ADVERTISEMENT
പാലാവയൽ: എട്ടുവർഷം കൊണ്ട് മൂവായിരത്തിലേറെ പേരെ നീന്തൽ പഠിപ്പിക്കാൻ കഴിഞ്ഞതിന്റെ അഭിമാനനേട്ടവുമായി പാലാവയൽ സെന്റ് ജോൺസ് നീന്തൽക്കുളത്തിലെ പരിശീലകൻ ബിജു സെബാസ്റ്റ്യൻ മാത്തശേരിൽ. 2015 ൽ പാലാവയൽ സെന്റ് ജോൺസ് സ്കൂളിനു സമീപം അത്യാധുനിക സൗകര്യങ്ങളുള്ള നീന്തൽക്കുളം സജ്ജമാക്കിയ കാലം മുതലേ ബിജുവാണ് മുഖ്യപരിശീലകൻ. കോവിഡ് നിയന്ത്രണങ്ങൾ മൂലം രണ്ടു വർഷത്തോളം നീണ്ട ഇടവേള ഒഴിച്ചുനിർത്തിയാൽ മറ്റെല്ലാ സമയങ്ങളിലും നീന്തൽക്കുളവും ബിജുമാഷും സജീവമായിരുന്നു.
60 വയസിനു മേൽ പ്രായമുള്ളവർ മുതൽ ആറു വയസുള്ള കുട്ടികൾ വരെ ഇവിടെനിന്ന് നീന്തൽ പഠിച്ചിട്ടുണ്ട്. ബിജുവിന്റെ ശിക്ഷണത്തിൽ നീന്തൽ പഠിച്ച കുട്ടികൾ ദേശീയ, സംസ്ഥാന തലങ്ങളിലും അന്തർ സർവകലാശാല നീന്തൽ മത്സരങ്ങളിൽ മെഡൽത്തിളക്കങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.
സ്കൂൾ കായികമേളകളിൽ പാലാവയൽ സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിനെ തുടർച്ചയായി ജില്ലയിൽ ഒന്നാമതെത്തിക്കുന്നതും സംസ്ഥാനതലത്തിൽ മെഡലുകൾ വാരിക്കൂട്ടുന്നതും ബിജുവിന്റെ ശിഷ്യഗണങ്ങളാണ്.
കുടിയേറ്റത്തിന്റെ ആദ്യനാളുകളിൽ പുളിങ്ങോം പുഴയ്ക്ക് പാലമില്ലാതിരുന്ന കാലത്ത് മുളകൾ കൂട്ടിക്കെട്ടിയ പാണ്ടി തുഴഞ്ഞ് ആളുകളെ മറുകരയിലെത്തിച്ചിരുന്ന പിതാവ് ദേവസ്യാച്ചൻ മാത്തശേരിയിൽനിന്നാണ് ബിജു നീന്തലിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത്. പിന്നീട് പാലാവയലിലെ കുട്ടികളുടെ നീന്തലിലെ മികവ് തേച്ചുമിനുക്കാൻ പാലായിൽ നിന്നെത്തിയ പരിശീലകൻ തോപ്പിൽ സിറിയക്കിന്റെ കീഴിൽ ശാസ്ത്രീയ പരിശീലനം നേടി.
നാലാം ക്ലാസ് മുതൽ ജില്ലാ സംസ്ഥാന മത്സരങ്ങളിൽ പങ്കെടുത്ത് മെഡലുകൾ കരസ്ഥമാക്കി. പാലാ സെന്റ് തോമസ് കോളജിൽ പഠിക്കുന്ന കാലത്ത് തോമസ് തോപ്പിലിന്റെ ശിക്ഷണത്തിൽ അന്തർ സർവകലാശാല മത്സരങ്ങളിൽ പങ്കെടുത്ത് നേട്ടങ്ങൾ സ്വന്തമാക്കി. നീന്തലിലെ മികവിന്റെ അടിസ്ഥാനത്തിൽ ബംഗളൂരുവിൽ ആർമിയുടെ മദ്രാസ് എൻജിനിയറിംഗ് ഗ്രൂപ്പിൽ സ്വിമ്മിംഗ് ടീമിന്റെ ഭാഗമായി 1994 വരെ സേവനമനുഷ്ഠിച്ചു. അവിടെനിന്ന് പിരിഞ്ഞതിനു ശേഷം 1997 വരെ ബംഗളൂരുവിൽ തന്നെയുള്ള കെ.സി.റെഡ്ഡി സ്വിമ്മിംഗ് സെന്ററിൽ ദേശീയ ടീം പരിശീലകരായിരുന്ന ജയരാജ്, നിഹാർ എന്നിവർക്കൊപ്പം ജോലിചെയ്തു.
പിന്നീട് ദുബായിലുള്ള ജുമൈറ ഇന്റർനാഷണലിൽ ലൈഫ് ഗാർഡ്, ബോട്ട് ക്യാപ്റ്റൻ, സ്വിമ്മിംഗ് ഇൻസ്ട്രക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ച കാലത്ത് രണ്ടു തവണ യുഎഇക്ക് വേണ്ടി ഇന്റർനാഷണൽ ലൈഫ് സേവിംഗ് മത്സരങ്ങളിൽ പങ്കെടുത്തു. അതിനുശേഷമാണ് ജന്മനാട്ടിൽ നീന്തൽ പരിശീലകനായെത്തിയത്. ബിജു മാഷിന്റെ കീഴിൽ പാലാവയൽ നീന്തൽക്കുളത്തിൽ നടത്തിയ ലൈഫ് ഗാർഡ് കോഴ്സ് പഠിച്ചിറങ്ങിയ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാല്പതിലേറെ പേർക്ക് വിദേശരാജ്യങ്ങളിൽ ജോലി ലഭിക്കുകയുണ്ടായി.
ഇപ്പോൾ ജില്ലാ അക്വാട്ടിക് അസോസിയേഷന്റെ ജോയിന്റ് സെക്രട്ടറിയായും ബിജു പ്രവർത്തിക്കുന്നു. ജെനിയാണ് ഭാര്യ. വെല്ലൂർ സിഎംസിയിലെ നഴ്സിംഗ് വിദ്യാർഥിനി ലി ആൻ എലിസബത്ത്, ചെമ്പേരി വിമൽ ജ്യോതി എൻജിനിയറിംഗ് കോളജ് വിദ്യാർഥിനി ജോ ആൻ മരിയ, പാലാവയൽ സെന്റ് ജോൺസ് എച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർഥി കെവിൻ സെബാസ്റ്റ്യൻ എന്നിവർ മക്കളാണ്. മൂന്നുപേരും നീന്തലിലും മികവ് തെളിയിച്ചിട്ടുണ്ട്.
Tags :