ADVERTISEMENT
നീലേശ്വരം: ഏഴു പതിറ്റാണ്ടോളം പഴക്കമുള്ള ചിത്താരിപ്പാലത്തിന്റെ തകർച്ച ഏതാണ്ട് അതേകാലത്ത് നിർമിച്ച നീലേശ്വരത്തെ പഴയ പാലത്തിന്റെ കാര്യത്തിലും അധികൃതർക്ക് പാഠമാകണമെന്ന് ആവശ്യം.
1957 ലെ ഇഎംഎസ് സർക്കാരിന്റെ കാലത്താണ് രണ്ട് പാലങ്ങളുടെയും നിർമാണം നടന്നത്. ഇതിനുശേഷം 1962-63 കാലത്താണ് തേജസ്വിനി പുഴയ്ക്ക് കുറുകെയുള്ള കാര്യങ്കോട് പാലം നിർമിച്ചത്. ഈ പാലം കാലപ്പഴക്കം മൂലം അപകടാവസ്ഥയിലായതിനെ തുടർന്ന് ഇപ്പോൾ പൊളിച്ചുമാറ്റി പുനർനിർമിക്കുന്നതിനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. ചിത്താരിപ്പാലം കൂടി പൊളിച്ചുമാറ്റേണ്ട നിലയിലായതോടെ നീലേശ്വരം പാലത്തിന്റെ സുരക്ഷിതത്വത്തിന്റെ കാര്യത്തിൽ ആശങ്കകൾ ശക്തമാവുകയാണ്.
കോവളം-ബേക്കൽ ജലപാത നിർമാണത്തിന്റെ ഭാഗമായി നീലേശ്വരത്തെ പഴയ പാലം പൊളിച്ച് കൂടുതൽ ഉയരത്തിൽ പുനർനിർമിക്കാൻ രണ്ടുവർഷം മുമ്പ് തീരുമാനിച്ചിരുന്നു. എന്നാൽ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട എതിർപ്പുകളെ തുടർന്ന് ജലപാതയുടെ നിർമാണപ്രവർത്തനങ്ങൾ സ്തംഭിച്ചതോടെ ഇതും സ്തംഭനാവസ്ഥയിലായി.
ആറുവരി ദേശീയപാത നിർമാണത്തിന്റെ ഭാഗമായി നീലേശ്വരം പുഴയ്ക്ക് കുറുകേ ഒരു പുതിയ പാലം മാത്രം നിർമിച്ചാൽ മതിയെന്നും പഴയ പാലത്തിന് ബലക്ഷയമൊന്നും ഇല്ലാത്തതിനാൽ ഒരു വശത്തേക്ക് ഈ പാലം തന്നെ ഉപയോഗിക്കാമെന്നുമാണ് ദേശീയപാത അധികൃതരുടെയും കരാറുകാരുടെയും തീരുമാനം.
എന്നാൽ കാര്യങ്കോട് പാലത്തിന്റെ കാര്യത്തിലും തുടക്കത്തിൽ ഇതേ തീരുമാനം പറഞ്ഞിരുന്നതാണെന്നും പഴയ പാലം തകർന്നുവീഴുമെന്ന ഘട്ടമെത്തിയപ്പോഴാണ് തീരുമാനം മാറ്റിയതെന്നും നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു. കാര്യങ്കോട്ടെ പഴയ പാലത്തേക്കാൾ അഞ്ചുവർഷമെങ്കിലും കൂടുതൽ പഴക്കമുള്ളതാണ് നീലേശ്വരത്തെ പഴയ പാലം. പാലത്തിന്റെ ബലക്ഷയം മൂലം നേരത്തേ പലതവണ ഇതുവഴി ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. താത്കാലിക അറ്റകുറ്റപണികൾ നടത്തിയാണ് പിന്നീട് പ്രശ്നം പരിഹരിച്ചത്.
രണ്ടുവരി ഗതാഗതത്തിനു മാത്രം സൗകര്യമുള്ള പഴയ പാലം നിലനിർത്തുകയാണെങ്കിൽ ഇവിടെ ഒരുവശത്തെ മൂന്നുവരിപ്പാതയിൽ ഗതാഗതക്കുരുക്ക് പതിവാകും. ഭാരവാഹനങ്ങളടക്കം കൂടുതലായി കടന്നുപോകുമ്പോൾ പാലത്തിന് കൂടുതൽ ബലക്ഷയമുണ്ടാകാനുസാധ്യതയുണ്ട്.
തൊട്ടടുത്ത മാർക്കറ്റ് ജംഗ്ഷനിൽ മണ്ണിട്ടുയർത്തി ഉയരപ്പാത പണിയുന്നതുമൂലമുള്ള പ്രശ്നങ്ങൾ ഇപ്പോഴും നിലനിൽക്കുകയാണ്. പഴയ പാലം പൊളിച്ചുമാറ്റി പുതിയത് നിർമിക്കുകയാണെങ്കിൽ പുതിയ പാലങ്ങൾക്കനുബന്ധമായി കുറച്ചുദൂരമെങ്കിലും തൂണുകൾക്കു മുകളിൽ ഉയരപ്പാത നിർമിച്ചാൽ പ്രശ്നത്തിന് അല്പമെങ്കിലും പരിഹാരമാകുമെന്ന് നാട്ടുകാരും വിവിധ സംഘടനകളും ചൂണ്ടിക്കാണിക്കുന്നു.
ഈ ആവശ്യവുമായി നഗരസഭയിലെ യുഡിഎഫ് ജനപ്രതിനിധികളും സംഘടനകളും നേരത്തേ സമരരംഗത്തുണ്ട്.
Tags :