ADVERTISEMENT
പേരൂര്‍ക്കട: യുവതിയുടെ മരണവിവരമറിഞ്ഞ് മരുതൂരിലെ ഹോംസ്റ്റേയില്‍ പോലീസ് എത്തുമ്പോള്‍ കാണുന്നത് ഷൂവിന്റെ ലേസ് കെട്ടുന്ന ഷംഷാദിനെയും മൊബൈലില്‍ കളിച്ചുകൊണ്ടിരിക്കുന്ന സുഹൃത്ത് വിശാഖിനെയും..!
ഷഹീനയ്ക്കെന്തുപറ്റിയെന്ന ചോദ്യത്തിനു ഭര്‍ത്താവ് മര്‍ദിച്ചതാണെന്നും അയാള്‍ ഭരണിക്കാവിലാണെന്നുമായിരുന്നു സഹോദരന് പറഞ്ഞത്. എന്നാല്‍ ശനിയാഴ്ചയും വെള്ളിയാഴ്ചയും ഭര്‍ത്താവ് വന്നില്ലെന്നും മദ്യലഹരിയില്‍ ഷംഷാദ് പറഞ്ഞു.! ഹാളിനുള്ളില്‍ രണ്ടു മദ്യക്കുപ്പികളും ഗ്ലാസുകളും മിനറല്‍ വാട്ടര്‍ കുപ്പികളും കണ്ടെത്തി. ടിവി ഓണ്‍ചെയ്ത നിലയിലായിരുന്നു.
ബെഡ്റൂമിനുള്ളില്‍ തറയിലാണ് ഷഹീനയുടെ മൃതദേഹം കണ്ടെത്തിയത്. രണ്ട് അകം കൈകളിലും നീലിച്ച അടയാളങ്ങളുണ്ടായിരുന്നു. മുഖമാകെ ചുവന്നു കരുവാളിച്ച നിലയിലുമായിരുന്നു. രണ്ടു കാലുകളിലും കാല്പ്പത്തിക്കടുത്തായും അടയാളങ്ങള്‍ കണ്ടെത്തി. മാരകമായ ഇടിയും അടിയുമേറ്റ് അസ്ഥാനത്ത് മര്‍ദനമേറ്റു ഷഹീന മരണപ്പെട്ടുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഷംഷാദും വിശാഖും പരസ്പരബന്ധമില്ലാതെയാണ് സംസാരിച്ചിരുന്നത്.
ഷഹീന മരിച്ചിട്ടില്ലെന്നും ബോധക്കേട് അഭിനയിച്ചു കിടക്കുന്നതാണെന്നുമായിരുന്നു ഷംഷാദ് മദ്യലഹരിയില്‍ പോലീസിനോടു പറഞ്ഞത്. ഷംഷാദിന്റെ വലത്തേക്കണ്ണ് കൃത്രിമമാണ്. ഇയാളുടെ പല്ലുകളുടെ ചികിത്സാര്‍ഥമാണ് സഹോദരിക്കൊപ്പം മരുതൂരിലെ ഹോംസ്റ്റേഡിയില് മുറിയെടുത്തത്.
വട്ടപ്പാറയിലെ ഒരു സ്വകാര്യാശുപത്രിയിലായിരുന്നു ചികിത്സ. ഷംഷാദിനെതിരേ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചുപറിക്കേസുകളുണ്ട്. വിശാഖിനെതിരേ പോത്തന്‍കോട്, കഴക്കൂട്ടം സ്റ്റേഷനുകളില്‍ ആക്രമണക്കേസുകളുള്ളതായി മണ്ണന്തല എസ്ഐ ആര്.എസ് വിപിന്‍ പറഞ്ഞു.
വെള്ളിയാഴ്ച വഴക്കുണ്ടായി; വിശാഖിനെ വരുത്തിയതു മൃതദേഹം മറവുചെയ്യാനെന്നു സംശയം
പേരൂര്‍ക്കട: മണ്ണന്തല മരുതൂരില്‍ യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സഹോദരന് ഷംഷാദ് തന്റെ സുഹൃത്തായ ചെമ്പഴന്തി സ്വദേശി വിശാഖിനെ വിളിച്ചുവരുത്തിയതു മൃതദേഹം മറവുചെയ്യാനാണെന്നു സംശയം.
സംഭവദിവസം ഉച്ചയ്ക്ക് ര ണ്ടോടുകൂടിയാണു വിശാഖിനെ വിളിച്ചുവരുത്തുന്നത്. മരുതൂരിലെ ഹോംസ്റ്റേയില്‍ എത്തിയപ്പോഴാണു സംഗതി പന്തികേടാണെന്നു വിശാഖിനു മനസിലായത്. വിശാഖ് വീട്ടിലെത്തുമ്പോള്‍ ഷംഷാദ് മദ്യലഹരിയിലായിരുന്നു. സഹോദരിയായ ഷഹീന ബെഡ്റൂമില്‍ മരിച്ചുകിടക്കുകയാണെന്നു ഷംഷാദ് സുഹൃത്തിനെ അറിയിച്ചു. പരസ്പരം മദ്യപിച്ചശേഷം വിശാഖ് വീണ്ടും പുറത്തേക്കുപോയി.
പോലീസിന്റെ ചോദ്യം ചെയ്യലില്‍ താന്‍ കീ ഡ്യൂപ്ലിക്കേറ്റിംഗിന് കൊടുത്തിരുന്നുവെന്നും അതു വാങ്ങാന്‍ വഞ്ചിയൂരിലേക്ക് പോയതാണെന്നും വിശാഖ് മൊഴി നല്‍കിയിട്ടുണ്ട്. അതിനിടെ ഇയാള്‍ വീണ്ടും മരുതൂരിലെ ഹോം സ്റ്റേയില്‍ എത്തി. അപ്പോഴാണ് കൊല്ലപ്പെട്ട ഷഹീനയുടെ മാതാപിതാക്കള്‍ വീട്ടിലെത്തിയതായി അറിയുന്നത്. പിന്നീട് ഇവിടെനിന്നു രക്ഷപ്പെടാനും സാധിച്ചില്ല. അതിനിടെ മാതാപിതാക്കള്‍ അറിയിച്ച് 108 ആംബുലന്‍സ് എത്തുകയും അവര്‍ നടത്തിയ പരിശോധനയില്‍ ഷഹീന മരണപ്പെട്ടതായി കണ്ടെത്തുകയുമായിരുന്നു.
ഷഹീനയും സഹോദരനും ജൂണ്‍ 14നാണ് മരുതൂരിലെ ഹോംസ്റ്റേയില്‍ ഒന്നാം നിലയില്‍ മുറി വാടകയ്ക്കെടുക്കുന്നത്. ഷംഷാദിന്റെ ദന്തല്‍ ചികിത്സാര്‍ഥമാണ് ഇതെന്നാണു സൂചന. കൊലപാതകം നടക്കുന്നതു ശനിയാഴ്ച ഉച്ചയോടെയാണെങ്കിലും വെള്ളിയാഴ്ച രാത്രി ഷഹീന വീട്ടില്‍ വിളിക്കുകയും സഹോദരന് വഴക്കുണ്ടാക്കുകയാണെന്ന് അറിയിക്കുകയും ചെയ്തിരുന്നു.
അതിലുള്ള ആശങ്കമൂലമാണ് മാതാപിതാക്കള്‍ ശനിയാഴ്ച മകളെ കാണാന്‍ എത്തുന്നതും ഒടുവില്‍ ബെഡ്റൂമില്‍ ബോധമില്ലാത്ത നിലയില്‍ ഷഹീനയെ കണ്ടെത്തുന്നതും. പോലീസിന്റെ ചോദ്യം ചെയ്യലില്‍ ഷംഷാദ് കാര്യമായി ഒന്നും പറഞ്ഞില്ല. വിശാഖിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായത്. കൂട്ടുപ്രതിയാക്കപ്പെട്ട ഇയാളുടെ അറസ്റ്റ് പോലീസ് ഞായറാഴ്ച രേഖപ്പെടുത്തി.
ഷഹീനയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി
മെഡിക്കൽ കോളജ്: സഹോദരൻ ക്രൂരമായി കൊലപ്പെടുത്തിയ പോത്തൻകോട് ചാത്തൻപാട് കൊച്ചുവീട്ടിൽ മുഹമ്മദ് ഷഫീഖ്-സലീന ദമ്പതികളുടെ മകൾ ഷഹീനയുടെ (32) മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുനൽകി. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മേൽ നടപടികൾ പൂർത്തീകരിച്ച ശേഷം ഇന്നലെ വൈകുന്നേരത്തോടുകൂടിയാണ് മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകിയത്. ആംബുലൻസിൽ മൃതദേഹം കൊല്ലത്തേക്കാണു കൊണ്ടുപോയത്.
സഹോദരൻ ഷംഷാദിന്റെ ക്രൂരമായ മർദനത്തിൽ പരിക്കേറ്റാണ് ഷഹീന മരണപ്പെട്ടത്. ശനിയാഴ്ച ഉച്ചതിരിഞ്ഞായിരുന്നു സംഭവം. കട്ടിലിൽനിന്നു താഴെ വീണു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ശരീരമാകെ ഇടിയുടെയും അടിയുടെയും അടയാളങ്ങളും നീലിച്ച പാടുകളും കണ്ടെത്തിയിരുന്നു. മരുതൂരിൽ ഇസാഫ് ബാങ്കിനു പിറകുവശത്തായി അത്രക്കാട്ട് എൻക്ലേവ് എന്ന ഹോം സ്റ്റേയിലാണ് സഹോദരനോടൊപ്പം യുവതി താമസിച്ചുവന്നിരുന്നത്.
ഒന്നാംനിലയിൽ രണ്ട് ബി റൂമിലായിരുന്നു ഇവർ കഴിഞ്ഞു വന്നിരുന്നത്. വട്ടപ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ ഷംഷാദിന്റെ ചികിത്സാർഥമാണ് ഇവർ താമസിച്ചുവന്നിരുന്നത്.
Tags : Trivandrum Police