ADVERTISEMENT
വൈ.എസ്. ജയകുമാർ
കണ്ണൂർ: കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം (സിപിസിആർഐ) കഴിഞ്ഞ വർഷം പുറത്തിറക്കിയ മൂന്ന് പുതിയ തെങ്ങിനങ്ങളോട് സംസ്ഥാനത്തെ നഴ്സറികൾക്ക് വിമുഖത. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പുറത്തിറക്കിയ കല്പതരു, കല്പശതാബ്ദി, കല്പ സുവർണ ഇനങ്ങളുടെ ലൈസൻസ് എടുത്ത് തൈ ഉത്പാദിപ്പിക്കാനായി കേരളത്തിൽ ആരും തയാറാകുന്നില്ല.
അതേസമയം തമിഴ്നാട്, കർണാടക, ഗുജറാത്ത് സംസ്ഥാനങ്ങളിലെ നഴ്സറികൾ ലൈസൻസ് നേടുകയും തെങ്ങിൻതൈ ഉത്പാദനം ആരംഭിക്കുകയും ചെയ്തതായി സിപിസിആർഐ ഡയറക്ടർ ഡോ. കെ.ബി. ഹെബാർ വ്യക്തമാക്കി. രണ്ടു മുതൽ മൂന്നു ലക്ഷം രൂപവരെയാണ് ലൈസൻസ് ഫീസ്.
കഴിഞ്ഞ വർഷങ്ങളിൽ തേങ്ങയ്ക്ക് വില കുറവായിരുന്നതിനാൽ ഉത്പാദിപ്പിച്ച തെങ്ങിൻതൈകൾ പലയിടത്തും വിറ്റു പോയില്ല. ഇത് പുതിയ ഇനത്തിനായി ലൈസൻസ് എടുക്കുന്നതിൽ നിന്ന് നഴ്സറി ഉടമകളെ പിന്തിരിപ്പിക്കുന്നതായി കരുതുന്നു. തൈ നട്ട് ഒരു വർഷം പിന്നിടുംമുന്പേ പലയിടത്തും രോഗബാധയുണ്ടാകുന്നു. നിരാശരായ കർഷകർ പുതിയ തെങ്ങ് നടുന്നതിൽനിന്ന് പിന്തിരിയാൻ ഇത് ഇടയാക്കുന്നു.
കരിക്കിനും കൊപ്രയ്ക്കും നീര ഉത്പാദനത്തിനും അനുയോജ്യമായ ഉയരം കൂടിയ ഇനമായ കല്പ രത്ന വർഷത്തിൽ ശരാശരി 133 തേങ്ങ ഉത്പാദിപ്പിക്കും. ഉയരം കൂടിയ ഇനമായ കല്പ ശതാബ്ദിക്ക് വർഷം ശരാശരി 105 തേങ്ങവരെ ലഭിക്കും. വലുപ്പം കൂടിയ തേങ്ങ ലഭിക്കുന്ന ഇനമാണിത്. ഒരു തെങ്ങിൽ നിന്ന് ശരാശരി 28 കിലോ കൊപ്രയാണ് ലഭിക്കുക. ഒരു കരിക്കിൽ നിന്ന് 612 മില്ലി കരിക്കിൻ വെള്ളം ലഭിക്കും.
കല്പ സുവർണ ഉയരംകുറഞ്ഞതും കൊപ്രയ്ക്കും കരിക്കിനും അനുയോജ്യവുമാണ്. 97 തേങ്ങയാണ് പ്രതിവർഷം ശരാശരി ലഭിക്കുക. 30-36 മാസം കൊണ്ട് പൂങ്കുല വരും. ഒരു കരിക്കിൽ 431 മില്ലി വെള്ളം ലഭിക്കും.
അതേസമയം തേങ്ങ വില കൂടിയിട്ടും കേരളത്തിൽ തേങ്ങ ഉത്പാദനം കുത്തനേ കുറയുകയാണ്. തെങ്ങ് ഉണ്ടെങ്കിലും തേങ്ങ കായ്ക്കാത്ത് കർഷകർ നേരിടുന്ന വലിയ പ്രതിസന്ധിയാണ്.
വേര് ചീയൽ രോഗവും ( റൂട്ട് വിൽറ്റ്) മഞ്ഞളിപ്പ് രോഗവും തിരുവനന്തപുരം മുതൽ കണ്ണൂർ ജില്ലയുടെ അതിർത്തിവരെ തെങ്ങ് കൃഷിക്ക് വെല്ലുവിളി ഉയർത്തുകയാണ്.
അതേസമയം തെങ്ങിന്റെ വേര് ചീയൽ രോഗത്തെ പ്രതിരോധിക്കുന്നതും മൂന്നുവർഷത്തിനകം പൂങ്കുല വിരിയുന്നതുമായ സിപിസിആർഐയുടെ കല്പശ്രീ കുറിയ ഇനം തൈകൾക്ക് വലിയ ഡിമാൻഡാണുള്ളത്. നട്ട് 54 മാസത്തിനകം പൂങ്കുല വിരിയുന്നതും വർഷത്തിൽ 65 തേങ്ങ ലഭിക്കുന്നതും വേരു ചീയലിനേയും മഞ്ഞളിപ്പ് രോഗത്തേയും പ്രതിരോധിക്കുന്നതുമായ ഇടത്തരം കുറിയ ഇനമായ (സെമി ഡാർഫ്) കല്പരക്ഷ ഇനത്തോട് കർഷകർക്ക് താല്പര്യമുണ്ട്.
വലുപ്പം കുറവാണെങ്കിലും കുല നിറയെ തേങ്ങയുണ്ടാകുന്ന ചന്ദ്രകല്പയുടെ തൈ വാങ്ങാനും ആവശ്യക്കാരേറെയാണ്. ലക്ഷ ദ്വീപ് ഇനത്തിൽ നിന്ന് വേർതിരിച്ചെടുത്ത പച്ചതെങ്ങാണിത്.
Tags :