ADVERTISEMENT
കാട്ടാക്കട: കാട്ടാക്കട നിയോജകമണ്ഡലത്തിൽ "ജൈവ സമൃദ്ധിക്കൊപ്പം കാട്ടാക്കട' പദ്ധതിയുടെ ഭാഗമായി ഓണം ലക്ഷ്യമിട്ടുകൊണ്ട് കൃഷി വ്യാപിപ്പിക്കാനൊരുങ്ങുന്നു.ഭൂവിനിയോഗ വകുപ്പിന്റെ സഹായത്തോടെയാണു പദ്ധതി നടപ്പിലാക്കുന്നത്. തരിശു നിലങ്ങളെ ഉത്പാദനക്ഷമമായ കൃഷിഭൂമികളാക്കി മാറ്റി കർഷകരുടെ വരുമാനം ഇരട്ടിപ്പിക്കാനും പഴം, പച്ചക്കറി, പുഷ്പകൃഷി, ഔഷധ സസ്യ ഉത്പാദനം വർധിപ്പിക്കാനും ലക്ഷ്യമിടുന്നതാണ് പദ്ധതി.
കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രവുമായി സഹകരിച്ചു കാട്ടാക്കട, വിളപ്പിൽ, പള്ളിച്ചൽ പഞ്ചായത്തുകളിൽ അഞ്ചേക്കർ വീതം മധുരക്കിഴങ്ങ് കൃഷിയും പഞ്ചായത്തുകളിൽ ഒരു കർഷകന് 50 തൈകൾ എന്ന നിരക്കിൽ റെഡ് ലേഡി പപ്പായ കൃഷിയും വ്യാപിപ്പിക്കും.
ഓണവിപണി ലക്ഷ്യമിട്ട് ആറ് ലക്ഷം പച്ചക്കറിത്തൈകളും മുപ്പതിനായിരം പച്ചക്കറി വിത്ത് പാക്കറ്റുകൾ വീതവും പച്ചക്കറി കൃഷി വികസന പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യും. കാട്ടാക്കട പഞ്ചായത്തിൽ "ഔഷധസമൃദ്ധി' പദ്ധതിയിൽ അശ്വഗന്ധ, കറ്റാർവാഴ, കസ്തൂരിമഞ്ഞൾ തുടങ്ങിയവയുടെ ഉല്പാദനവും പദ്ധതി ലക്ഷ്യമിടുന്നുണ്ട്.
കേരള കാർഷിക സർവകലാശാല, വിഎഫ്പിസികെ, സംസ്ഥാന ഹോ ർട്ടികൾച്ചർ മിഷൻ തുടങ്ങിയ സ്ഥാപനങ്ങളുടെ സഹായത്തോ ടെ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും പച്ചക്കറി കൃഷി വ്യാപകമാക്കുവാനുള്ള നടപടി സ്വീകരിച്ചു.
ഇതിനായി വാർഡ് തലത്തിൽ വിത്തുകളും തൈകളും സൗജന്യമായി വിതരണം ചെയ്യും. പദ്ധതിയുടെ ഭാഗമായി ഞാറ്റുവേലച്ചന്ത നടക്കുന്ന വേദിയിൽ എല്ലാ കൃഷിഭവനങ്ങളിലും കർഷകർക്കായി രജിസ്ട്രേഷൻ ഡസ്ക് ആരംഭിച്ചിട്ടുണ്ട്. വിവരങ്ങൾക്ക്: 9497481761.
Tags : Bio Diversity Trivandrum