ADVERTISEMENT
കാഞ്ഞങ്ങാട്: വർഷാവർഷം മഴക്കാലത്ത് ഗതിമാറിയൊഴുകുന്ന ചിത്താരിപ്പുഴയും അതിനനുസരിച്ച് കരയിലേക്ക് ആഞ്ഞടിക്കുന്ന കടൽത്തിരകളും അജാനൂർ കടപ്പുറത്തെ നാശോന്മുഖമാക്കുന്നു. കടപ്പുറത്തെ ഫിഷ് ലാൻഡിംഗ് സെന്റർ കെട്ടിടവും തീരദേശ റോഡും ഏതു നിമിഷവും കടലെടുക്കുമെന്ന ഭീതിയിലാണ്. പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിയ മിനി ഹാർബർ എത്രയും പെട്ടെന്ന് യാഥാർഥ്യമായില്ലെങ്കിൽ ഇതൊന്നും ഇനി അധികകാലമുണ്ടാവില്ല.
വേനൽക്കാലം കഴിഞ്ഞ് മഴക്കാലമെത്തുമ്പോഴേക്കും ചിത്താരിപ്പുഴ ഒരു കിലോമീറ്ററോളം വീതിയിലാണ് ഗതിമാറിയൊഴുകുന്നത്. ഇതിനനുസരിച്ച് അഴിമുഖത്തിന്റെ സ്ഥാനവും മാറും. മറ്റിടങ്ങളിൽ തിരമാലകൾ കരയിലേക്ക് ആഞ്ഞടിക്കുകയും ചെയ്യുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ആഞ്ഞടിച്ച തിരമാലകൾ തീരദേശ റോഡിന്റെ അര കിലോമീറ്ററോളം ഭാഗം അപകടാവസ്ഥയിലാക്കി.
റോഡിന്റെ അടിവശത്തുനിന്ന് മണ്ണൊഴുകിപ്പോയതോടെ ടാർ ചെയ്ത ഭാഗം ഏതുനിമിഷവും തകരുമെന്ന നിലയിലാണ്. ഇതോടെ റോഡിന്റെ മറുവശത്തുള്ള വീടുകളും അപകടഭീഷണിയിലായി. ഇടയ്ക്ക് റോഡിനു മുകളിലൂടെ വീട്ടുപറമ്പുകളിലേക്കുവരെ തിരകൾ ആഞ്ഞടിച്ചിരുന്നു.
ഈ വർഷം ഇതുവരെ 10 തെങ്ങുകളാണ് കടപുഴകിയത്. ഇവിടെ കരിങ്കല്ലുകൊണ്ട് നിർമിച്ചിരുന്ന കടൽഭിത്തി വർഷങ്ങൾക്കുമുമ്പ് തകർന്നിരുന്നു.
ഫിഷ് ലാൻഡിംഗ് സെന്ററിന്റെ സംരക്ഷണത്തിനായി അടുത്തിടെ പഞ്ചായത്ത് പദ്ധതിയിൽ നിർമിച്ച കോൺക്രീറ്റ് മതിലും അടിമണ്ണിളകിയതോടെ അപകടാവസ്ഥയിലാണ്. എത്രയും പെട്ടെന്ന് തുറമുഖത്തിന്റെ നിർമാണം തുടങ്ങണമെന്നും അതിനുമുമ്പ് കടലേറ്റം തടയാൻ താത്കാലിക സംവിധാനങ്ങൾ ഒരുക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Tags :