ADVERTISEMENT
കൊച്ചി: കണ്ണമാലി പ്രദേശത്ത് തുടര്‍ച്ചയായുണ്ടാകുന്ന കടല്‍കയറ്റത്തിന് അടിയന്തര പരിഹാരം കാണുക, തകർന്ന വീടുകൾക്ക് നഷ്ടപരിഹാരം നൽകുക, സമരം ചെയ്ത വൈദികര്‍ക്കെതിരെ അന്യായമായി കേസെടുത്ത നടപടി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് കൊച്ചി താലൂക്ക് ഓഫിസിലേക്കു മാർച്ച് നടത്തി.
സേവ് കണ്ണമാലി എന്ന മുദ്രാവാക്യവുമായി നടത്തിയ മാർച്ച് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. തീരദേശത്തെ കടലെടുക്കുമ്പോഴും സര്‍ക്കാരിന്റെ പഠനം തീരുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു.
കോടികള്‍ ഉപയോഗിച്ച് ചെയ്യുന്ന പദ്ധതികളെ പോലും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനില്ല. ചെല്ലാനം തീരത്ത് ടെട്രാപോഡുകള്‍ സ്ഥാപിച്ചെന്ന് പറയുന്നവർ അത് സംരക്ഷിക്കാനുള്ള പുലിമുട്ടുകള്‍ പോലും ഇതുവരെ നിര്‍മിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മാര്‍ച്ച് താലൂക്ക് ഓഫിസിന് മുന്നില്‍ പോലീസ് തടഞ്ഞു. ഡിസിസി ജനറല്‍ സെക്രട്ടറി എം.പി. ശിവദത്തന്‍ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ്, ഡൊമിനിക് പ്രസന്റേഷന്, എന്‍. വേണുഗോപാല്‍, ടോണി ചമ്മിണി, എം.ആര്. അഭിലാഷ് തുടങ്ങിയവർ പ്രസംഗിച്ചു.
Tags :