ADVERTISEMENT
തൃശൂർ: കാർഷികസർവകലാശാലയിലെ അയ്യായിരത്തോളം പേർക്കു പെൻഷൻ ലഭിച്ചിട്ട് നാലു വർഷം. 110 കോടിയോളം രൂപ കുടിശിക വരുത്തിയിട്ടും വൈസ് ചാൻസലർ ബി. അശോകോ സർക്കാരോ ഇടപെടുന്നില്ലെന്നു യൂണിവേഴ്സിറ്റി പെൻഷനേഴ്സ് ഫോറം ചൂണ്ടിക്കാട്ടി. കുടിശിക അനുവദിക്കണമെന്നാവശ്യപ്പെട്ട് പെൻഷനേഴ്സ് ഫോറം - കെഎയു രൂപീകരിച്ച് 2022 മുതൽ സർവകലാശാല, കൃഷി- ധന വകുപ്പുകൾക്കും മന്ത്രി കെ. രാജനും നിരവധി പരാതികൾ നൽകിയിട്ടും നടപടിയില്ല.
സമാന ആവശ്യമുന്നയിക്കുന്ന മറ്റു സംഘടനകളുമായി ചർച്ചയ്ക്കു തയാറാകുന്നില്ലെന്നും ജനറൽ കൗണ്സിലിൽ ഉന്നയിച്ച അടിയന്തരപ്രമേയം വിസി ഇടപെട്ടു തള്ളിയെന്നും ഫോറം ആരോപിച്ചു. സർവകലാശാലയ്ക്കു ശന്പളം, പെൻഷൻ, മറ്റു ചെലവുകളടക്കമാണ് സർക്കാർ പണം അനുവദിക്കുന്നത്. ഇതു പിഎഫ് കുടിശിക തീർക്കാനായി ഉപയോഗിച്ചു. സർക്കാർ പണം നൽകുന്നില്ലെന്നു തെറ്റിദ്ധരിപ്പിക്കാനാണ് അധികൃതർ ശ്രമിച്ചതെന്നും 2017 മുതൽ 2024 വരെ പണം വകമാറ്റി ചെലവഴിച്ചെന്നും ഫോറം ആരോപിച്ചു. ഒരു വർഷത്തിനിടെ 200 പേർ പെൻഷൻ കുടിശിക ലഭിക്കാതെ മരിച്ചു.
തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് സർവകലാശാലയിൽ ആരംഭിച്ച സമരത്തോട് വിസി ശത്രുതാപരമായ നിലപാടാണു സ്വീകരിക്കുന്നത്. സമരപ്പന്തൽ പൊളിച്ചുനീക്കി. പെൻഷൻകാർ ഉൾപ്പെടെയുള്ള പൊതുജനം യൂണിവേഴ്സിറ്റിയിൽ പ്രവേശിക്കരുതെന്നു പ്രഖ്യാപിച്ച് വൈസ് ചാൻസലർ സർക്കുലറും ഇറക്കി. പെൻഷൻകാർക്കു ബാധകമല്ലാത്ത കെഎസ്ആർ ചട്ടങ്ങൾ ചൂണ്ടിക്കാട്ടി പിഴയീടാക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നും ഫോറം സെക്രട്ടറി വി.എസ്. സത്യശീലൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ചട്ടങ്ങൾ പരിഗണിക്കാതെയാണ് നിയമനവും സ്ഥലംമാറ്റവും ഉൾപ്പെടെ നടപ്പാക്കുന്നത്. വിസിയുടെ ഡ്രൈവറായിരുന്നയാളെ അടുത്തിടെ കാഷ്വൽ തൊഴിലാളിയായി നിയമിച്ചെങ്കിലും തൊഴിലാളികൾക്കൊപ്പം ജോലിചെയ്യിക്കാതെ ഡ്രൈവറായി തുടരുകയാണ്. സർവകലാശാലയുടെ വിറ്റുവരവിൽനിന്നു ബജറ്റിൽ കാണിക്കാത്ത തുകയുപയോഗിച്ചു വാഹനങ്ങൾ വാങ്ങിയെന്നും ആരോപണമുണ്ട്. ചാൻസലറായ ഗവർണറും പ്രോ ചാൻസലറായ കൃഷിമന്ത്രിയും പുതിയ ഭരണസമിതിയും ഇടപെട്ടു വിസിയെയും പരിവാരങ്ങളെയും നിലയ്ക്കു നിർത്തണമെന്നും പെൻഷനേഴ്സ് ഫോറം ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് ഡോ. രഞ്ജൻ എസ്. കരിപ്പായി, ട്രഷറർ പി.എം. രമേഷ് ചന്ദ്രൻ എന്നിവരും പങ്കെടുത്തു.
Tags : pension Agriculture university