ADVERTISEMENT
ചങ്ങനാശേരി: ചങ്ങനാശേരി-വാഴൂര്‍ റോഡില്‍ പെരുമ്പനച്ചിയിലെ ഓട നിര്‍മാണം കഴിഞ്ഞ് റോഡ് തുറന്നയുടനെ ജല അഥോറിറ്റി പൈപ്പ് സ്ഥാപിക്കാന്‍ റോഡ് കുഴിക്കല്‍ തുടങ്ങി. പൊട്ടിയ പൈപ്പിന്റെ അറ്റകുറ്റപ്പണികള്‍ക്കും പുതിയ പൈപ്പ് സ്ഥാപിക്കുന്നതിനും വേണ്ടിയാണ് വിചിത്രമായ റോഡ് പൊളിക്കല്‍ നടക്കുന്നത്.
പെരുമ്പനച്ചി-തോട്ടയ്ക്കാട് റോഡിന്റെ തുടക്കത്തില്‍ വേണ്ടത്ര ഒരുക്കങ്ങളില്ലാതെ ഓടനിര്‍മാണം നടത്തിയതിനെതിരേ വൻ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് അധികാരികള്‍ ഇടപെട്ടാണ് ഓടനിര്‍മാണം പൂര്‍ത്തീകരിച്ചത്. നിര്‍മാണം പൂര്‍ത്തിയാക്കി റോഡ് തുറന്നുകൊടുത്തതിനു പിന്നാലെ റോഡ് വീണ്ടും പൊളിച്ചത് പൊതുമരാമത്ത് വകുപ്പും വാട്ടര്‍ അഥോറിറ്റിയും തമ്മിലുള്ള ഏകോപനമില്ലായ്മയാണെന്ന ആക്ഷേപമാണ് ഉയരുന്നത്.
പൈപ്പ് സ്ഥാപിക്കുന്നതിനായി 300 മീറ്ററോളം ദൂരമാണ് കുത്തിപ്പൊളിച്ചത്. തെങ്ങണ-പെരുമ്പനച്ചി ഭാഗത്തേക്കുള്ള ജലവിതരണം ഭാഗികമായി തടസപ്പെടുമെന്നും ജല അഥോറിറ്റി ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്.
ഓടയുടെ വശത്തെ കോണ്‍ക്രീറ്റിംഗിനു മുന്നോടിയായി പുതിയ പൈപ്പ് ഇടാനാണ് തീരുമാനിച്ചത്. ഇതു സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിനും അവരുടെ കരാറുകാരനും മുന്നറിയിപ്പ് നല്‍കിയിരുന്നതായും ജല അഥോറിറ്റി പറയുന്നു. എന്നാല്‍ ഇത് കണക്കിലെടുക്കാതെ കോണ്‍ക്രീറ്റിംഗ് നടത്തിയതാണ് പ്രശ്നമായതെന്നാണ് ജല അഥോറിറ്റി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.
Tags : Perunpanachi Changanassery Kottayam