ADVERTISEMENT
മറയൂർ: ഇരവികുളം ദേശീയോദ്യാനത്തിന്റെ അൻപതാം വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി മൂന്നാർ മേഖലയിലുള്ള 50 സ്കൂളുകളിലെ കുട്ടികൾക്കായി നടക്കുന്ന ഏകദിന പ്രകൃതിപഠന ക്യാന്പുകൾക്ക് ഇന്നു തുടക്കമാവും. മൂന്നാർ മേഖലയിലെ തെരഞ്ഞെടുത്ത 50 സ്കൂളുകളിൽനിന്നുള്ള വിദ്യാർഥികളാണ് പ്രകൃതിപഠന ക്യാന്പിൽ പങ്കെടുക്കുന്നത്.
ഇരവികുളം ടൂറിസം സോണ്‍ സന്ദർശനം, ട്രക്കിംഗ്, പ്രകൃതിപഠന ക്ലാസ് എന്നിവ അടങ്ങുന്നതാണ് ഏകദിന പഠനക്യാന്പ്.
പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും വനനശീകരണം, വന്യജീവി സംരക്ഷണം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവയെക്കുറിച്ചുള്ള അറിവ് പകർന്നുനൽകുകയും ചെയ്ത് പ്രകൃതിസംരക്ഷണ യത്നത്തിൽ യുവതലമുറയെ പ്രാപ്തരാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രകൃതിപഠന ക്ലാസുകൾ സംഘടിപ്പിക്കുന്നത്.
വംശനാശഭീഷണി നേരിടുന്ന വരയാടുകൾ അടക്കമുള്ള മൃഗങ്ങളെ നേരിട്ട് കാണാനും ചോലവനങ്ങളും പുൽമേടുകളും അപൂർവമായ ഓർക്കിഡുകളും നീലക്കുറിഞ്ഞിയും നിറഞ്ഞ പ്രകൃതിയുടെ മനോഹാരിത ആസ്വദിക്കാനും ക്യാന്പ് വഴിയൊരുക്കും. ക്യാന്പുകൾ 2026 മാർച്ച് വരെ തുടരും.
Tags :