ADVERTISEMENT
ഉദയനാപുരം: കനത്ത മഴയെത്തുടർന്ന് ഒരുമാസത്തിനിടയിൽ മൂന്നാം തവണയും ഉദയനാപുരം പഞ്ചായത്തിന്റെ കിഴക്കൻ മേഖലയിൽ വീടുകളിൽ വെള്ളം കയറി. ഇതോടെ ജനജീവിതം ദുരിതപൂർണമായി.
വാഴമന - വൈക്കം റോഡ് ഉൾപ്പെടെ ഉൾപ്രദേശത്തെ പല റോഡുകളിലും വെള്ളത്തിൽ മുങ്ങി. വാഴമന പുത്തൻപാലം - കൊടിയാട് റോഡ് 300 മീറ്ററിലധികം ദൂരം വെള്ളത്തിൽ മുങ്ങി.റോഡ് വെള്ളത്തിൽ മുങ്ങിയതോടെ ഇരുചക്ര വാഹനങ്ങൾക്ക് ഇതുവഴി കടന്നുപോകാനാത്ത സ്ഥിതിയാണ്.
കനത്ത മഴയും മൂവാറ്റുപുഴയാറിലെ ജലനിരപ്പ് ഉയർന്നതും വൈക്കത്തെ താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങളെ വീണ്ടും ദുരിതത്തിലാക്കുകയാണ്. മൂവാറ്റുപുഴയാർ പലയിടങ്ങളിലും കരകവിഞ്ഞതോടെ വടയാർ, വാഴമന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. വൈക്കത്ത് പലയിടങ്ങളിലായി 200 വീടുകൾ വെള്ളകെട്ടിലാണ്.
ഉദയനാപുരം പഞ്ചായത്തിൽ പടിഞ്ഞാറേക്കര, വൈക്കപ്രയാർ, മുട്ടുങ്കൽ, കൊടിയാട്,തലയാഴം -വെച്ചൂർ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളും വെള്ളപൊക്ക ഭീഷണിയിലാണ്. വെള്ളം കയറിയതിനെത്തുടർന്ന് പലരും ബന്ധുവീടുകളിലേക്കും മറ്റും താമസം മാറ്റിയിട്ടുണ്ട്.
ജലനിരപ്പ് വീണ്ടും ഉയർന്നാൽ ശനിയാഴ്ചയോടെ ക്യാമ്പുകൾ ആരംഭിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ആനന്ദവല്ലി പറഞ്ഞു.