ADVERTISEMENT
തിരുവല്ലം: വീടിനു സമീപത്തെ മദ്യപാനം ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് വിദേശിയെ ആക്രമിച്ചു പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ തിരുവല്ലം പോലീസ് അറസ്റ്റ് ചെയ്തു. മലയിന്‍കീഴ് വിളവൂര്‍ക്കല്‍ അനന്തുഭവനില്‍ അച്ചു എന്നുവിളിക്കുന്ന അഖിലേഷിനെ (22) ആണ് പോലീസ് അറസ്റ്റ് ചെയ്തത്.
തിരുവല്ലം പാച്ചല്ലൂര്‍ മുളയ്ക്കല്‍ ആറ്റരികത്തിനു സമീപം താമസിക്കുന്ന ബ്രിട്ടനില്‍ നിന്നുളള ഗായ്പെറി (64)ക്കാണ് പരിക്കേറ്റതെന്നു തിരുവല്ലം എസ്എച്ച്ഒ ജെ. പ്രദീപ് അറിയിച്ചു. വീടിനു മുന്നില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതി വിദേശിയുടെ നേരെ ഓലമടല് എറിയുകയായിരുന്നു. മടല് മുതുകില്‍ പതിച്ചതിനെ തുടര്‍ന്ന് വിദേശിക്ക് പരിക്കേല്‍ക്കുകയുണ്ടായി. തുടര്‍ന്നു വെട്ടാന്‍ ഓടിച്ചുവെങ്കിലും അദ്ദേഹം വീട്ടിനുള്ളില്‍ കയറി രക്ഷപ്പെടുകയായിരുന്നു.
രോഷം തീര്‍ക്കാന്‍ അഖിലേഷ് ഗേറ്റിൽ വാക്കത്തികൊണ്ടു വെട്ടി കേടുവരുത്തുകയും ചെയ്തു. പോലീസെത്തി അഖിലേഷിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ജീപ്പിന്റെ ഗ്ലാസ് എറിഞ്ഞു തകര്‍ക്കുകയും ചെയ്തു. സ്ഥിരം ലഹരിക്കടിമയായ ഇയാൾ ഒഴിഞ്ഞ സ്ഥലങ്ങളിലെത്തി മദ്യപിക്കുക പതിവാണെന്നു പൊലീസ് പറഞ്ഞു.
ഇയാള്‍ക്കെതിരെ നിലവില്‍ മോഷണക്കേസുകളുള്ളതായി പോലീസ് അറിയിച്ചു. എസ്ഐമാരായ നൗഷാദ്, തങ്കമണി, വിനോദ്, സിപിഒ മാരായ ഷിജു, സജന്, അരുണ്‍ എന്നിവരുള്‍പ്പെട്ട പോലീസ് സംഘം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Tags : Kerala Trivandrum