ADVERTISEMENT
വിധിവൈപരീത്യംപോലെ, 1975 ജൂൺ 25ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ അൻപതാം വാർഷികം ‘ഭരണഘടനയുടെ കൊലപാതകദിനം’ ആയി ആചരിക്കാൻ കേന്ദ്രസർക്കാർ കഴിഞ്ഞ ആഴ്ച എല്ലാ സംസ്ഥാന സർക്കാരുകൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകിയിരിക്കുകയാണ്. ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടിയാണ് ഉദ്ദേശിക്കുന്നത്.
ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിൽ കേന്ദ്ര സാംസ്കാരിക മന്ത്രാലയം ഇങ്ങനെ പറയുന്നു: “ഈ അവസരം വെറുമൊരു ഓർമപ്പെടുത്തലിനുവേണ്ടി മാത്രമല്ല, ജനാധിപത്യമൂല്യങ്ങളെയും ഭരണഘടനാപരമായ ധാർമികതയെയും കുറിച്ചുള്ള ആഴത്തിലുള്ള ചിന്തയ്ക്കും പുതുക്കിയ പ്രതിബദ്ധതയ്ക്കുംവേണ്ടി കൂടിയാണ്. ഇതുമായി ബന്ധപ്പെട്ട് സാംസ്കാരിക മന്ത്രാലയം 2025 ജൂൺ 25 മുതൽ 2026 ജൂൺവരെ ഒരു വർഷം നീണ്ടുനിൽക്കുന്ന അനുസ്മരണം നടത്തുന്നു.” "ജനാധിപത്യത്തിന്റെ ചൈതന്യം' പ്രതിനിധാനം ചെയ്യുന്ന ദീപശിഖകളും ഇ-ടോർച്ചുകളും 2025 ജൂൺ 20ന് ഡൽഹിയിൽ നിന്ന് ഫ്ലാഗ്ഓഫ് ചെയ്യുമെന്നതാണ് പ്രധാന പരിപാടി. ഈ ദീപശിഖാപ്രയാണം 2026 മാർച്ച് 21ന് ന്യൂഡൽഹിയിലെ കർത്തവ്യപഥിൽ സമാപിക്കും. പ്രധാനമന്ത്രി മോദി പങ്കെടുക്കും. യാത്രയുടെ റൂട്ട് മാപ്പ് തയാറാക്കി വരികയാണെന്നു മന്ത്രാലയം അറിയിച്ചു.
യാത്രകൾ കൂടാതെ, പ്രദർശനങ്ങൾ, സെമിനാറുകൾ, പ്രസംഗങ്ങൾ, സന്ദേശം സ്കൂളുകളിലേക്കും കോളജുകളിലേക്കും എത്തിക്കുക എന്നിവയും പരിപാടികളിൽ ഉൾപ്പെടുന്നു. പരിപാടികളുടെ ഏകോപനത്തിന് ഒരു നോഡൽ ഓഫീസറെ നിയമിക്കാനും മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ചില സന്ദർഭങ്ങളിൽ, ഒരു രാഷ്ട്രപതിക്ക് സ്വയം ബോധ്യപ്പെടുത്താനുള്ള ഉൾക്കാഴ്ചയും രാജ്യത്തെ ഉന്നത പദവിയിലുള്ള വ്യക്തിയുടെ യഥാർഥ കഴിവുകളും പ്രകടിപ്പിക്കേണ്ടി വരാറുണ്ട്. ഡോ. ഫക്രുദ്ദീൻ അലി അഹമ്മദ് അത്തരമൊരു പ്രതിസന്ധി നേരിട്ടിരുന്നു. 1974 ഓഗസ്റ്റിൽ അധികാരത്തിലെത്തിയ അദ്ദേഹം 1977 ഫെബ്രുവരി 11ന് തന്റെ അഞ്ചുവർഷ കാലാവധി പൂർത്തിയാക്കുന്നതിന്മുമ്പ് അന്തരിച്ചു. അദ്ദേഹത്തിന് നേരിടേണ്ടിവന്ന പ്രതിസന്ധി, 1975 ജൂൺ 25ന് കാബിനറ്റ് കൂടിയാലോചനയോ അംഗീകാരമോ കൂടാതെ, ആഭ്യന്തര അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിൽ ഒപ്പിടേണ്ടിവന്നു എന്നതാണ്. ആർട്ടിക്കിൾ 352 (അടിയന്തരാവസ്ഥയുടെ പ്രഖ്യാപനം) പ്രകാരമുള്ള പ്രഖ്യാപനത്തിന്റെ നേരിട്ടുള്ളതും ഒഴിവാക്കാനാവാത്തതുമായ ഫലം അദ്ദേഹത്തിന്റെ സ്വന്തം (പ്രസിഡന്റിന്റെ സ്വന്തം) മുൻ സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും രാജ്യമെമ്പാടുമുള്ള തടവറകളിലെത്തിച്ചു എന്നതാണ്.
വിചിത്രമെന്നു തോന്നാമെങ്കിലും, ഭരണഘടനയുടെ മൗലികാവകാശ അധ്യായത്തിൽ (ഭാഗം മൂന്ന്) ആർട്ടിക്കിൾ 22(നാല്) മുതൽ (ഏഴ്)വരെ പ്രതിരോധ തടങ്കൽ (Preventive Detention) വ്യക്തമായി വ്യവസ്ഥ ചെയ്തിരുന്നു എന്നത് ശ്രദ്ധേയമാണ്. ആർട്ടിക്കിൾ 22 (നാല്) മുതൽ (ഏഴ്) അനുസരിച്ച്, സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രതിരോധ തടങ്കൽ നിയമം 1950 ഫെബ്രുവരിയിൽ ഇന്ത്യൻ പാർലമെന്റിൽ പാസാക്കി.
മറ്റൊരു വസ്തുത, കേന്ദ്രമന്ത്രിസഭ അറിയുന്നതിന് മുമ്പുതന്നെ രാഷ്ട്രപതി അടിയന്തരാവസ്ഥാപ്രഖ്യാപനത്തിൽ ഒപ്പിട്ടു എന്നതാണ്. അക്കാലത്ത് കാബിനറ്റ് മന്ത്രിയായിരുന്ന ജഗ്ജീവൻ റാം പിന്നീട് ഒരു ചോദ്യത്തിന് മറുപടിയായി ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. മന്ത്രിസഭയെ പിന്നീട് വിവരം അറിയിക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. സാന്ദർഭികമായി പറയട്ടെ, ജഗ്ജീവന് റാമിന്റെ വാർത്താസമ്മേളനത്തിൽ ഈ ലേഖകനും പങ്കെടുത്തിരുന്നു.
1975 ജൂൺ 26 മുതൽ 1977 മാർച്ച്വരെ നീണ്ടുനിന്ന ആഭ്യന്തര അടിയന്തരാവസ്ഥയിൽനിന്നു ലഭിച്ച പാഠങ്ങളിലൊന്ന് ഭരണഘടനാപരമായ ചുമതലയുള്ള ഉദ്യോഗസ്ഥരെ അമിതമായി ആശ്രയിക്കരുത് എന്നതാണ്. 1975 ജൂണിലെ രാത്രിയിൽ, കേന്ദ്ര മന്ത്രിസഭ അറിയുന്നതിന് മുമ്പുതന്നെ രാഷ്ട്രപതി അടിയന്തരാവസ്ഥ പ്രഖ്യാപനത്തിൽ ഒപ്പിടാൻ തയാറായതുകൊണ്ടാണ്, മൂന്നു വർഷത്തിനുശേഷം (1977 മാർച്ചിൽ അടിയന്തരാവസ്ഥ പിൻവലിച്ചതിനുശേഷം) പുതിയതായി തെരഞ്ഞെടുക്കപ്പെട്ട പാർലമെന്റ് ഒരു ഭരണഘടനാ ഭേദഗതി പാസാക്കിയെടുത്തത്. ഭാവിയിൽ ഒരു രാഷ്ട്രപതിക്ക് മുൻകൂട്ടിയുള്ള തീരുമാനം ഇല്ലാതെ, അതായത്, മന്ത്രിസഭയുടെ തീരുമാനം രേഖാമൂലം അറിയിക്കാതെ ഒരു അടിയന്തരാവസ്ഥ പ്രഖ്യാപനത്തിൽ ഒപ്പിടാൻ അധികാരമില്ലെന്ന് 1978ലെ ഭരണഘടനയുടെ 44-ാം ഭേദഗതി നിയമം പ്രഖ്യാപിച്ചു (ആർട്ടിക്കിൾ 52-3).
മുന്പു സംഭവിക്കാത്ത കാര്യമൊന്നുമായിരുന്നില്ല ഇത്. 1975 ജൂണിൽ പ്രസിഡന്റ് ഡോ. ഫക്രുദ്ദീൻ അലി അഹമ്മദ് സർക്കാർ ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം അടിയന്തരാവസ്ഥ പ്രഖ്യാപനത്തിൽ ഒപ്പിട്ടത് ആഭ്യന്തര അടിയന്തരാവസ്ഥ കാരണം സംഭവിച്ച ഒരു പിഴവു മാത്രമായിരുന്നില്ല. മന്ത്രിമാർ ഉൾപ്പെടെയുള്ള ഉന്നത ഭരണഘടനാ ഉദ്യോഗസ്ഥർ മോശം സമയങ്ങളിൽ മാത്രമല്ല, മറ്റ് സമയങ്ങളിലും തങ്ങളുടെ ചുമതലകൾ നിർവഹിക്കുന്നതിൽ പരാജയപ്പെട്ടിട്ടുണ്ട്.
1977 മാർച്ചിലെ പൊതുതെരഞ്ഞെടുപ്പിൽ അടിയന്തരാവസ്ഥയ്ക്കെതിരായ വൻ തരംഗത്തിൽ ജനതാ സർക്കാർ അധികാരത്തിലെത്തി. പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ സർക്കാരിലെ ആഭ്യന്തരമന്ത്രിയായിരുന്ന ചരൺ സിംഗ് 1977 ഏപ്രിലിൽ ഒരു സർക്കുലർ പുറത്തിറക്കി, ഒമ്പതു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോടു സംസ്ഥാന അസംബ്ലികൾ പിരിച്ചുവിടാനും പുതിയ തെരഞ്ഞെടുപ്പു നടത്താനും ഒരു കത്തിലൂടെ ആവശ്യപ്പെട്ടു. 1977 മാർച്ചിലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഈ ഒമ്പത് സംസ്ഥാനങ്ങളിലെ ഭരണകക്ഷിയുടെ സ്ഥാനാർഥികളെ വോട്ടർമാർ ഫലത്തിൽ തള്ളിക്കളഞ്ഞു എന്നതായിരുന്നു കാരണമായി പറഞ്ഞത്. ഈ ഒമ്പതു സംസ്ഥാനങ്ങളിലെ ചില നിയമസഭകളുടെ ഭരണഘടനാപരമായ അഞ്ചുവർഷ കാലാവധി പൂർത്തിയായിട്ടില്ലായിരുന്നു എന്നോർക്കണം.
ഭരണഘടനയിലെ ഒരു വ്യവസ്ഥയും അനുശാസിക്കാത്ത കേന്ദ്രത്തിന്റെ ശക്തിപ്രകടനം മാത്രമായിരുന്നു അത്. ഒരുതരം സമ്മർദ തന്ത്രം എന്ന് പറയാം. പക്ഷേ അതു ഫലിച്ചു. അതിനുശേഷം രാജസ്ഥാൻ മറ്റു സംസ്ഥാനങ്ങളോടൊപ്പം ഈ സർക്കുലറിന്റെ ഭരണഘടനാപരമായ സാധുതയെയും ഔചിത്യത്തെയും ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ ഹർജി നൽകി. കോടതി ഇതിനെ അനുസരിക്കേണ്ട ഒരു നിർദേശമായി (6:1 ഭൂരിപക്ഷത്തിൽ) അംഗീകരിച്ചു ഹർജി തള്ളി. രസകരമെന്നു പറയട്ടെ, 17 വർഷത്തിനുശേഷമാണ് അന്നത്തെ കോടതിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നത്.
എസ്.ആർ. ബൊമ്മൈ കേസിൽ (1994), നേരത്തെ രാജസ്ഥാന്റെ കാര്യത്തിൽ (ഏഴ് ജഡ്ജി ബെഞ്ച്) ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ എക്സിക്യൂട്ടീവ് നടപടിക്ക് അംഗീകാരം നൽകിയിരുന്ന അതേ കോടതിയിലെ ഒമ്പത് ജഡ്ജിമാരുടെ ബെഞ്ച് (ഇപ്പോൾ വ്യത്യസ്തമായി രൂപീകരിച്ചത്) തങ്ങളുടെ മുൻ തീരുമാനം തെറ്റാണെന്ന് അഭിപ്രായപ്പെട്ടു. പക്ഷേ, ഏറെ വൈകിപ്പോയിരുന്നു. അപ്പോഴേക്കും വലിയ മാറ്റമൊന്നും വരുത്താനാകാത്തവിധം മുൻ തീരുമാനം നടപ്പിലാക്കിയിരുന്നു.
1980ൽ കാര്യങ്ങൾ മാറി. ഒപ്പം രാഷ്ട്രീയ സാഹചര്യവും. ജനതാ പാർട്ടിയുടെ തരംഗം കെട്ടടങ്ങിയപ്പോൾ ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ഇന്ദിരാ ഗാന്ധി വീണ്ടും അധികാരത്തിലെത്തുകയും ചെയ്തു. 1977 മേയിലെ സ്റ്റേറ്റ് ഓഫ് രാജസ്ഥാൻ Vs യൂണിയൻ ഓഫ് ഇന്ത്യ കേസിലെ സുപ്രീംകോടതി വിധി അപ്പോഴും നിലവിലുള്ള നിയമമായിരുന്നു. രാഷ്ട്രീയ വിവേകത്തിനും കൃത്യമായ നീക്കങ്ങൾക്കും പേരുകേട്ട പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി തന്റെ ആഭ്യന്തര മന്ത്രിയായിരുന്ന സെയിൽ സിംഗിനോട് ആർട്ടിക്കിൾ 356 പ്രകാരം ഒമ്പത് സംസ്ഥാന അസംബ്ലികൾ പിരിച്ചുവിട്ട് ‘രാഷ്ട്രപതി ഭരണം’ ഏർപ്പെടുത്തുന്നതിനുള്ള വിജ്ഞാപനം തയയാറാക്കാൻ ആവശ്യപ്പെട്ടു.
രസകരമെന്നു പറയട്ടെ, ഫക്രുദ്ദീൻ അലി അഹമ്മദിന്റെ പിൻഗാമിയായി 1977 ജൂലൈയിൽ തെരഞ്ഞെടുക്കപ്പെട്ട് 1982 ജൂലൈവരെ അധികാരത്തിൽ തുടർന്ന രാഷ്ട്രപതി എൻ. സഞ്ജീവ റെഡ്ഡി മടിയോടെയാണ് വിജ്ഞാപനത്തിൽ ഒപ്പിട്ടതെന്ന് പിന്നീട് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വിശദീകരണം ഇങ്ങനെയായിരുന്നു: “ഒരു മുൻ മാതൃകയുള്ളതുകൊണ്ട് എനിക്ക് എങ്ങനെ വേണ്ടെന്നു പറയാൻ കഴിയും? പക്ഷെ മൊറാർജിക്ക് തത്വത്തിൽ തെറ്റിയിരുന്നു എന്ന് ഞാൻ ഇന്ദിരയോടു പറഞ്ഞു. വീണ്ടും ഇങ്ങനെ പിരിച്ചുവിടുന്നത് ഇപ്പോഴും തെറ്റുതന്നെയാണ് എന്നും.” അധികാരത്തിൽ ആരായാലും, അവരുടെ രാഷ്ട്രീയ പ്രതിബദ്ധത എന്തായിരുന്നാലും, അവരുടെ അധികാരം സംരക്ഷിക്കാൻ എപ്പോഴും ഒരു വഴിയുണ്ട് എന്നതിന് ഇത്തരം നിരവധി ഉദാഹരണങ്ങളുണ്ട്.
വർഷങ്ങൾ വേഗത്തിൽ കടന്നുപോയി. ഇന്ന് ഇന്ത്യ അടിയന്തരാവസ്ഥയുടെ അൻപതാം വാർഷികം ആചരിക്കുകയാണ്. ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിൽ കേന്ദ്ര സാംസ്കാരിക മന്ത്രാലയം ഇത് കൂടുതൽ വിശദീകരിക്കുന്നു: പങ്കെടുക്കുന്നവർക്ക് ദേശീയപതാകയോടൊപ്പം ‘ജനാധിപത്യത്തിന് കൂടുതൽ ശക്തി’, ‘ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ് ’, ‘ജനാധിപത്യം നീണാൾ വാഴട്ടെ’, ‘ജനാധിപത്യത്തിന്റെ ചൈതന്യത്തിൽ ചെങ്കോലിന് സല്യൂട്ട്’ എന്നിങ്ങനെയുള്ള മുൻകൂട്ടി അംഗീകരിച്ച സന്ദേശങ്ങളുള്ള പ്ലക്കാർഡുകളും വഹിക്കാം. ദേശഭക്തിപരമായ മാനസികാവസ്ഥ ഉണർത്തുന്നതിനായി, ദേശഭക്തി ഗാനങ്ങൾ, ഹ്രസ്വചിത്രങ്ങൾ, തെരുവുനാടകങ്ങൾ എന്നിവ പരിപാടി നടക്കുന്ന സ്ഥലത്ത് തുടർച്ചയായി പ്രദർശിപ്പിക്കുകയും അവതരിപ്പിക്കുകയും ചെയ്യുമെന്നും മന്ത്രാലയം അറിയിച്ചു.
അടിയന്തരാവസ്ഥ നേരിട്ടു ബാധിച്ച വ്യക്തികളെ പ്രതിനിധീകരിച്ച്, ക്ഷണിക്കപ്പെട്ടവർക്കായി ഒരു പ്രത്യേക വേദി ഒരുക്കുമെന്നും മന്ത്രാലയം പറഞ്ഞു. നീതിയുക്തമായ ഭരണത്തെ പ്രതിനിധീകരിക്കുന്ന ചെങ്കോലിന്റെ ഒരു മാതൃക വേദിക്കു സമീപം പ്രധാന്യത്തോടെ സ്ഥാപിക്കും. ആളുകൾക്ക് പ്രാദേശികഭാഷയിൽ അംഗീകൃത മുദ്രാവാക്യങ്ങളിലൂടെ അവരുടെ വികാരങ്ങൾ പ്രകടിപ്പിക്കാൻ പ്രവേശനകവാടത്തിൽ ഒരു വലിയ കാൻവാസ് ഉണ്ടാകുമെന്നും പറയുന്നു.
മാളുകൾ, റെയിൽവേ സ്റ്റേഷനുകൾ, പോസ്റ്റ് ഓഫീസുകൾ, പെട്രോൾ പമ്പുകൾ, സ്കൂളുകൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങി കൂടുതൽ ആളുകൾ വരുന്ന പ്രധാനപ്പെട്ട 50 സ്ഥലങ്ങളിൽ സവിശേഷമായ പ്രദർശനം സംഘടിപ്പിക്കണം. പ്രചാരണത്തിന് ഗ്രാമപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും സമതുലനം നിലനിർത്താനും മന്ത്രാലയം നിർദേശിച്ചു.
കൂടാതെ, "സംവിധാൻ ഹത്യാ ദിവസ്’ എന്ന പേരിൽ ഒരു ഹ്രസ്വചിത്രം നിർമിക്കുമെന്നും ഇത് ജൂൺ 22ന് ശേഷം വെബ്സൈറ്റിൽ ലഭ്യമാക്കുമെന്നും വിവര-പ്രക്ഷേപണ മന്ത്രാലയം പറഞ്ഞു.1975 ജൂൺ 25ന് അടിയന്തരാവസ്ഥ അടിച്ചേൽപ്പിച്ചത് ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട കാലഘട്ടത്തിന്റെ ഇരുണ്ട ഓർമപ്പെടുത്തലായി നിലകൊള്ളുന്നു, എന്നും അത് കൂട്ടിച്ചേർത്തു.
മന്ത്രാലയം പുറത്തിറക്കിയ കത്തിൽ പറയുന്നു, “ഈ ദിവസം 2024 ജൂലൈ 11ലെ ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനം വഴി സംവിധാൻ ഹത്യാ ദിവസ് ആയി പ്രഖ്യാപിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥയിൽ സിവിൽ സ്വാതന്ത്ര്യങ്ങൾ വ്യാപകമായി തടയപ്പെടുകയും ഭരണഘടനാപരമായ സംരക്ഷണങ്ങൾ ഇല്ലാതാകുകയും എക്സിക്യൂട്ടീവ് അധികാരങ്ങൾ മുന്പെങ്ങുമില്ലാത്തവിധം കേന്ദ്രീകരിക്കപ്പെടുകയും ചെയ്തു. മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടു, പത്രങ്ങൾ കർശനമായ സെൻസർഷിപ്പിന് കീഴിൽ നിശബ്ദമാക്കപ്പെട്ടു, ആയിരക്കണക്കിന് രാഷ്ട്രീയ നേതാക്കളെയും പത്രപ്രവർത്തകരെയും സാമൂഹിക പ്രവർത്തകരെയും തടവിലാക്കി”.
‘ഭരണഘടനയുടെ കൊലപാതകദിനം’, ‘ജനാധിപത്യത്തിന്റെ ചൈതന്യം’ എന്നിവ 2025 ജൂൺ 25ന് ന്യൂഡൽഹിയിൽ നിന്ന് ഫ്ലാഗ് ഓഫ് ചെയ്യും. "സംവിധാൻ ഹത്യാ ദിവസ്’ തുടങ്ങിയ തലക്കെട്ടുകളും വിവരണങ്ങളും പ്ലക്കാർഡുകളിൽ എഴുതേണ്ട വാക്കുകളും ആരാണ് തയാറാക്കിയത്, ജനാധിപത്യത്തിന്റെ ചൈതന്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പൊതുയോഗങ്ങളുടെ തയാറെടുപ്പുകൾ ആരാണ് നടത്തിയത് എന്നതൊക്കെ തിരിച്ചറിയാൻ ഒരു ചാണക്യനെയോ ബിസ്മാർക്കിനെയോ ആവശ്യമില്ല. ഇത് സ്ഫടികംപോലെ വ്യക്തമാണ്. അവയിലേറെയും ഇന്ദിരാ ഗാന്ധിയുടെ അടിയന്തരാവസ്ഥക്കാലത്തെ പ്രതിപക്ഷത്തിന്റെ പ്രചാരണസാമഗ്രികൾപോലെ തോന്നിക്കുന്നു. വാസ്തവത്തിൽ, ഇതു വളരെ വ്യക്തവും പരിചിതവുമാണ്. ഇന്നത്തെ പ്രതിപക്ഷത്തിനുപോലും എളുപ്പത്തിൽ വിശ്വാസയോഗ്യമായി ഇത് സ്വീകരിക്കാൻ കഴിയും. അവയെ കൂടുതൽ ആകർഷകമാക്കാനും ജനഹൃദയങ്ങളെ സ്വാധീനിക്കാനുമാണ് ‘ഭരണഘടനയുടെ കൊലപാതക ദിനം’, ‘സംവിധാൻ ഹത്യാ ദിവസ്’, ‘ജനാധിപത്യം നീണാൾ വാഴട്ടെ’, ‘ജനാധിപത്യത്തിന്റെ ആത്മാവിൽ ചെങ്കോലിന് സല്യൂട്ട്’, ‘ജനാധിപത്യത്തിന് കൂടുതൽ ശക്തി’, ‘ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ് ’ തുടങ്ങിയ ചില വാക്കുകൾ ഉപയോഗിച്ചത്. അതൊക്കെ ധാരാളം കേട്ടിട്ടുള്ളതും അനാകർഷകവുമാണ്. കൂടുതൽ മികച്ചതും ആകർഷകവുമായ മുദ്രാവാക്യങ്ങൾ നൽകാൻ ഡൽഹിയിൽത്തന്നെ ധാരാളം എഴുത്തുകാരുണ്ട്.
എന്നിരുന്നാലും, പലർക്കും വ്യക്തമായേക്കാവുന്ന കാര്യം, ഇതൊക്കെക്കൊണ്ട് വിവര-പ്രക്ഷേപണം, ആഭ്യന്തരം, സാംസ്കാരികം, റെയിൽവേ തുടങ്ങിയ ചില മന്ത്രാലയങ്ങൾ അൻപതാം വർഷത്തിൽ ആസൂത്രണം ചെയ്ത പ്രചാരണയാത്രകളെ ധീരവും അമ്പരപ്പിക്കുന്നതുമല്ലെങ്കിലും ആകർഷകമാക്കാനാകും എന്നതാണ്.
Tags :