ADVERTISEMENT
കോട്ടയം: ഭാരതാംബ വിഷയത്തില്‍ മന്ത്രി വി. ശിവന്‍കുട്ടിയെ കരിങ്കൊടി കാണിച്ച പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ പ്രതിഷേധിച്ച് എബിവിപി ഇന്നലെ രാവിലെ നഗരത്തില്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ച് ഉദ്ഘാടനം ചെയ്തതിനു പിന്നാലെ സിഐടിയുവിന്റെ കൊടിമരം പ്രവര്‍ത്തകര്‍ ഒടിച്ചു. തിരുനക്കര ഗാന്ധി സ്ക്വയറിന് സമീപത്തുള്ള ടാക്സി സ്റ്റാന്‍ഡില്‍ സ്ഥാപിച്ചിരുന്ന കൊടിമരമാണ് ഒടിച്ചത്.
11.30ന് ആയിരുന്നു നഗരം ചുറ്റി എബിവിപി പ്രവര്‍ത്തകരുടെ പ്രകടനം. ദേശീയ നിര്‍വാഹക സമിതിയംഗം എസ്. അരവിന്ദ് ഉദ്ഘാടനം ചെയ്തു. സംഘര്‍ഷത്തില്‍ ജില്ലാ സെക്രട്ടറി ശ്രീഹരി ഉദയന്‍, സംസ്ഥാന സമിതി അംഗങ്ങളായ എം. മനീഷ്, എസ്. അശ്വതി എന്നിവരടക്കം 19 പ്രവർത്തകർക്കെതിരേ പോലീസ് കേസെടുത്തു.
എബിവിപി പ്രവര്‍ത്തകര്‍ സിഐടിയുവിന്റെ കൊടിയും കൊടിമരവും നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് സിഐടിയു നഗരത്തില്‍ പ്രകടനം നടത്തി. യാതൊരു പ്രകോപനവുമില്ലാതെ, കരുതിക്കൂട്ടി നടത്തിയ ആക്രമണത്തിനെതിരേ എല്ലാ വിഭാഗത്തിലുള്ള തൊഴിലാളികളും ഒത്തുചേര്‍ന്നായിരുന്നു പ്രതിഷേധപ്രകടനം.
കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാകണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെട്ടു. പ്രതിഷേധയോഗം സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ആര്. അജയ് ഉദ്ഘാടനം ചെയ്തു. സിഐടിയു കോട്ടയം ഏരിയ പ്രസിഡന്റ് സി.എന്‍. സത്യനേശന് അധ്യക്ഷനായി.
Tags : V Sivankutty Kottayam