ADVERTISEMENT
ജൂലൈ 15നകം റജിസ്ട്രേഷൻ പൂർത്തിയാക്കാൻ നിർദേശം
വിഴിഞ്ഞം: അനധികൃത ഉല്ലാസ സ്പീഡ് ബോട്ടുകൾക്കും ഹൗസ് ബോട്ടുകൾക്കുമെതിരെ നടപടിക്കൊരുങ്ങി അധികൃതർ. ജൂലൈ 15 നുള്ളിൽ നിയമാനുസൃത ഫീസടച്ച് രജിസ്റ്റർ ചെയ്യാത്ത യാനങ്ങൾക്കെതിരെ പിഴ ചുമത്തുന്നതിനു പരി അവയെ നശിപ്പിച്ച് കളയാനുമാണ് തീരുമാനം.
ജില്ലയിൽ പൂവാർ പൊഴിക്കര, നെയ്യാർ ഡാം, വേളി, വർക്കല കാപ്പിൽ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലായി 400-ൽപ്പരം ഇൻലാന്റ് ഉല്ലാസബോട്ടുകൾ ഉള്ളതായി അധികൃതർ പറയുന്നു.
കൂടാതെ വിനോദ സഞ്ചാരികളെ ആകർഷിക്കാൻ കടലിലും നാല്പതോളം ഉല്ലാസബോട്ടുകൾ സർവീസ് തുടരുന്നുണ്ട്. എന്നാൽ അധികൃതരുടെ കണ്ണുവെട്ടിച്ചു കൂടുതൽ എണ്ണം സർവീസ് നടത്തുന്നതായ ആക്ഷേപം നേരത്തെ തന്നെയുണ്ടായിരുന്നു.
ജില്ലയിൽ ഏറ്റവുമധികം ഉല്ലാസ ബോട്ടുകൾ സഞ്ചാരികളുമായി സർവീസ് നടത്തുന്നത് നെയ്യാറിന്റെ പതനസ്ഥലമായ പൂവാർ പൊഴിക്കരയിലാണ്. ഇവിടെ മാത്രം നാന്നൂറോളം സ്പീഡ് ബോട്ടുകൾ ഉള്ളതായാണറിവ്. പൂവാർ, കുളത്തൂർ പഞ്ചായത്തുകളുടെ അതിർത്തി മേഖലയായതിനാൽ പരിശോധനക്കെത്തുന്നവരുടെ കണ്ണുവെട്ടിച്ചു രക്ഷപ്പെടാനും ഇവിടെ എളുപ്പമാണ്.
ഇത്തരക്കാരെ കുടുക്കുന്നതിനു കൂടെയാണു നിയമം കർശനമാക്കുന്നത്. കൂടാതെ വൻകിട റിസോർട്ട് ഉടമകൾ നെയ്യാർ കൈ യേറി അനധികൃതമായി നിരവധി ഫ്ലോട്ടിംഗ് റസ്റ്റോറന്റുകൾ നിർമിച്ചിട്ടുള്ളതായും പരാതിയുണ്ട്. സഞ്ചാരികളായെത്തുന്നവരിൽനിന്നു വൻ തുക ഈടാക്കി വർഷങ്ങളായി വാടകക്ക് നൽകുന്നവർക്കെതിരെയും ഇതുവരെയും നടപടിയെടുക്കാനായിട്ടില്ല.
ഉന്നത രാഷ്ട്രീയക്കാരുടെ പിൻബലത്തിലാണ് റിസോർട്ട് കാരുടെ വിലസൽ. പുതിയ നിയമമനുസരിച്ച് ഇത്തരത്തിലുള്ള നിർമിതികളും രജിസ്ട്രേഷൻ പരിധിയിൽ വരുമെന്നാണറിവ്. വിഴിഞ്ഞം തുറമുഖ വകുപ്പ് അധികൃതർക്കാണ് രജിസ്ട്രേനും ലൈസൻസും നൽകാനുമുള്ള അധികാരം. അടുത്ത കാലത്തായി നിയമലംഘനം നടത്തി ഓട്ടം നടത്തിയ നിരവധി ഉല്ലാസ ബോട്ടുകൾ പിടികൂടി പിഴയീടാക്കിയെങ്കിലും ഇപ്പോഴു നിയമലംഘനം തുടരുന്നുണ്ട്.
സഞ്ചാരികളെ കാൻവാസ് ചെയ്യുന്നതിനുള്ള ബോട്ട് ക്ലബുകാരുടെ മത്സരവും അധികൃതർ നിശ്ചയിച്ചിട്ടുള്ളതിൽ കൂടുതൽ അമിത ഫീസ് ഇടാക്കലുമെല്ലാം നിരന്തരതർക്കങ്ങൾക്കും കാരണമായതായി പോലീസ് പറയുന്നു.
നിയമവിരുദ്ധമായി നെയ്യാറിലിറങ്ങുന്ന ബോട്ടുകൾക്കെതിരെ പോലീസ് നടപടികളും തുടരുന്നുണ്ട്. നിയമം കർശനമാക്കുന്നതോടെ നിശ്ചിതയോഗ്യതയുള്ളവരെ കൊണ്ട് ബോട്ട് ഓടിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾക്ക് ഒരു പരിധി വരെ തടയിടാനാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.