ADVERTISEMENT
വയനാട് ജില്ലയിലെ പുൽപ്പള്ളി പഞ്ചായത്തിൽ കാട്ടാന ശല്യം അതിരൂക്ഷമായി തുടരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കാട്ടാനക്കൂട്ടം ജനവാസ മേഖലകളിലിറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുകയാണ്. വാഴ, കവുങ്ങ്, നെല്ല്, ഇഞ്ചി തുടങ്ങിയ വിളകൾ പൂർണ്ണമായി നശിച്ചതായി കർഷകർ പറയുന്നു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
രാത്രികാലങ്ങളിൽ വീടിന് പുറത്തിറങ്ങാൻ പോലും ഭയമാണെന്ന് പ്രദേശവാസികൾ പറയുന്നു. വനാതിർത്തികളിൽ സ്ഥാപിച്ചിട്ടുള്ള സൗരവേലികളും കിടങ്ങുകളും പലയിടത്തും തകർന്ന നിലയിലാണ്. ഇത് കാട്ടാനകൾക്ക് എളുപ്പത്തിൽ ജനവാസ മേഖലകളിലേക്ക് കടന്നുവരാൻ അവസരമൊരുക്കുന്നു. വനംവകുപ്പിന്റെ ഭാഗത്തുനിന്ന് ഫലപ്രദമായ ഇടപെടലുകൾ ഉണ്ടാകുന്നില്ലെന്ന് കർഷകർ പരാതിപ്പെടുന്നു.
നഷ്ടപ്പെട്ട വിളകൾക്ക് അടിയന്തര ധനസഹായം നൽകണമെന്നും, വന്യജീവി ശല്യം തടയാൻ ശാശ്വത പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് കർഷകർ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. ജനപ്രതിനിധികളും വിഷയത്തിൽ ഇടപെടണമെന്ന് കർഷകർ ആവശ്യപ്പെടുന്നു.
Tags : Elephant Pulpally Wayand District Farmers