തുടങ്ങിയ കാലത്ത് പദ്ധതിപ്രദേശം കടലിൽ നിന്ന് 200 മീറ്ററിലധികം അകലെയായിരുന്നു. ചുരുങ്ങിയ കാലത്തിനുള്ളിൽ ഇത്രയും ഉള്ളിലേക്ക് കടൽ കടന്നുകയറിയതോടെയാണ് പൂർത്തിയായ നിർമാണങ്ങൾപോലും തകരുന്ന നിലയായത്. ബിച്ചിലേക്കുള്ള റോഡിന്റെ ഒരു ഭാഗവും കടലേറ്റത്തിൽ തകർന്നു.
അടുത്തുള്ള ജല അഥോറിറ്റിയുടെ കൂറ്റൻ കോൺക്രീറ്റ് ടാങ്കും അപകടഭീഷണിയിലാണ്. കടൽ ഇത്രയും അടുത്തെത്തിയതോടെ റോഡിന്റെ മറുവശത്ത് താമസിക്കുന്ന കുടുംബങ്ങളും ഭീതിയിലായി.
തീരത്തെ കാറ്റാടി, ബദാം മരങ്ങൾക്കിടയിലൂടെ നടപ്പാതയും ഇടയ്ക്ക് കോട്ടേജുകളും ലഘുഭക്ഷണശാലയുമൊക്കെ വിനോദസഞ്ചാര പദ്ധതിയിൽ വിഭാവനം ചെയ്തിരുന്നു. കടലേറ്റത്തിൽ മരങ്ങളിലേറെയും കടപുഴകിയതോടെ അതും പാഴ്ക്കിനാവായി.
കണ്വതീർഥയിൽനിന്ന് ഏതാനും കിലോമീറ്ററുകൾ അകലെ കർണാടകയുടെ ഭാഗത്ത് അടുത്തിടെ കടലിന്റെ ഒരു ഭാഗം നികത്തി പുലിമുട്ട് നിർമിച്ചതാണ് ഇവിടെ ഇത്രയധികം ഉള്ളിലേക്ക് കടൽ കടന്നുകയറാൻ ഇടയാക്കിയതെന്ന് നാട്ടുകാർ പറയുന്നു.
Tags :