ADVERTISEMENT
അണക്കര: കഴിഞ്ഞ ചൊവ്വാഴ്ച ബൈക്ക് അപകടത്തിൽ മരണമടഞ്ഞ അണക്കര വെള്ളറയിൽ ഷാനറ്റ് ഷൈജുവിന്റെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ അണക്കര ഒലിവുമല സെന്റ് ജോൺസ് യാക്കോബായ പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.
ചെല്ലാർകോവിലിന് സമീപം കഴിഞ്ഞ ചൊവ്വാഴ്ച ജീപ്പും ബൈക്കും കൂട്ടിയിടിച്ചാണ് വിദ്യാർഥികളും സുഹൃത്തുക്കളുമായ വെള്ളറയിൽ ഷാനറ്റ് ഷൈജു, അലൻ കെ. ഷിബു എന്നിവർ മരണത്തിന് കീഴടങ്ങിയത്.
അലന്റെ സംസ്കാരം തൊട്ടടുത്ത ദിവസംതന്നെ നടത്തിയിരുന്നു. ജോലിക്കായി കുവൈറ്റിൽ എത്തി ഏജൻസിയുടെ തൊഴിൽ തട്ടിപ്പിന് ഇരയായി തടങ്കലിൽ കഴിഞ്ഞിരുന്ന ഷാനറ്റിന്റെ അമ്മ ജിനു എത്താൻ വൈകിയത് മൂലമാണ് സംസ്കാരം ഏഴ് ദിവസത്തോളം വൈകിയത്. സർക്കാർ, എംപിമാർ, കുവൈത്ത് മലയാളി അസോസിയേഷൻ, മറ്റു വിവിധ സംഘടനകൾ, വ്യക്തികൾ എന്നിവരുടെ ഇടപെടൽമൂലമാണ് ജിനുവിന് മടങ്ങാൻ കളമൊരുങ്ങിയത്.
ഇന്നലെ വൈകിട്ട് നാലിനാണ് ജിനു അണക്കരയിലെ വീട്ടിലെത്തിയത്. കട്ടപ്പന സെന്റ്് ജോൺസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന ഷാനറ്റിന്റെ മൃതദേഹം ഇന്നലെ രാവിലെ 10 ന് വീട്ടിലെത്തിച്ചു.
സഹപാഠികളും അധ്യാപകരും നാട്ടുകാരും അടക്കം കനത്ത മഴയിലും നൂറുകണക്കിന് ആളുകളാണ് അന്തിമോപചാരം അർപ്പിക്കാനുമായി എത്തിയത്.
ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടിൽനിന്ന് വിലാപയാത്ര ആരംഭിച്ച് ഏഴാം മൈൽ ഒലിവുമല സെന്റ് ജോൺസ് യാക്കോബായ പള്ളിയിൽ എത്തിച്ച മൃതദേഹം നാലു മണി വരെ പൊതുദർശനത്തിന് വച്ചു. നാലുമണിക്ക് ആരംഭിച്ച സംസ്കാര ചടങ്ങുകൾക്ക് യാക്കോബായ സഭ ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാസ് മാർ പീലക്സിനോസ് നേതൃത്വം നൽകി.
മാതാപിതാക്കളുടെയും ബന്ധുക്കളുടെയും അന്ത്യചുംബനം ഏറ്റുവാങ്ങി ഷാനറ്റ് നിത്യതയിലേക്ക് യാത്രയായി.
ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, സാമുദായിക സംഘടനാ നേതാക്കൾ അടക്കമുള്ളവരും മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിച്ചു.
Tags :